90ാമത് ഓസ്കര്‍: ദ ഷെയ്പ് ഓഫ് വാട്ടര്‍ മികച്ച ചിത്രം, ഗാരി ഓള്‍ഡ്മാന്‍ മികച്ച നടന്‍, ഫ്രാന്‍സെസ് മക്ഡോര്‍മന്‍ഡ് മികച്ച നടി

single-img
5 March 2018

ഗാരി ഓള്‍ഡ്മാന്‍ മികച്ച നടനുള്ള ഓസ്കര്‍ സ്വീകരിക്കാന്‍ വേദിയിലെത്തുന്നു

കാലിഫോര്‍ണിയ: ഹോളിവുഡ് സിനിമയുടെ ആഘോഷരാവില്‍ 90ാമത് അക്കാദമി പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. ഇന്ത്യന്‍ സമയം രാവിലെ ആറിനാണ് ലോസ് എയ്ഞ്ചലസ് ഡോള്‍ബി തിയേറ്ററില്‍ ഓസ്കര്‍ അവാര്‍ഡ് നിശക്ക് തുടക്കമായത്. ദ ഷെയ്പ് ഓഫ് വാട്ടര്‍ മികച്ച ചിത്രത്തിനുള്ള 2018 ലെ ഓസ്കര്‍ കരസ്ഥമാക്കി. ‘ദ ഡാര്‍ക്കസ്റ്റ് അവര്‍’ എന്ന ചിത്രത്തിലെ അഭിനയത്തിന് ഗാരി ഓള്‍ഡ്മാന്‍ മികച്ച നടനുള്ള അക്കാദമി അവാര്‍ഡിന് അര്‍ഹനായി. ഫ്രാന്‍സെസ് മക്ഡോര്‍മന്‍ഡ് ആണ് മികച്ച നടി. ചിത്രം: ത്രീ ബില്‍ബോര്‍ഡ്സ് ഒൗട്ട്സൈഡ് എബ്ബിങ്, മിസൗറി. ദ ഷെയ്പ് ഓഫ് വാട്ടര്‍ ഒരുക്കിയ ഗില്ലര്‍മോ ഡെല്‍ ടോറോ ആണ് മികച്ച സംവിധായകനുള്ള പുരസ്കാരം കരസ്ഥമാക്കിയത്. നാല് ഓസ്കറുകള്‍ നേടിയ ദ ഷെയ്പ് ഓഫ് വാട്ടറിന് 13 നോമിനേഷനുകളാണ് ഉണ്ടായിരുന്നത്.

ഫ്രാന്‍സെസ് മക്ഡോര്‍മന്‍ഡ്

ഗില്ലര്‍മോ ഡെല്‍ ടോറോ

ലൈംഗിക അതിക്രമങ്ങളില്‍ പ്രതിഷേധിച്ച് ഈ വര്‍ഷത്തെ മറ്റ് അവാര്‍ഡ് നിശകളില്‍ കറുപ്പണിഞ്ഞെത്തിയ ഹോളിവുഡ് സിനിമ ലോകം ഇത്തവണ കടുത്തവര്‍ണങ്ങള്‍ വിതറിയാണ് റെഡ് കാര്‍പ്പറ്റില്‍ നിറഞ്ഞത്. അപ്പോഴും ചര്‍ച്ച മുഴുവന്‍ ലൈംഗിക അതിക്രമം അതിജീവിച്ചവരുടെ ശബ്ദമായ മീടൂ, ടൈംസ്അപ് ക്യാംപെയ്നുകളെക്കുറിച്ചാണ്. കൊമേഡിയന്‍ ജിമ്മി കിമ്മല്‍ ആണ് ഇത്തവണയും അക്കാദമി അവാര്‍ഡ് അവതാരകനായി എത്തിയത്.

