തെലങ്കാന മുഖ്യമന്ത്രിക്ക് ഏഴ് കോടിയുടെ ബുള്ളറ്റ് പ്രൂഫ് ബസ്

single-img
6 March 2018

ഹൈദരാബാദ്: മുഖ്യമന്ത്രി കെ.ചന്ദ്രശേഖര്‍ റാവുവിന്‍െറ സുരക്ഷ ശക്തമാക്കുന്നതിന്‍െറ ഭാഗമായി ഏഴ് കോടി രൂപ വില വരുന്ന ബുള്ളറ്റ് പ്രൂഫ് ബസ് വാങ്ങാന്‍ തെലങ്കാന ആഭ്യന്തര വകുപ്പിന്‍െറ തീരുമാനം. കഴിഞ്ഞ ആഴ്ച സംസ്ഥാന അതിര്‍ത്തിയില്‍ 10 മാവോയിസ്റ്റുകളെ സുരക്ഷവിഭാഗം വധിച്ചതിനെ തുടര്‍ന്ന് തെലങ്കാന രാഷ്ട്ര സമിതി പാര്‍ട്ടി നേതാക്കള്‍ക്ക് നേരെ ഭീഷണിയുണ്ട്. ഇത് കണക്കിലെടുത്താണ് സുരക്ഷ വര്‍ധിപ്പിക്കുന്നത്.

റോഡ്സ് ആന്‍ഡ് ബില്‍ഡിങ്സ് ഡിപ്പാര്‍ട്ട്മെന്‍റ് വാങ്ങുന്ന ആധുനിക സുരക്ഷ സംവിധാനങ്ങളുള്ള ബസ് മുഖ്യമന്ത്രിയുടെ സംസ്ഥാനത്തിനകത്തെ യാത്രകള്‍ക്കാണ് ഉപയോഗിക്കുക. മൂന്നു വര്‍ഷങ്ങള്‍ക്ക് മുമ്പ് നാല് കോടി രൂപ മുടക്കി വാങ്ങിയ ബുള്ളറ്റ് പ്രൂഫ് മെഴ്സിഡസ് ബെന്‍സ് ആണ് കെ.സി.ആര്‍ ഉപയോഗിക്കുന്നത്. പുതിയ ബസ് വരുന്നതോടെ കാര്‍ സ്റ്റാന്‍ഡ്ബൈ ആയാകും ഉപയോഗിക്കുക. ടെണ്ടറിലൂടെയാണ് ബസ് വാങ്ങുന്നത്. ഇതിനായി കമ്മിറ്റിയെ നിയോഗിച്ചു.

ടെണ്ടറുകള്‍ പരിശോധിച്ച് ബസ് വാങ്ങാന്‍ മൂന്നു മാസം വരെ എടുക്കുമെന്ന് ഗതാഗത വകുപ്പിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ അറിയിച്ചു. കുഴിബോംബുകളെ വരെ പ്രതിരോധിക്കുന്ന സംവിധാനമാണ് ബസില്‍ ഒരുക്കുക.