പിതാവിന്‍െറ ഘാതകരോട് ക്ഷമിച്ചെന്ന് രാഹുല്‍ ഗാന്ധി

single-img
11 March 2018


സിംഗപൂര്‍: ‘‘വര്‍ഷങ്ങളോളം ഞങ്ങള്‍ അസ്വസ്ഥതയിലും വേദനയിലുമായിരുന്നു, എന്നാല്‍ എങ്ങനെയോ അവരോട് പൂര്‍ണ്ണമായും ക്ഷമിച്ചു.’’ വികാരനിര്‍ഭരനായി രാഹുല്‍ ഗാന്ധി പറഞ്ഞു നിര്‍ത്തുമ്പോള്‍ സദസില്‍ നിന്ന് ഉയര്‍ന്നത് നിറഞ്ഞ കൈയടി. പിതാവ് രാജീവ് ഗാന്ധിയെ വധിച്ചവരോട് താനും സഹോദരി പ്രിയങ്ക ഗാന്ധിയും ക്ഷമിച്ചതിനെക്കുറിച്ചാണ് രാഹുല്‍ സിംഗപൂരില്‍ നടന്ന ഒരു പരിപാടിയില്‍ സംസാരിച്ചത്.

പിതാവിന്‍െറയും മുത്തശ്ശിയായ ഇന്ദിര ഗാന്ധിയുടെയും കൊലപാതകങ്ങളെക്കുറിച്ച് രാഹുല്‍ സദസിനോട് വിശദമായി സംവദിച്ചു. ‘‘ഞങ്ങള്‍ക്കറിയാമായിരുന്നു അച്ഛന്‍ മരിക്കാന്‍ പോകുകയാണെന്ന്. ഞങ്ങള്‍ക്കറിയാമായിരുന്നു ഞങ്ങളുടെ മുത്തശ്ശി മരിക്കാന്‍ പോകുകയാണെന്ന്. എന്‍െറ മുത്തശ്ശി തന്നെ എന്നോട് പറഞ്ഞിരുന്നു അവര്‍ ഉടന്‍ മരിക്കുമെന്ന്. അച്ഛന്‍, അദ്ദേഹത്തോട് ഞാനാണ് പറഞ്ഞത് മരണം നടക്കുമെന്ന്’’-വെള്ളിയാഴ്ച നടന്ന ഐ.ഐ.എം പൂര്‍വവിദ്യാര്‍ഥികളുടെ പരിപാടിയില്‍ രാഹുല്‍ ഗാന്ധി പറഞ്ഞു.

പിതാവിന്‍െറ കൊലപാതകത്തെ കുറിച്ച് മുമ്പ് രാഹുല്‍ ഗാന്ധി സംസാരിച്ചിട്ടുണ്ടെങ്കിലും പ്രതികളെക്കുറിച്ച് സംസാരിക്കാന്‍ തയാറായിരുന്നില്ല. രാജീവ് ഗാന്ധിയെ വധിച്ച എല്‍.ടി.ടി.ഇയുടെ നേതാവ് പ്രഭാകരന്‍െറ മൃതദേഹത്തിന്‍െറ ദൃശ്യങ്ങള്‍ ടിവിയില്‍ കാണിച്ചപ്പോള്‍ അയാളുടെ കുടുംബത്തെ ഓര്‍ത്ത് ദുഖം തോന്നിയെന്നും വ്യക്തമാക്കി. ആ മരണത്തില്‍ സന്തോഷിക്കാന്‍ കഴിയുന്നില്ലെന്ന് പ്രിയങ്കയും തന്നോട് പറഞ്ഞിരുന്നതായും രാഹുല്‍ ഗാന്ധി വെളിപ്പെടുത്തി.ഒരു മണിക്കൂര്‍ നീണ്ട ചോദ്യോത്തര പരിപാടിയുടെ വീഡിയോ കോണ്‍ഗ്രസ് ട്വിറ്ററില്‍ പോസ്റ്റ് ചെയ്തു.