പ്രവാസികള്‍ക്ക് വീണ്ടും തിരിച്ചടി: സൗദിയില്‍ ചെറുകിട വ്യവസായ വാണിജ്യ മേഖലകളില്‍ സമ്പൂര്‍ണ സ്വദേശിവത്കരണം

single-img
18 February 2018

റിയാദ്: സൗദി അറേബ്യയിലെ ചെറുകിട വ്യവസായ വാണിജ്യ മേഖലകളില്‍ സമ്പൂര്‍ണ സ്വദേശിവത്കരണം നിലവില്‍ വരുന്നു. മൂന്നുഘട്ടങ്ങളിലായി 12 മേഖലകളിലാണ് സ്വദേശിവത്കരണം നടപ്പാക്കുന്നതെന്നു തൊഴില്‍, സാമൂഹിക വികസനകാര്യ മന്ത്രാലയം അറിയിച്ചു.

സെപ്റ്റംബര്‍ 11ന് ഇത് നിലവില്‍വരുമെന്നും മന്ത്രാലയം വ്യക്തമാക്കി. സ്വകാര്യമേഖലയില്‍ കൂടുതല്‍ സ്വദേശി യുവതീയുവാക്കള്‍ക്ക് തൊഴില്‍ കണ്ടെത്തുന്നതിനാണ് ചെറുകിട വ്യവസായവാണിജ്യ മേഖലയില്‍ സ്വദേശിവത്കരണം നടപ്പാക്കുന്നത്.

സ്വദേശിവത്കരണം പ്രഖ്യാപിച്ച സ്ഥാപനങ്ങള്‍ നിശ്ചിതസമയത്തിനകം സ്വദേശികളെ നിയമിക്കണം. നിയമലംഘനം നടത്തുന്നവര്‍ക്കെതിരെ പിഴ ഉള്‍പ്പെടെയുള്ള ശിക്ഷാനടപടി സ്വീകരിക്കുമെന്നും തൊഴില്‍, സാമൂഹിക വികസനകാര്യമന്ത്രാലയം മുന്നറിയിപ്പുനല്‍കി.

കാര്‍ഷോറൂമുകള്‍, റെഡിമെയ്ഡ് വസ്ത്രാലയങ്ങള്‍, ഫര്‍ണിച്ചര്‍ ഷോപ്പുകള്‍ എന്നീ സ്ഥാപനങ്ങളില്‍ സെപ്റ്റംബര്‍ 11 മുതല്‍ സ്വദേശിവത്കരണം പ്രാബല്യത്തില്‍വരും. ഒപ്റ്റിക്കല്‍സ്, ഇലക്ട്രിക്കല്‍സ് എന്നിവിടങ്ങളില്‍ നവംബര്‍ 9 മുതലാണ് സ്വദേശിവത്കരണം നടപ്പാക്കുക.

മെഡിക്കല്‍ ഉപകരണങ്ങള്‍ വില്‍ക്കുന്ന സ്ഥാപനങ്ങള്‍, സ്‌പെയര്‍പാട്‌സ് കടകള്‍, കാര്‍പ്പെറ്റ് കടകള്‍, സ്വീറ്റ് സെന്ററുകള്‍ എന്നിവിടങ്ങളില്‍ അടുത്തവര്‍ഷം ജനുവരി ഏഴുമുതലും സ്വദേശിവത്കരണം നടപ്പാക്കും.