അലിസണ്‍ ജാനെ പുരസ്കാരം സ്വീകരിച്ച് സംസാരിക്കുന്നു

മികച്ച സഹനടനുള്ള പുരസ്കാരം ‘ത്രീ ബില്‍ബോര്‍ഡ്സ് ഒൗട്ട്സൈഡ് എബ്ബിങ്, മിസൗറി’ എന്ന ചിത്രത്തിലെ പ്രകടനത്തിന് സാം റോക് വെല്‍ കരസ്ഥമാക്കി.അലിസണ്‍ ജാനെ ആണ് മികച്ച സഹനടി, ചിത്രം ഐ, ടോണിയ. എട്ട് നോമിനേഷനുകളുള്ള, ക്രിസ്റ്റഫര്‍ നോളന്‍ സംവിധാനം ചെയ്ത രണ്ടാം ലോക മഹായുദ്ധ ചിത്രം ഡന്‍കിര്‍ക്ക് മൂന്ന് പുരസ്കാരങ്ങളാണ് നേടിയത്. ഗെറ്റ് ഒൗട്ട് എന്ന ചിത്രത്തിന് ഒറിജിനല്‍ തിരക്കഥക്കുള്ള പുരസ്കാരം ജോര്‍ദാര്‍ പീലെ നേടി. അവലംബിത തിരക്കഥക്കുള്ള ഓസ്കര്‍ ‘കാള്‍ മീ ബൈ യുവര്‍ നെയിം’ എന്ന ചിത്രത്തിന് 89കാരനായ ജയിംസ് ഐവറി നേടി. ബ്ലേഡ് റണ്ണര്‍ 2049 സിനിമാറ്റോഗ്രാഫര്‍ക്കുള്ള ഓസ്കര്‍ റോജര്‍ ഡീകിന്‍സിന് നേടിക്കൊടുത്തു. ഒറിജിനല്‍ സംഗീതത്തിനുള്ള പുരസ്കാരം ദ ഷെയ്പ് ഓഫ് വാട്ടറിലൂടെ അലക്സാണ്ട്രെ ഡെസ്പ്ലാറ്റിനെ തേടിയെത്തി. ‘കോകോ’ യിലെ റിമംബര്‍ മീ എന്ന ഗാനമാണ് മികച്ച ഒറിജിനല്‍ ഗാനം.

എഡിറ്റിങ്ങിനുള്ള പുരസ്കാരം ഡന്‍കിര്‍ക്കിലൂടെ ലീ സ്മിത്ത് കരസ്ഥമാക്കി. പ്രൊഡക്ഷന്‍ ഡിസൈനുള്ള അവാര്‍ഡ് ദ ഷെയ്പ് ഓഫ് വാട്ടര്‍ നേടി. ഫാന്‍റം ത്രെഡിനാണ് വസ്ത്രാലങ്കാരത്തിനുള്ള പുരസ്കാരം. ഡന്‍കിര്‍ക്കിന് സൗണ്ട് എഡിറ്റിങ്ങിങ്ങിന് റിച്ചാര്‍ഡ് കിങ്ങും അലക്സ് ഗിബ്സണും സൗണ്ട് മിക്സിങ്ങിന് ഗ്രെഗ് ലാന്‍ഡാര്‍കര്‍, ഗാരി എ.റിസോ, മാര്‍ക് വെയ്ന്‍ഗാര്‍ടന്‍ എന്നിവരും ഓസ്കര്‍ സ്വന്തമാക്കി . പ്രമുഖ ബാസ്കറ്റ്ബാള്‍ താരം കോബി ബ്രയന്‍റിന്‍െറ ഡിയര്‍ ബാസ്കറ്റ്ബാള്‍ ആണ് അനിമേറ്റഡ് ഷോര്‍ട്ട്ഫിലിമിനുള്ള അവാര്‍ഡ് നേടിയത്. ചിലിയില്‍ നിന്നുള്ള എ ഫന്‍റാസ്റ്റിക് വുമണ്‍ ആണ് മികച്ച വിദേശ ഭാഷ ചിത്രം. അനിമേറ്റഡ് ഫീച്ചര്‍ ഫിലിമിനുള്ള പുരസ്കാരം കോകോ നേടി. ബ്ലേഡ് റണ്ണര്‍ 2049 ആണ് മികച്ച വിഷ്വല്‍ എഫക്ട്സിനുള്ള പുരസ്കാരം നേടിയത്. മികച്ച ഡോക്യുമെന്‍ററി ഷോര്‍ട്ട് ഫിലിമിന് ഹെവന്‍ ഈസ് എ ട്രാഫിക് ജാം ഓണ്‍ ദ 405 നേടി.