ലോകത്തില്‍ ഏറ്റവും കൂടുതല്‍ ശിശു മരണം പാക്കിസ്ഥാനിൽ
ലോകത്തില്‍ വച്ച് ഏറ്റവും കൂടുതല്‍ നവജാത ശിശു മരണനിരക്ക് പാക്കിസ്ഥാനിലെന്ന് യുഎന്നിന്റെ കുട്ടികൾക്കായുള്ള സംഘടന യൂണിസെഫ്. പാക്കിസ്ഥാനിൽ പിറക്കുന്ന 22 കുട്ടികളിൽ ഒരാൾ വീതം മരണപ്പെടുന്നുണ്ടെന്ന് യൂണിസെഫ് പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു. സെൻട്രൽ ആഫ്രിക്കൻ റിപ്പബ്ലിക്കും അഫ്ഗാനിസ്ഥാനുമാണ് ഏറ്റവുമധികം ശിശുമരണ നിരക്കുള്ള മറ്റു രാജ്യങ്ങൾ.
ഇന്ത്യയിൽ ജനിക്കുന്ന 1000 കുട്ടികളിൽ 25.4 കുഞ്ഞുങ്ങളാണ് മരിക്കുന്നത്. ഇന്ത്യയിൽ 2.6 കോടി കുട്ടികൾ ഒരു വർഷം ജനിക്കുമ്പോൾ ഇതിൽ 6.4 ലക്ഷം കുട്ടികൾ മരിക്കുന്നു. രാജ്യത്ത് നവജാതശിശുമരണം ഏറ്റവും കുറവുള്ള സംസ്ഥാനങ്ങൾ കേരളവും ഗോവയുമാണ്. ആയിരം ജനനങ്ങളിൽ പത്തു കുഞ്ഞുങ്ങൾ മാത്രമാണ് മരിക്കുന്നത്. ബിഹാർ, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലാണ് ശിശുമരണം കൂടുതലും നടക്കുന്നത്.
ലോകത്ത് ദിവസേന ഏഴായിരം നവജാതശിശുക്കൾ വീതം മരിക്കുന്നുണ്ട്. ആഫ്രിക്കൻ രാജ്യങ്ങളിലാണ് ഏറ്റവുമധികം ശിശുമരണങ്ങൾ നടക്കുന്നത്. ജപ്പാനാണു ശിശുക്കൾക്ക് ജനിക്കാൻ ഏറ്റവും സുരക്ഷിതമായ രാജ്യം. ജപ്പാനിൽ ജനിക്കുന്ന 1,111 കുട്ടികളിൽ ഒരാൾ മാത്രമാണ് മരണപ്പെടുന്നത്. ഐസ്ലൻഡ്, സിംഗപ്പൂർ, ഫിൻലൻഡ് എന്നീ രാജ്യങ്ങളിലും നവജാത ശിശുമരണ നിരക്ക് വളരെ കുറവാണ്.