ഇന്ത്യയില്‍ ജനസംഖ്യ നിയന്ത്രിക്കണം: ബിജെപി നേതാവ് സുപ്രീം കോടതിയില്‍

single-img
22 February 2018

ഇന്ത്യയില്‍ ജനസംഖ്യ നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ ഹര്‍ജി. ഡല്‍ഹി ബിജെപി നേതാവ് അശ്വിനികുമാര്‍ ഉപാധ്യായയാണ് ഹര്‍ജിയുമായി കോടതിയെ സമീപിച്ചിരിക്കുന്നത്.

പാര്‍ലമെന്റ്, നിയമസഭ, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ മത്സരിക്കുക, രാഷ്ട്രീയ പാര്‍ട്ടികള്‍ രൂപീകരിക്കുക, രാഷ്ട്രീയ സ്ഥാപനങ്ങളില്‍ പദവികള്‍ വഹിക്കുക, ജുഡീഷറിയിലും എക്‌സിക്യുട്ടീവിലും തൊഴില്‍, സര്‍ക്കാര്‍ സഹായങ്ങള്‍, സബ്‌സിഡികള്‍ എന്നിവ നേടുക തുടങ്ങിയവയ്ക്ക് രണ്ടു കുട്ടികള്‍ എന്നത് മാനദണ്ഡമാക്കി മാറ്റാന്‍ സുപ്രീം കോടതി ഇടപെട്ട് ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് അശ്വിനികുമാര്‍ ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.

രാജ്യത്തെ ജനസംഖ്യാപ്പെരുപ്പം തടയാന്‍ സര്‍ക്കാരുകള്‍ ആവശ്യമായ പദ്ധതികള്‍ ആവിഷ്‌കരിച്ചിട്ടില്ലെന്നും സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കുമായി വന്ധ്യംകരണ കാമ്പയ്‌നുകള്‍ തുടങ്ങിയിട്ടില്ലെന്നും ഹര്‍ജിയില്‍ കുറ്റപ്പെടുത്തുന്നു.

ജനസംഖ്യാനിയന്ത്രണം ആവശ്യപ്പെട്ട് അടുത്തിടെ നാലു ഹര്‍ജികള്‍ സുപ്രീം കോടതിയില്‍ സമര്‍പ്പിക്കപ്പെട്ടിരുന്നു. കുട്ടികളുടെ എണ്ണം രണ്ടായി നിജപ്പെടുത്തണമെന്നും ഇത് മറികടക്കുന്നവരെ ശിക്ഷിക്കണമെന്നുമാണ് ഹര്‍ജിയിലെ ആവശ്യങ്ങള്‍. 2030 ആകുമ്പോഴേയ്ക്കും ലോകത്തിലെ ഏറ്റവും ജനസംഖ്യയുള്ള രാജ്യമായി ഇന്ത്യ മാറുമെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു.