തൊഴിലുടമയുടെ ഭാര്യയുമായി ഒളിച്ചോടി; യുവാവിനെ നാട്ടുകാര്‍ പിടികൂടി മര്‍ദിച്ച് അവശനാക്കിയ ശേഷം കണ്ണില്‍ ആസിഡ് കുത്തിവെച്ചു

single-img
18 February 2018

ബിഹാര്‍: ബിഹാറില്‍ തൊഴിലുടമയുടെ ഭാര്യയുമായി ഒളിച്ചോടിയ യുവാവിനെ നാട്ടുകാര്‍ പിടികൂടി കണ്ണില്‍ ആസിഡ് കുത്തിവച്ചു. പിപ്ര ചൗക്കിലെ ഒരു ഭക്ഷണശാലയില്‍ വെച്ച് കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവമുണ്ടായത്. യുവാവിന് കാഴ്ച നഷ്ടപ്പെട്ടു.

സംഭവത്തില്‍ ഒരാള്‍ അറസ്റ്റിലായിട്ടുണ്ട്. സമസ്തിപൂര്‍ സ്വദേശിയായ യുവാവിനാണ് കാഴ്ച നഷ്ടപ്പെട്ടത്. ടെഘ്‌റ പൊലീസ് സ്‌റ്റേഷന്‍ പരിധിയിലുള്ള ബറൗനി ഗ്രാമത്തില്‍ ട്രാക്ടര്‍ ഡ്രൈവറായി ജോലി നോക്കുകയായിരുന്നു യുവാവ്. ജോലിക്കിടെ തൊഴിലുടമയുടെ ഭാര്യയുമായി പ്രണയത്തിലാവുകയും ഈ മാസം ആറിന് ഇരുവരും ഒളിച്ചോടുകയും ചെയ്തു.

ഇതേത്തുടര്‍ന്ന് ഭാര്യയെ തട്ടിക്കൊണ്ടു പോയെന്ന് ചൂണ്ടിക്കാട്ടി ഭര്‍ത്താവ് പൊലീസില്‍ പരാതി നല്‍കി. എന്നാല്‍, 16ന് യുവതി മടങ്ങിയെത്തി കോടതിയില്‍ മൊഴി നല്‍കി. തന്നെ വീട്ടിലേക്ക് കൊണ്ടുപോകാനും ഭര്‍ത്താവിനോട് ആവശ്യപ്പെട്ടു. യുവതി മടങ്ങിയെത്തിയത് എന്തുകൊണ്ടാണെന്ന് വ്യക്തമായിട്ടില്ല.

അടുത്ത ദിവസം യുവതിയുടെ സഹോദരന്‍ യുവാവിനെ വിളിച്ച് യുവതിയ്ക്ക് അയാള്‍ക്കൊപ്പം പോകണമെന്നാണ് ആഗ്രഹമെന്ന് അറിയിച്ചു. ടെഘ്‌റ പൊലീസ് സ്റ്റേഷനില്‍ എത്താനും ആവശ്യപ്പെട്ടു. സ്റ്റേഷന് സമീപത്ത് എത്തിയപ്പോള്‍ ഇരുപതോളം പേര്‍ ചേര്‍ന്ന് യുവാവിനെ ഭക്ഷണശാലയിലേക്ക് കൊണ്ടുപോയി മര്‍ദിച്ചു.

അവശനായ യുവാവിന്റെ കണ്ണില്‍ ആസിഡും കുത്തിവച്ചു. പിന്നീട് യുവാവിനെ ഭഗ്‌വന്‍പൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലുള്ള ഹനുമന്‍ ചൗക്കില്‍ ഉപേക്ഷിച്ചു. വഴിയാത്രക്കാരാണ് യുവാവിനെ ആശുപത്രിയില്‍ എത്തിച്ചത്. പൊലീസ് അന്വേഷണം ആരംഭിച്ചു.