സിപിഎം ഭീകരസംഘടനയായി മാറിയെന്ന് ചെന്നിത്തല: പോലീസിനകത്ത് ചാരപ്പണി നടന്നുവെന്ന് ഉമ്മന്‍ ചാണ്ടി

single-img
20 February 2018

തുടര്‍ച്ചയായി കൊലപാതകങ്ങള്‍ നടത്തുന്ന സിപിഎം ഭീകരസംഘടനയായി മാറിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഷുഹൈബ് വധം ഇതിനു തെളിവാണ്. ഷുഹൈബ് വധത്തിനു പിന്നില്‍ പ്രവര്‍ത്തിച്ച ഗൂഢാലോചനക്കാരെ കണ്ടെത്തണം.

ഈ വധത്തിനു പിന്നിലെ പ്രതികളെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ തന്നെ വെളിപ്പെടുത്തണമെന്നും ചെന്നിത്തല കോഴിക്കോട്ട് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. യഥാര്‍ഥപ്രതികളെ രക്ഷിക്കാനാണ് ശ്രമം നടക്കുന്നത്.

ഇക്കാര്യത്തില്‍ സിപിഎം കേന്ദ്ര നേതൃത്വം ഉത്തരം പറയണം. അന്വേഷണവിവരങ്ങള്‍ ചോരുന്നുവെന്നാണ് കണ്ണൂര്‍ എസ്പി പോലും പറയുന്നത്. ഇതിനിടെ കേന്ദ്ര ഡപ്യൂട്ടേഷനില്‍ ഏതു സമയവും പോകാന്‍ കാത്തിരിക്കുന്ന റേഞ്ച് ഐജിയെ അന്വേഷണം ഏല്‍പ്പിക്കുന്നത് എന്തിനെന്ന് അറിയില്ല. അന്വേഷണ സംഘത്തില്‍ കോണ്‍ഗ്രസിനു വിശ്വാസമില്ലെന്നും ചെന്നിത്തല പറഞ്ഞു.

കണ്ണൂരിലെ കൊലപാതകങ്ങള്‍ക്ക് സിപിഎമ്മും ബിജെപിയുമാണ് നേതൃത്വം നല്‍കുന്നത്. പൊലീസിലെ തന്നെ ചാരന്മാര്‍ അന്വേഷണം അട്ടിമറിക്കുന്നെന്ന് എസ്പി പറയുമ്പോള്‍ അന്വേഷണം ശരിയായ ദിശയിലെന്ന് സര്‍ക്കാര്‍ എങ്ങനെ പറയും. കേസില്‍ ആരെ രക്ഷിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് രമേശ് ചെന്നിത്തല ചോദിച്ചു.

അതേസമയം ഷുഹൈബിനെ കൊലപ്പെടുത്തിയതുമായി ബന്ധപ്പെട്ട കേസില്‍ പോലീസിനെതിരേ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി രംഗത്തെത്തി. പ്രതികള്‍ക്ക് രക്ഷപ്പെടാന്‍ പോലീസ് വഴിയൊരുക്കുകയാണ് ചെയ്തത്. പോലീസിനകത്ത് ചാരപ്പണി നടന്നു. ഉത്തരവാദികളായ ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്ത് അന്വേഷണം നടത്തണമെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.