അര്‍ത്തുങ്കല്‍ പള്ളിക്കെതിരായ വിവാദ പരാമര്‍ശം: കേസ് റദ്ദാക്കണമെന്ന ടി.ജി മോഹന്‍ദാസിന്റെ ഹര്‍ജി ഹൈക്കോടതി തള്ളി

single-img
22 February 2018

തിരുവനന്തപുരം: അര്‍ത്തുങ്കല്‍ ക്രിസ്ത്യന്‍ ദേവാലയം ക്ഷേത്രമായിരുന്നെന്ന ടി.ജി മോഹന്‍ദാസിന്റെ വിവാദ പരാമര്‍ശത്തിന്‍മേലുള്ള കേസ് റദാക്കണമെന്ന ആവശ്യം ഹൈക്കോടതി സിംഗിള്‍ ബഞ്ച് തള്ളി. കേസില്‍ ശരിയായ അന്വേഷണം നടന്നില്ലെങ്കില്‍ വര്‍ഗീയ കലാപത്തിന് കാരണമാകുമെന്ന് നിരീക്ഷിച്ചാണ് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഹര്‍ജി തള്ളിയത്.

മോഹന്‍ദാസിന്റെ ട്വീറ്റിനെതിരെ എഐവൈഎഫ് നേതാവ് ജിസ്‌മോന്‍ നല്‍കിയ പരാതിയില്‍ അര്‍ത്തുങ്കല്‍ പേലീസ് കേസെടുത്തിരുന്നു. ഇത് റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് മോഹന്‍ദാസ് കോടതിയെ സമീപിച്ചത്. ഹര്‍ജി തള്ളിയ കോടതി പക്ഷേ അന്വേഷണത്തിന്റെ ഭാഗമായി മോഹന്‍ദാസിന്റെ മൊബൈല്‍ ഫോണ്‍ പിടിച്ചെടുക്കരുതെന്ന് നിര്‍ദ്ദേശിച്ചിട്ടുണ്ട്. കേരളത്തിലെ സംഘപരിവാര്‍ സൈദ്ധാന്തികന്‍മാരിലൊരാളാണ് ടി.ജി. മോഹന്‍ ദാസ്.

അര്‍ത്തുങ്കല്‍ പള്ളി ഒരു ശിവ ക്ഷേത്രമായിരുന്നെന്നും ക്രിസ്ത്യാനികള്‍ അത് പള്ളിയാക്കി മാറ്റിയെന്നുമായിരുന്നു ടി.ജി മോഹന്‍ദാസിന്റെ ട്വീറ്റ്. പള്ളിയുടെ അള്‍ത്താര, പണിക്കിടയില്‍ പൊളിഞ്ഞുവീണുകൊണ്ടേയിരുന്നുവെന്നും പാതിരിമാര്‍ ജ്യോത്സ്യനെക്കണ്ട് അവിടെ നിന്നുള്ള ഉപദേശപ്രകാരം ശ്രീകോവിലിന്റെ സ്ഥാനത്ത് നിന്ന് അള്‍ത്താര മാറ്റിയെന്നും ടി.ജി മോഹന്‍ദാസ് പറഞ്ഞിരുന്നു. സി.ആര്‍.പി.സി. 153(എ) വകുപ്പ് പ്രകാരമാണ് ടി.ജി മോഹന്‍ ദാസിനെതിരെ കേസെടുത്തത്.