പാട്ട്‌കേട്ട് കിടന്നുറങ്ങിയത് റെയില്‍വേ ട്രാക്കില്‍; ട്രെയിന്‍ കയറി ആറ് യുവാക്കള്‍ മരിച്ചു

single-img
26 February 2018

റെയില്‍വേ ട്രാക്കില്‍ പാട്ട് കേട്ടുകൊണ്ട് കിടന്നുറങ്ങിയ ഏഴ് യുവാക്കളുടെ ശരീരത്തിലൂടെ ട്രെയിന്‍ എന്‍ജിന്‍ കയറിയിറങ്ങി. ഉത്തര്‍പ്രദേശിലെ ഹാപുര്‍ ജില്ലയില്‍ തിങ്കളാഴ്ച പുലര്‍ച്ചെയാണ് സംഭവം. യുവാക്കളില്‍ ആറ് പേരും മരിച്ചു. സലീം, അരിഫ്, സമീര്‍, ആകാശ്, രാഹുല്‍, വിജയ് എന്നിവരാണ് മരിച്ചത്.

ഗുരുതരമായി പരിക്കേറ്റ ഒരാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പെയിന്റിംഗ് ജോലികള്‍ക്കായി ഇന്നലെ ഗാസിയാബാദില്‍ നിന്ന് ഹൈദരാബാദിലേക്ക് പോകാനിറങ്ങിയ യുവാക്കളാണ് അപകടത്തില്‍പ്പെട്ടത്. എന്നാല്‍ യുവാക്കള്‍ക്ക് ട്രെയിന്‍ കിട്ടിയില്ല. അര്‍ധരാത്രിയോടെ ഹാപുരിലെ പിലാഖ്വയില്‍ തിരിച്ചെത്തിയ യുവാക്കള്‍ ട്രാക്കില്‍ കിടന്നുറങ്ങുകയായിരുന്നു.

ഗാന്ധി ഗേറ്റിന് സമീപമുള്ള ട്രാക്കിന് സമീപത്തിലൂടെ ഇവര്‍ നടന്നുപോകുന്നത് കണ്ടിരുന്നതായി ദൃക്‌സാക്ഷികള്‍ മൊഴി നല്‍കിയിട്ടുണ്ട്. ഈ സ്റ്റേഷനില്‍ സാധാരണ പിന്നീട് ട്രെയിനുകളൊന്നും വരാറില്ല. എന്നാല്‍ ട്രാക്കിലൂടെയെത്തിയ ട്രെയിന്‍ എന്‍ജിനാണ് യുവാക്കളുടെ മേല്‍ കയറിയത്.

യുവാക്കളുടെ മരണത്തില്‍ പ്രകോപിതരായ ജനക്കൂട്ടം പ്രതിഷേധവുമായി രംഗത്തെത്തി. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായും മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് അയച്ചതായും പോലീസ് അറിയിച്ചു.