മെയ് ഒന്ന് മുതല്‍ കേരളത്തില്‍ നോക്കുകൂലിയില്ല

single-img
8 March 2018


തിരുവനന്തപുരം: അടുത്ത മെയ്മാസം ഒന്ന് മുതല്‍ സംസ്ഥാനത്ത് നോക്ക് കൂലി സമ്പ്രദായം നിര്‍ത്തലാക്കാന്‍ സര്‍ക്കാര്‍ തീരുമാനം. മുഖ്യമന്ത്രി പിണറായി വിജയന്‍െറ അധ്യക്ഷതയില്‍ ചേര്‍ന്ന തൊഴിലാളി സംഘടന യോഗത്തിലാണ് തീരുമാനമുണ്ടായത്. തൊഴിലാളി ട്രേഡ് യൂണിയനുകളും ഇതിന് പിന്തുണ പ്രഖ്യാപിച്ചു. ജോലികള്‍ക്ക് തൊഴിലാളികളെ വിതരണം ചെയ്യുന്നത് സംഘടനകള്‍ അവസാനിപ്പിക്കും. തങ്ങളുടെ തൊഴിലാളികളെ ജോലിക്കെടുത്തില്ലെങ്കില്‍ പണി ചെയ്യാന്‍ അനുവദിക്കില്ല എന്ന തൊഴിലാളി സംഘടന നിലപാട് ഇതോടെ അവസാനിക്കും.

മുഖ്യമന്ത്രി സംസ്ഥാന തലത്തില്‍ നടത്തിയ ചര്‍ച്ചകളുടെ തുടര്‍ച്ചയായി മെയ് ഒന്നിന് മുമ്പ് എല്ലാ ജില്ലകളിലും കലക്ടര്‍മാര്‍ തൊഴിലാളി സംഘടനകളുടെ യോഗം വിളിക്കും. യന്ത്രവത്കരണത്തിന്‍െറ ഭാഗമായി തൊഴില്‍ നഷ്ടപ്പെടുന്ന തൊഴിലാളികളെ സഹായിക്കുന്നത് സംബന്ധിച്ച് സര്‍ക്കാര്‍ ആലോചിക്കും. പുതിയ സ്ഥാപനങ്ങളും പദ്ധതികളും തുടങ്ങുമ്പോള്‍ അതത് പ്രദേശത്തെ തൊഴിലാളികള്‍ക്ക് കഴിയുന്നത്ര തൊഴില്‍ ലഭിക്കുക എന്നതാണ് സര്‍ക്കാര്‍ നിലപാടെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

“തൊഴിലാളി സംഘടനകള്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കിയതുകൊണ്ട് കേരളത്തില്‍ കഴിഞ്ഞ ഒരു ദശാബ്ദത്തിനിടയില്‍ ഒരു വ്യവസായവും തടസ്സപ്പെട്ടിട്ടില്ല. ഇത് സംബന്ധിച്ച് വ്യവസായികള്‍ക്കും പരാതിയില്ല. എന്നാല്‍ കേരളത്തെക്കുറിച്ചുളള പൊതു പ്രതിച്ഛായ ഇതല്ല. നോക്കുകൂലിയും സംഘടനകളുടെ തൊഴിലാളി വിതരണവുമാണ് കേരളത്തിന്‍റെ തൊഴില്‍ മേഖലയുടെ പ്രതിച്ഛായ മോശമാക്കിയത്. ഒരു കേന്ദ്ര ട്രേഡ് യൂണിയനും ഇത് അംഗീകരിക്കുന്നില്ലെങ്കിലും കേരളത്തില്‍ ഈ ദുഷ്പ്രവണത തുടരുകയാണ്. അത് തീര്‍ത്തും അവസാനിപ്പിക്കാനുളള ശ്രമമാണ് സര്‍ക്കാര്‍ നടത്തുന്നത്.”-ഫെയ്സ്ബുക്കിലെ കുറിപ്പില്‍ മുഖ്യമന്ത്രി വ്യക്തമാക്കി.