ഷുഹൈബിന്റെ അവസാന ആഗ്രഹം സാധിക്കണമെന്ന് ഉമ്മന്‍ ചാണ്ടി;ഷുഹൈബ് സംരക്ഷിച്ചിരുന്ന കുട്ടികളെക്കൂടി ഏറ്റെടുക്കും
കൊല്ലപ്പെട്ട ഷുഹൈബിന്റെ കുടുംബത്തോടൊപ്പം ഷുഹൈബ് സംരക്ഷിച്ചിരുന്ന കുട്ടികളെക്കൂടി ഏറ്റെടുക്കണമെന്ന് മുൻ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഷുഹൈബിന്റെ ജീവിതം പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണെന്ന് പറഞ്ഞാണ്, ഷുഹൈബ് നിര്‍ധനരായ മൂന്നു കുട്ടികളെ സംരക്ഷിച്ചിരുന്ന കാര്യം ഉമ്മന്‍ചാണ്ടി എടയന്നൂരില്‍ സമ്മേളനത്തിൽ അനുസ്മരിച്ചത്. ഷുഹൈബിന്റെ അവസാനത്തെ ആഗ്രഹം നിറവേറ്റുമെന്ന് ഡി.സി.സി. ഉറപ്പ് നല്‍കി.
എടയന്നൂരിലെ സക്കീനയുടെ മൂന്നു കുട്ടികള്‍ മൂന്നു ദിവസമായി ഭക്ഷണമില്ലാത്തതിനാല്‍ സ്‌കൂളില്‍ പോകുന്നില്ലെന്ന വിവരം അധ്യാപികർ മുഖേന മനസ്സിലാക്കിയ ഷുഹൈബ് മരിക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പ് ഇവര്‍ക്ക് ഒരു മാസത്തെ ഭക്ഷണസാധനങ്ങള്‍ വാങ്ങി നല്‍കുകയും ഇനി എല്ലാ കാര്യങ്ങള്‍ക്കും സഹായിക്കാനുണ്ടാകുമെന്ന് ഉറപ്പുനല്‍കുകയും ചെയ്തിരുന്നു. ഷുഹൈബ് കുട്ടികളോടൊപ്പം നില്‍ക്കുന്ന പടവും നവമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.
ഇനി ഈ കുട്ടികള്‍ അനാഥരാകരുതെന്നായിരുന്നു ഉമ്മന്‍ചാണ്ടി ആവശ്യപ്പെട്ടത്. കുട്ടികളുടെ സംരക്ഷണം കൂടി ഡി.സി.സി. ഏറ്റെടുക്കുമെന്ന് പ്രസിഡന്റ് സതീശന്‍ പാച്ചേനി വേദിയില്‍ത്തന്നെ അറിയിക്കുകയായിരുന്നു.