രാഷ്ട്രീയത്തിലിറങ്ങിയ കമലിന് ആദ്യ തിരിച്ചടി നല്‍കി ഗൗതമി: ‘ബന്ധംപിരിഞ്ഞത് ആത്മാഭിമാനം മുറിപ്പെട്ടതിനാല്‍’

single-img
26 February 2018

രാഷ്ട്രീയത്തില്‍ ഭാഗ്യം പരീക്ഷിക്കാനിറങ്ങിയ കമല്‍ ഹാസ്സന് ആദ്യ തിരിച്ചടിയായി മുന്‍ ജീവിത പങ്കാളി ഗൗതമിയുടെ കുറിപ്പ്. കമല്‍ഹാസനുമായുള്ള ബന്ധം അവസാനിപ്പിച്ചത് ആത്മാഭിമാനത്തിന് മുറിവേറ്റതോടെയാണെന്ന് ഗൗതമി പറഞ്ഞു. ബ്ലോഗിലൂടെയാണ് ഗൗതമി നിലപാട് വ്യക്തമാക്കിയത്.

രാഷ്ട്രീയപ്പാര്‍ട്ടി രൂപവത്കരിച്ച കമലിനു പിന്നില്‍ ഗൗതമിയുണ്ടെന്ന പ്രചാരണം ശക്തമായിരുന്നു. എ.ഐ.എ.ഡി.എം.കെ. നേതാക്കളാണ് കമലും ഗൗതമിയും തമ്മില്‍ ഇപ്പോഴും ബന്ധമുണ്ടെന്നും കമലിന്റെ പാര്‍ട്ടിക്ക് പണമെത്തുന്നത് ഗൗതമി വഴിയാണെന്നും ആരോപിച്ചത്. ഇതേത്തുടര്‍ന്നാണ് തന്റെ ബ്ലോഗിലൂടെ അവര്‍ രംഗത്തെത്തിയത്.

തനിക്ക് നിലവില്‍ കമലുമായി വ്യക്തിപരമായോ തൊഴില്‍പരമായോ യാതൊരു ബന്ധവുമില്ലെന്ന് വ്യക്തമാക്കിയ ഗൗതമി ഇരുവരും ബന്ധം അവസാനിപ്പിച്ചതിനെപ്പറ്റിയും വിശദീകരിച്ചു. പരസ്പര ബഹുമാനവും ആത്മാര്‍ഥതയും നിലനിര്‍ത്താന്‍ കഴിയാതെ വന്നതും ആത്മാഭിമാനം കളഞ്ഞ് ബന്ധം തുടരാന്‍ തനിക്ക് താത്പര്യമില്ലാതിരുന്നതിനാലുമാണ് പിരിഞ്ഞത്.

വിവാഹം കഴിച്ചിരുന്നില്ലെങ്കിലും 13 വര്‍ഷമായി ജീവിതപങ്കാളികളായി കഴിഞ്ഞ കമലും ഗൗതമിയും 2016 ഒക്ടോബറിലാണ് പിരിഞ്ഞത്. ബന്ധം അവസാനിപ്പിക്കുന്നതിനെക്കുറിച്ച് അന്ന് കൂടുതല്‍ പ്രതികരിക്കാന്‍ തയ്യാറായിരുന്നില്ല. കമലിനൊപ്പം ജീവിതം തുടങ്ങിയതോടെ സിനിമാഭിനയം നിര്‍ത്തിയെന്ന് ഗൗതമി ചൂണ്ടിക്കാട്ടി.

പിന്നീട് കമലിന്റെ നേതൃത്വത്തിലുള്ള നിര്‍മാണക്കമ്പനിയായ രാജ്കമല്‍ ഫിലിംസ് ഇന്റര്‍നാഷണല്‍ നിര്‍മിച്ച സിനിമകള്‍ക്കുവേണ്ടി വസ്ത്രലാങ്കാരം നിര്‍വഹിച്ചു. മറ്റ് നിര്‍മാണക്കമ്പനികള്‍ക്കുവേണ്ടി കമല്‍ അഭിനയിച്ച സിനിമകളിലും വസ്ത്രാലങ്കാരം ചെയ്തു.

വിശ്വരൂപം അടക്കമുള്ള സിനിമകളില്‍ താന്‍ നല്‍കിയ സേവനത്തിന് പ്രതിഫലം ലഭിച്ചില്ല. ബന്ധം അവസാനിപ്പിച്ചതിനുശേഷം പലതവണ ആവശ്യപ്പെട്ടിട്ടും ഫലമുണ്ടായില്ല. ഇനിയും വലിയൊരു തുക കിട്ടാനുണ്ട്. 2010ല്‍ ഓണ്‍ലൈന്‍ പോര്‍ട്ടലിന്റെ ഡയറക്ടറായി തന്നെ നിയമിച്ചിരുന്നു. ഇതിനുവേണ്ടി കുറേ ജോലികള്‍ ചെയ്യേണ്ടിവന്നു.

എന്നാല്‍, പദ്ധതി കമല്‍ ഇടയ്ക്കുവെച്ച് ഉപേക്ഷിച്ചു. ജോലിചെയ്തിരുന്ന കാലയളവിലും പ്രതിഫലം തരാന്‍ തയ്യാറായില്ല. കമലിന്റെ മകള്‍ ശ്രുതി ഹാസ്സനാണ് വേര്‍ പിരിയലിന് പിന്നിലെന്ന ആരോപണവും ഗൗതമി തള്ളി. ശ്രുതിയും അക്ഷരയും താന്‍ കണ്ടിട്ടുള്ളതില്‍ നല്ല പെണ്‍കുട്ടികളാണ്.

അവര്‍ക്കോ മൂന്നാമത് മറ്റൊരാള്‍ക്കോ തങ്ങളുടെ ബന്ധം തകര്‍ന്നതില്‍ പങ്കില്ല. അര്‍ബുദത്തെ അതിജീവിക്കാന്‍ സാധിച്ചത് കുടുംബത്തിന്റെയും ബന്ധുക്കളുടെയും സഹായത്താലാണെന്നും ഗൗതമി പറഞ്ഞു. അതേസമയം ബിജെപിയുള്‍പ്പെടെ മറ്റ് രാഷ്ട്രീയ പാര്‍ട്ടികള്‍ ഗൗതമിയുടെ കുറിപ്പ് കമലിനെതിരായ ആയുധമാക്കിയിട്ടുണ്ട്.