ഹൈടെക്ക് എടിഎം തട്ടിപ്പ് കേസിലെ പ്രതിയായ റുമേനിയൻ പൗരനെ തിരുവനന്തപുരത്തെത്തിച്ചു
തിരുവനന്തപുരം: തലസ്ഥാനത്തെ ഹൈടെക്ക് എടിഎം തട്ടിപ്പ് കേസിലെ മുഖ്യപ്രതിയായ റുമേനിയൻ പൗരൻ മരിയൊ അലക്സാണ്ടറെ തിരുവനന്തപുരത്തെത്തിച്ചു. ഇന്റർപോൾ നിക്കാര്വഗയിൽ വച്ച് അറസ്റ്റ് ചെയ്ത പ്രതിയെ കേരള പോലീസിന് കൈമാറുകയായിരുന്നു. കേരളാ പോലീസിന്റെ സംഘം നിക്കരാഗ്വയിലെത്തി പ്രതിയെ ഏറ്റു വാങ്ങി കേരളത്തിലെത്തിക്കുകയായിരുന്നു.
ഇന്ന് രാവിലെ കേരള പോലീസിലെ അന്വേഷണ സംഘം വിമാനമാർഗം പ്രതിയെ തിരുവനന്തപുരത്തെത്തിച്ചു. ഇയാളെ പോലീസ് സംഘം വിശദമായി ചോദ്യം ചെയ്ത് വരികയാണ്. രണ്ട് വർഷം മുൻപ് വെള്ളയന്പലം ആൽത്തറ ജംഗ്ഷന് സമീപം എസ്ബിഐ എടിഎം കൗണ്ടറിൽ പ്രത്യേക ഉപകരണങ്ങൾ സ്ഥാപിച്ച് പത്ത് ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.
ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ സമാനമായ കേസുകൾ നടത്തിയ പ്രതി രാജ്യം വിട്ടിരുന്നു. ഇയാളുടെ രണ്ട് സഹായികളെ നേരത്തെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാളെ പിടികൂടാനായി കേരള പോലീസ് ഇന്റർപോളിന്റെ സഹായം തേടിയിരുന്നു. ഇന്റർപോളിന്റെ ലുക്കൗട്ട് നോട്ടിസിന്റെ അടിസ്ഥാനത്തിലാണ് നിക്കരാഗ്വയിൽ വച്ച് പ്രതിയെ പിടികൂടിയത്.