സി.പി.എമ്മിനെ നേരിടാന്‍ കോണ്‍ഗ്രസ് ബി.ജെ.പിയെ പിന്തുണയ്ക്കണമെന്ന് കെ. സുരേന്ദ്രന്‍

single-img
19 February 2018

തിരുവനന്തപുരം: മട്ടന്നൂരില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈബ് കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട് സി.പി.എമ്മിനെ രൂക്ഷമായി വിമര്‍ശിച്ചും കോണ്‍ഗ്രസിനെ തലോടിയും ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്‍. ആര്‍.എസ്.എസും സി.പി.എമ്മും ഒരുപോലെയാണെന്ന പതിവ് പ്രചാരണം അവസാനിപ്പിക്കാന്‍ കോണ്‍ഗ്രസ് ഇനിയെങ്കിലും തയ്യാറാവണമെന്നും അദ്ദേഹം പറഞ്ഞു.

ആശയപരമായും നിയമപരമായും സി.പി.എം എന്ന വിപത്തിനെ നേരിടാനാണ് ബി.ജെ.പി ശ്രമിക്കുന്നതെന്നും അതിന് പിന്തുണ നല്‍കാനാണ് കോണ്‍ഗ്രസ് തയ്യാറാവേണ്ടതെന്നും അദ്ദേഹം പറഞ്ഞു. തന്റെ ഫെയസ്ബുക്ക് പേജിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

ഫെയസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

കണ്ണൂരില്‍ ആര്‍.എസ്.എസുകാരെ കൊല്ലുന്നതിന് സി.പി.എം എപ്പോഴും പറയുന്ന ന്യായീകരണം സംഘപരിവാറിന്റെ ആക്രമണഭീഷണിയില്‍ നിന്ന് മുസ്ലീങ്ങളെ സംരക്ഷിക്കാനാണ് ഞങ്ങള്‍ ആര്‍.എസ്.എസിനെ നേരിടുന്നത് എന്നാണ്. എന്നാല്‍ ഈ വാദഗതി എത്രമാത്രം പൊള്ളയാണെന്നുള്ളതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് ശുഹൈബ് കൊലപാതകം.

ഫസലിന്റെ കാര്യത്തിലും അരിയില്‍ ഷുക്കൂറിന്റെ കാര്യത്തിലും നാദാപുരത്തെ ലീഗ് പ്രവര്‍ത്തകന്റെ കൊലയിലും ഈ പൊള്ളത്തരം തെളിഞ്ഞുകാണാം. പാര്‍ട്ടി ഗ്രാമങ്ങളില്‍ തങ്ങള്‍ക്ക് ഭീഷണിയായി ആരുവന്നാലും തട്ടിക്കളയും എന്നതാണ് സി.പി.എം രീതി.

കൂടുതല്‍ ഇരകളാവുന്നത് ആര്‍.എസ്.എസ് ആണെന്ന് മാത്രം. സി.പി.എം ഒരു സാമൂഹ്യവിരുദ്ധസംഘടനയാണ്. ഭീകരവാദികള്‍ ചെയ്യുന്നതുതന്നെയാണ് സി.പി.എമ്മും ചെയ്യുന്നത്. ഇപ്പോഴത്തെ കൊലപാതകത്തിന് പിന്നിലും ഉന്നതനേതാക്കള്‍ തന്നെയാണ്. ഗൂഡാലോചനക്കാരെ പിടിക്കാതെ കണ്ണൂര്‍ ശാന്തമാവുകയില്ല.

ആര്‍.എസ്.എസും സി.പി.എമ്മും ഒരുപോലെയാണെന്നുള്ള പതിവ് പ്രചരണം അവസാനിപ്പിക്കാന്‍ കോണ്‍ഗ്രസ് ഇനിയെങ്കിലും തയ്യാറാവണം. ആശയപരമായും നിയമപരമായും ഈ വിപത്തിനെ നേരിടാനാണ് ബി.ജെ.പി ശ്രമിക്കുന്നത്. അതിന് പിന്തുണ നല്‍കാനാണ് കോണ്‍ഗ്രസ് തയ്യാറാവേണ്ടത്.

സി.പി.എമ്മിനൊപ്പം കൂട്ടുകൂടാന്‍ ഓടി നടക്കുന്ന രാഹുല്‍ ഗാന്ധിയെ ആദ്യം ഇതു പറഞ്ഞ് മനസിലാക്കാനാണ് കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വം തയ്യാറാവേണ്ടത്. ഈ വിപത്തിനെ എതിര്‍ത്ത് തോല്‍പ്പിക്കാന്‍ ബി.ജെ.പിക്ക് മാത്രമേ കഴിയൂ. ത്രിപുര കാണിച്ചുതരുന്ന പാഠം അതാണ്.

കോണ്‍ഗ്രസ് അണികളും ചില നേതാക്കളും ആ കാര്യം മനസിലാക്കിത്തുടങ്ങിയിട്ടുണ്ട്. രാജ് മോഹന്‍ ഉണ്ണിത്താന്റെ വാക്കുകള്‍ അതാണ് കാണിക്കുന്നത്. സുധാകരന്റെ ശൗര്യം കണ്ണൂരില്‍ പണ്ടെപ്പോലെ ഫലിക്കുന്നില്ലെന്നുള്ളത് ഒരു പച്ചപരമാര്‍ത്ഥമാണ്.