ദക്ഷിണാഫ്രിക്ക പകരം വീട്ടി: രണ്ടാം ട്വന്റി-20 മത്സരത്തിൽ ഇന്ത്യക്ക് തോൽവി
ഇന്ത്യയ്ക്കെതിരായ രണ്ടാം ട്വന്റി-20 മത്സരത്തിൽ ദക്ഷിണാഫ്രിക്കയ്ക്ക് ആറ് വിക്കറ്റിന്റെ വിജയം. ഇന്ത്യ ഉയർത്തിയ 189 റൺസ് വിജയലക്ഷ്യം 18.4 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ ദക്ഷിണാഫ്രിക്ക മറികടന്നു. 64 റൺസെടുത്ത് ജീൻ പോൾ ഡുമിനിയും 69 റൺസെടുത്ത ഹെൻറിച്ച് ക്ലാസനുമാണ് ഇന്ത്യയെ തകർത്തത്.
ഇതോടെ പരമ്പര 1-1 സമനിലയിലായി. പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യ വിജയിച്ചിരുന്നു. ശനിയാഴ്ച കേപ്ടൗണിലാണ് അവസാനത്തേതും വിജയികളെ നിർണയിക്കുന്നതുമായ മത്സരം.
ടോസ് നഷ്ടപ്പെട്ടു ബാറ്റിംഗിനിറങ്ങിയ ഇന്ത്യ, മനീഷ് പാണ്ഡ(48 പന്തിൽ 79) എം.എസ് ധോണി (28 പന്തിൽ 52) എന്നിവരുടെ മികവിലാണ് 188/4 എന്ന ടോട്ടൽ പടുത്തുയർത്തിയത്. തകർച്ചയോടെയാണ് ഇന്ത്യ തുടങ്ങിയത്. രണ്ടാം ഓവറിൽ, നേരിട്ട ആദ്യ പന്തിൽ തന്നെ രോഹിത് ശർമയെ ഇന്ത്യക്കു നഷ്ടമായി. അഞ്ചാമത്തെ ഓവറിൽ ധവാനും (24) തൊട്ടുപിന്നാലെ ഒരു റണ്ണുമായി നായകൻ വിരാട് കോഹ്ലിയും പുറത്തായി. ഇതോടെ മൂന്നിന് 45 എന്ന നിലയിൽ ഇന്ത്യ പതറി.
എന്നാൽ ഇന്ത്യയെ റെയ്നയും (31) പാണ്ഡെയും ചേർന്ന് ധീരമായി മുന്നോട്ടു നയിച്ചു. ഇവരുടെ സഖ്യം നാലാം വിക്കറ്റിൽ 45 റണ്‍സ് കൂട്ടിച്ചേർത്തു. അവസാന ഓവറുകളിൽ പാണ്ഡെയ്ക്കു കൂട്ടായി ധോണിയെത്തിയതോടെ സ്കോർബോർഡ് വേഗത്തിൽ ചലിച്ചു.
അവസാന അഞ്ച് ഓവറിൽ 64 റണ്‍സാണ് അടിച്ചെടുത്തത്. ഇരുവരുടേയും കൂട്ടുകെട്ട് 98 റണ്‍സാണ് കണ്ടെത്തി. ഇതിൽ ധോണിയായിരുന്നു കൂടുതൽ അപകടകാരി. പതുക്കെ തുടങ്ങി കത്തിക്കയറിയ ധോണി 28 പന്തിൽ 52 റണ്‍സെടുത്തു. ഇരുവരും മൂന്നുവീതം സിക്സറുകൾ പറത്തി.
മറുപടി ബാറ്റിങിനിറങ്ങിയ ദക്ഷിണാഫ്രിക്കയ്ക്ക് ക്ലാസന്റെ വെടിക്കെട്ട് ബാറ്റിങ്ങാണ് വിജയത്തില്‍ നിര്‍ണായകമായത്. 30 പന്തില്‍ നിന്ന് 69 റണ്‍സായിരുന്നു ക്ലാസന്റെ സമ്പാദ്യം. ഏഴ് സിക്സറുകളും മൂന്ന് ഫോറുകളും ഈ ഇന്നിങ്സില്‍ പിറന്നു. 40 പന്തില്‍ നിന്ന് 64 റണ്‍സെടുത്ത് ഡുമിനി പുറത്താകാതെ നിന്നു.
ഇന്ത്യയ്ക്കായി ജയദേവ് ഉനാദ്ഘട്ട് രണ്ടു വിക്കറ്റും ഹാർദിക് പാണ്ഡ്യ, ശാർദുൾ താക്കൂർ എന്നിവർ ഓരോ വിക്കറ്റും നേടി. സ്പിന്നർ യുസ്വേന്ദ്ര ചാഹലിന്റെ നാലോവറിൽ 64 റണ്‍സാണ് ദക്ഷിണാഫ്രിക്ക അടിച്ചുകൂട്ടിയത്.