സിപിഎമ്മിന് 2004 ലെ വിജയം 2019 ല്‍ ഉണ്ടാകില്ലെന്ന് പ്രകാശ് കാരാട്ട്

single-img
20 February 2018

ന്യൂഡല്‍ഹി: 2004ല്‍ കേരളത്തിലടക്കം സിപിഎമ്മിന് ലഭിച്ച തിരഞ്ഞെടുപ്പ് വിജയം ആവര്‍ത്തിക്കാന്‍ സാധ്യത ഇല്ലെന്ന് സിപിഎം മുന്‍ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട്. ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

2004 ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ അന്ന് ഇടതുപക്ഷത്തിന് കേരളത്തില്‍ 20 ല്‍ 18 സീറ്റ് കിട്ടി. ഒത് ഒരു ഒറ്റപ്പെട്ട സംഭവം ആയിരുന്നു. 2019ല്‍ എങ്ങനെ ആയിരിക്കും എന്ന് പറയാന്‍ കഴിയില്ലെന്നും കാരാട്ട് പറഞ്ഞു. 2004ലേതു പോലെ കേന്ദ്രത്തില്‍ ഒരു മതേതര സര്‍ക്കാര്‍ ഉണ്ടാകുമോ എന്നതാണ് 2019 ല്‍ ഉയരേണ്ട ചോദ്യം.

ഇത് മനസില്‍ വച്ചുകൊണ്ടായിരിക്കും തിരഞ്ഞെടുപ്പിന് ശേഷമുള്ള പാര്‍ട്ടിയുടെ സമീപനം. മുമ്പ് നിരവധി പ്രാദേശിക പാര്‍ട്ടികളെ ചേര്‍ത്ത് ഒരു മൂന്നാം മുന്നണി ഉണ്ടാക്കാനായിരുന്നു സിപിഎം ശ്രമം. ഇത് വിജയകരമാകില്ലെന്ന് മനസിലായി. ബി.ജെപിയെ എതിര്‍ക്കുന്ന കാര്യത്തില്‍ എല്ലാവരും കോണ്‍ഗ്രസിനെക്കുറിച്ചാണ് സംസാരിക്കുന്നത്.

എന്നാല്‍ മിക്ക സംസ്ഥാനങ്ങളിലും ബിജെപിക്കെതിരെയുള്ള പോരാട്ടത്തില്‍ കോണ്‍ഗ്രസിനേക്കാള്‍ മുന്നില്‍ നില്‍ക്കുന്നത് പ്രാദേശിക പാര്‍ട്ടികളാണെന്നുള്ളതാണ് സത്യം. പാര്‍ട്ടിയില്‍ ബംഗാള്‍ ലൈന്‍, കേരള ലൈന്‍ എന്ന വ്യത്യാസം ഇല്ലെന്നും സീതാറാം യെച്ചൂരിയുമായി വ്യക്തിപരമായി യാതൊരു പ്രശ്‌നവുമില്ലെന്നും അദ്ദേഹം പറഞ്ഞു.