സര്‍പ്രൈസ് സന്ദര്‍ശനത്തിനെത്തിയ മോദിക്ക് പാകിസ്ഥാന്‍ നല്‍കിയത് 1.49 ലക്ഷത്തിന്റെ ബില്ല്
2015ല്‍ പ്രധാനമന്ത്രി നരേന്ദ്രമോദി, പാകിസ്ഥാനിലേക്ക് നടത്തിയ അപ്രതീക്ഷിത സന്ദര്‍ശനത്തിന് പാകിസ്ഥാന്‍ വാങ്ങിയത് 1.49 ലക്ഷം രൂപ. റഷ്യ, അഫ്ഗാനിസ്ഥാന്‍ എന്നീ രാജ്യങ്ങള്‍ സന്ദര്‍ശിച്ചു തിരികെയെത്തവെയാണ് 2015ലെ ക്രിസ്മസ് ദിനത്തില്‍ മോദി പാക്കിസ്ഥാനിലെ ലഹോറിലിറങ്ങിയത്.
ഇന്ത്യന്‍ വ്യോമസേന വിമാനത്തിനു വ്യോമയാന റൂട്ടിലെ നിരക്കാണു പാക്കിസ്ഥാന്‍ വാങ്ങിയതെന്നു വിവരാവകാശ നിയമപ്രകാരമുള്ള രേഖകള്‍ വ്യക്തമാക്കുന്നു. സാമൂഹിക പ്രവര്‍ത്തകന്‍ ലോകേഷ് ബത്ര നല്‍കിയ അപേക്ഷയിലാണു വിവരാവകാശ നിയമപ്രകാരം മറുപടി ലഭിച്ചതെന്നു വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തു.
വൈകുന്നേരം 4.50ന് വ്യോമസേനയുടെ ബോയിങ് 737 വിമാനത്തില്‍ ലഹോറില്‍ ഇറങ്ങിയ പ്രധാനമന്ത്രിക്ക് മികച്ച സ്വീകരണമാണ് അവിടെ ലഭിച്ചത്. പിന്നീട് ഹെലിക്കോപ്റ്ററില്‍ ലഹോറിനു പുറത്ത് പ്രധാനമന്ത്രി നവാസ് ഷരീഫിന്റെ വീട്ടിലേക്കും മോദി പോയിരുന്നു.
പാക് വ്യോമപാത ഇന്ത്യന്‍ വിമാനം ഉപയോഗിച്ചതിന് 1.49 ലക്ഷം രൂപയാണ് പാക്കിസ്ഥാന്‍ വാങ്ങിയതെന്ന് പാക്കിസ്ഥാനിലെ ഇന്ത്യന്‍ ഹൈക്കമ്മിഷനില്‍നിന്നുള്ള രേഖകള്‍ വ്യക്തമാക്കുന്നു. ഇതിന് പുറമെ 2016 മേയില്‍ മോദി ഇറാന്‍ സന്ദര്‍ശിച്ചപ്പോള്‍ 77,215 രൂപയും 2016 ജൂണില്‍ ഖത്തര്‍ സന്ദര്‍ശിച്ചതിന് 59,215 രൂപയും പാക്കിസ്ഥാന്‍ ഇന്ത്യയില്‍നിന്ന് ഈടാക്കി.
ഈ രണ്ടു യാത്രകള്‍ക്കും പാക്കിസ്ഥാന്റെ വ്യോമ പാത ഇന്ത്യ ഉപയോഗിച്ചിരുന്നു. 2016 ജൂണ്‍ വരെ ഇന്ത്യന്‍ വ്യോമസേനയുടെ വിമാനമാണ് വിദേശ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി ഉപയോഗിച്ചത്. നേപ്പാള്‍, ഭൂട്ടാന്‍, ബംഗ്ലദേശ്, അഫ്ഗാനിസ്ഥാന്‍, ഖത്തര്‍, ഓസ്‌ട്രേലിയ, പാക്കിസ്ഥാന്‍, റഷ്യ, ഇറാന്‍, ഫിജി, സിംഗപ്പൂര്‍ എന്നീ രാജ്യങ്ങളാണ് മോദി സന്ദര്‍ശിച്ചത്.
2014 മുതല്‍ 2016 വരെയുള്ള കാലഘട്ടത്തില്‍ വ്യോമസേനയുടെ വിമാനത്തില്‍ മോദി നടത്തിയ യാത്രയുടെ ചെലവ് അന്വേഷിച്ചാണ് ലോകേഷ് ബത്ര വിവരാവകാശ നിയമപ്രകാരം അപേക്ഷ നല്‍കിയത്. ഈ യാത്രകള്‍ക്കായി രണ്ടുകോടി രൂപയാണ് കേന്ദ്രസര്‍ക്കാര്‍ ചെലവാക്കിയതെന്ന് രേഖകള്‍ പറയുന്നു.
സാധാരണയായി വിവിഐപികളുടെ വിദേശരാജ്യ സന്ദര്‍ശനങ്ങളില്‍ എയര്‍ ഇന്ത്യയുടെ വിമാനങ്ങളാണ് ഉപയോഗിക്കുക. ഇതിന് എയര്‍ ഇന്ത്യയ്ക്കു കേന്ദ്രം പണം നല്‍കാറുമുണ്ട്.