ഭാര്യ രാവിലെ എഴുന്നേല്‍ക്കുന്നില്ല, രുചിയുള്ള ഭക്ഷണം ഉണ്ടാക്കുന്നില്ല; വിവാഹമോചന ആവശ്യവുമായി ഭര്‍ത്താവ് കോടതിയില്‍

single-img
2 March 2018

‘ഭാര്യയെന്ന നിലയിലുള്ള ഉത്തരവാദിത്വങ്ങള്‍’ തന്റെ ഭാര്യ നിര്‍വഹിക്കുന്നില്ലെന്നുകാട്ടി വിവാഹമോചനം ആവശ്യപ്പെട്ട് യുവാവ് കോടതിയെ സമീപിച്ചു. ഭാര്യ തന്റെ കാര്യങ്ങള്‍ ഒന്നും ചെയ്തു തരില്ലെന്നും ഭാര്യയോടൊത്ത് ജീവിക്കാന്‍ സാധിക്കില്ലെന്നും പറഞ്ഞാണ് മുംബൈ സ്വദേശിയായ യുവാവ് ബോംബെ ഹൈക്കോടതിയെ സമീപിച്ചത്.

എന്നാല്‍ ഹര്‍ജി ബോംബെ ഹൈക്കോടതി തള്ളി. ഭര്‍ത്താവ് ഹര്‍ജിയില്‍ പറഞ്ഞിരിക്കുന്ന കാരണങ്ങള്‍ ബാലിശമാണെന്നും അവ വിവാഹബന്ധം വേര്‍പ്പെടുത്താന്‍ തക്ക കാരണമല്ലെന്നും കോടതി വിലയിരുത്തി. ഹര്‍ജി കുടുംബകോടതി തള്ളിയതിനെത്തുടര്‍ന്നാണ് യുവാവ് പരാതിയുമായി ഹൈക്കോടതിയെ സമീപിച്ചത്.

ഉദ്യോഗസ്ഥയായ യുവാവിന്റെ ഭാര്യ ജോലി കഴിഞ്ഞ് വരുമ്പോള്‍ ഭര്‍ത്താവിനും മാതാവിനും ആവശ്യമായ ഭക്ഷണം വാങ്ങിയാണ് വീട്ടില്‍ തിരിച്ചെത്തുന്നത്. കൂടാതെ വീട്ടിലെ മറ്റ് എല്ലാ ജോലികളും യുവതി ചെയ്യുന്നതായും കോടതി നിരീക്ഷിച്ചു. രാവിലെ എഴുന്നേല്‍ക്കാന്‍ പറഞ്ഞാല്‍ ഭാര്യ എഴുന്നേല്‍ക്കാന്‍ തയ്യാറാകില്ലെന്നും തന്നെയും മാതാവിനെയും ഇതിന്റെ പേരില്‍ ചീത്ത വിളിക്കുമെന്നും യുവാവ് കോടതിയില്‍ പറഞ്ഞു.

ജോലിക്ക് പോയി തിരിച്ചു വരുന്ന തനിക്ക് ഒരു ഗ്ലാസ് വെള്ളം നല്‍കാന്‍ പോലും ഭാര്യ തയ്യാറാകില്ലെന്നും യുവാവ് പറയുന്നു. എന്നാല്‍ ഇതൊന്നും വിവാഹ മോചനത്തിനുള്ള കാരണങ്ങളായി കണക്കാക്കാന്‍ സാധിക്കില്ലെന്ന് കോടതി പറഞ്ഞു.