ശ്രീദേവിയുടെ അന്ത്യനിമിഷങ്ങളെ കുറിച്ച് ഭര്‍ത്താവ് ബോണി കപൂര്‍ പറയുന്നു

single-img
26 February 2018

ന്യൂഡല്‍ഹി: ഭര്‍ത്താവ് ബോണി കപൂര്‍ ഒരുക്കിയ ‘സര്‍പ്രൈസ് ഡിന്നറിന് പുറപ്പെടുന്നതിന് തൊട്ടുമുമ്പായിരുന്നു ശ്രീദേവിയെ മരണം കവര്‍ന്നതെന്ന് റിപ്പോര്‍ട്ടുകള്‍. ശ്രീദേവിയുടെ കുടുംബത്തോട് അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് ഖലീജ് ടൈംസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ശനിയാഴ്ച രാത്രിയാണ് ദുബൈയിലെ ജുമെയ്‌റ എമിറേറ്റ്‌സ് ടവര്‍ ഹോട്ടലില്‍ വച്ച് ഹൃദയസ്തംഭനത്തെ തുടര്‍ന്ന് ശ്രീദേവി അന്തരിച്ചത്. അത്താഴവിരുന്നിന് പോകാനുള്ള ഒരുക്കത്തിലായിരുന്നു മരണത്തിന്റെ തൊട്ടുമുമ്പുള്ള നിമിഷങ്ങളില്‍ ശ്രീദേവിയും ഭര്‍ത്താവും.

ശ്രീദേവിക്ക് സര്‍പ്രൈസ് ഡിന്നര്‍ നല്‍കാനാണ് മുംബൈയില്‍നിന്ന് ബോണി കപൂര്‍ വീണ്ടും ദുബൈയിലേക്ക് തിരികെയെത്തിയത്. വൈകുന്നേരം 5.30( ദുബായ് സമയം )ഓടെയാണ് ബോണി കപൂര്‍ ജുമെയ്‌റ എമിറേറ്റ്‌സ് ടവര്‍ ഹോട്ടലില്‍ ശ്രീദേവി താമസിച്ചിരുന്ന മുറിയില്‍ എത്തിയത്.

തുടര്‍ന്ന് ഉറങ്ങുകയായിരുന്ന ശ്രീദേവിയെ വിളിച്ചുണര്‍ത്തി. തുടര്‍ന്ന് അത്താഴത്തിന് ക്ഷണിച്ചു. 15 മിനുട്ടോളം ഇരുവരും സംസാരിച്ചിരുന്നു. പിന്നീട് ശ്രീദേവി ബാത്ത്‌റൂമിലേക്ക് പോയി. 15 മിനിറ്റിന് ശേഷവും ശ്രീദേവി പുറത്തുവരാത്തതിനെ തുടര്‍ന്ന് ബോണി വാതിലില്‍ തട്ടി.

എന്നാല്‍ അകത്തുനിന്ന് മറുപടി ലഭിക്കാത്തതോടെ ബോണി വാതില്‍ ബലം പ്രയോഗിച്ച് തുറക്കുകയായിരുന്നു. ബാത് ടബ്ബിലെ വെള്ളത്തില്‍ ചലനമറ്റ് മുങ്ങിക്കിടക്കുന്ന നിലയിലാണ് ശ്രീദേവിയെ അവിടെ കാണാനായത്. തട്ടിവിളിച്ചു നോക്കിയെങ്കിലും പ്രതികരണമുണ്ടാകാത്തതിനെ തുടര്‍ന്ന് ബോണി തന്റെ സുഹൃത്തുക്കളില്‍ ഒരാളെ വിളിച്ചു വരുത്തി.

പിന്നീട് ഒമ്പത് മണിയോടെ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. പൊലീസും മെഡിക്കല്‍ സംഘവും എത്തിയെങ്കിലും അതിനു മുന്നേ മരണം സംഭവിച്ചിരുന്നു.