കാനഡ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രുഡ്യു ഇന്ത്യയില്‍

single-img
18 February 2018

ന്യൂഡല്‍ഹി: കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡ്യു ഇന്ത്യയിലെത്തി. ഒരാഴ്ച നീളുന്ന സന്ദര്‍ശനത്തിനായി കുടുംബസമേതമാണ് ട്രുഡ്യു ന്യൂഡല്‍ഹിയിലെത്തിയത്. രണ്ട് രാജ്യങ്ങളിലെയും ജനങ്ങള്‍ തമ്മിലുള്ള ആഴത്തിലുള്ള ബന്ധം സുദൃഡമാക്കുന്നതും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതുമാണ് സന്ദര്‍ശനത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് യാത്ര ആരംഭിക്കുന്നതിന് മുമ്പ് ട്രുഡ്യു വ്യക്തമാക്കിയിരുന്നു. പ്രധാനമന്ത്രി ആയതിന് ശേഷമുള്ള ട്രുഡുവിന്‍െറ ആദ്യ ഇന്ത്യ സന്ദര്‍ശനമാണിത്. തന്‍െറ മന്ത്രിസഭയിലെ സിഖ് മന്ത്രിമാര്‍ക്കൊപ്പമാണ് അദ്ദേഹം എത്തിയിരിക്കുന്നത്.

ഞായറാഴ്ച താജ്മഹല്‍ കണ്ടുകൊണ്ടായിരിക്കും ഒരാഴ്ച നീളുന്ന ഇന്ത്യവാസത്തിന് ട്രുഡ്യുവും കുടുംബവും തുടക്കമിടുന്നത്. തിങ്കളാഴ്ച ഗുജറാത്ത് സന്ദര്‍ശിക്കുന്ന കാനഡ സംഘം, സബര്‍മതി ആശ്രമത്തിലെത്തും. സംസ്ഥാനത്ത് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്‍റില്‍ നടക്കുന്ന സംവാദത്തിന് ട്രുഡ്യു നേതൃത്വം വഹിക്കും. അക്ഷര്‍ദാം ക്ഷേത്രത്തിലും അടുത്ത ദിവസങ്ങളില്‍ അമൃത്സറില്‍ സുവര്‍ണക്ഷേത്രത്തിലും ഡല്‍ഹിയില്‍ ജമാമസ്ജിദിലും സന്ദര്‍ശനം നടത്തും. മുംബൈയിലും കനേഡിയന്‍ പ്രധാനമന്ത്രി എത്തും. ബിസിനസ് മേധാവികളുമായും ബോളിവുഡ് പ്രതിനിധികളുമായും നടത്തുന്ന കൂടിക്കാഴ്ചയാണ് മുംബൈയിലെ പരിപാടി.
ഫെബ്രുവരി 23ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും. ഇരുരാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക കൂട്ടുകെട്ടിനുള്ള കരാര്‍ ഇതിലൂടെ സാധ്യമാകും എന്നാണ് വിലയിരുത്തല്‍.