ചൊവ്വയെ ചുറ്റാന്‍ പോയ ടെസ്ല സൂര്യനെ ചുറ്റുന്നു; ടെസ്ല തകര്‍ന്നു വീണേക്കുമെന്ന് ശാസ്ത്രജ്ഞര്‍

single-img
17 February 2018

ഫാല്‍ക്കുണ്‍ ഹെവി സ്‌പേസ് എക്‌സ് വിക്ഷേപിച്ച എലന്‍ മസ്‌കിന്റെ ഇലക്ട്രിക് കാര്‍ ടെസ്ല റോഡ്സ്റ്റര്‍ തകര്‍ന്നു വീണേക്കുമെന്ന് ശാസ്ത്രജ്ഞര്‍. എന്നാല്‍ സമീപഭാവിയില്‍ ഒന്നും തന്നെ അതിനു സാധ്യതയില്ല. ആയിരക്കണക്കിനു വര്‍ഷങ്ങള്‍ക്കു ശേഷം.

ഭൂമിയിലോ ശുക്രനിലോ തകര്‍ന്നു വീഴാനാണു സാധ്യതയെന്ന് ടെസ്‌ലയെ നിരീക്ഷിച്ചുകൊണ്ടിരിക്കുന്ന ശാസ്ത്രജ്ഞര്‍ അഭിപ്രായപ്പെട്ടു. ലക്ഷ്യം തെറ്റിയ ടെസ്ല ചൊവ്വയില്‍ എത്തില്ലെന്നാണ് ശാസ്ത്രജ്ഞന്മാരുടെ പക്ഷം. ശുക്രനേയും ചുറ്റി സൂര്യന്റെ അടുത്തേക്കു നീങ്ങിയാല്‍ കത്തിച്ചാമ്പലാകാനും സാധ്യതയുണ്ട്.

എന്നാല്‍ ഭയപ്പെടാനില്ലെന്നും തകര്‍ന്നു വീഴാന്‍ ചെറിയ സാധ്യതയേ ഉള്ളു എന്നുമാണ് ശാസ്ത്രജ്ഞരുടെ അഭിപ്രായം. ഭൂമിയില്‍ അത് ആറു ശതമാനവും ശുക്രനില്‍ 2.5 ശതമാനവും മാത്രമാണ്. എന്നാല്‍ ടെസ്ലയ്ക്ക് തകര്‍ന്നു വീഴാന്‍ ഏറ്റവും നല്ല സ്ഥലം ഭൂമിയാണെന്നും ശാസ്ത്രജ്ഞര്‍ പറയുന്നു.

ഓരോ 30 വര്‍ഷം കൂടുംതോറും ടെസ്‌ല ഭൂമിയ്ക്കു നേര്‍രേഖയില്‍ വരുമെങ്കിലും 2091ല്‍ ഭൂമിയോടു ചേര്‍ന്നു വരും.
ലോകത്തെ ഏറ്റവും ശക്തമായ റോക്കറ്റാണ് ഫാല്‍ക്കണ്‍ ഹെവി. സ്‌പേസ് എക്‌സ് എന്ന കമ്പനിയാണ് നിര്‍മാതാക്കള്‍.
ഫ്‌ളോറിഡയിലെ കെന്നഡി സ്‌പേസ് സെന്ററിലായിരുന്നു റോക്കറ്റിന്റെ വിക്ഷേപണം.

63,500 കിലോഗ്രാം ഭാരമുള്ള ചരക്ക് ഭൂമിക്ക് പുറത്തെത്തിക്കാനുള്ള ശേഷി ഫാല്‍ക്കണ്‍ ഹെവിക്കുണ്ട്. 27 എന്‍ജിനുകള്‍ വിക്ഷേപണത്തിന് ഉപയോഗിച്ചു. പുനരുപയോഗത്തിന് സാധിക്കുന്ന മൂന്നു ഭാഗങ്ങളും ഈ റോക്കറ്റിനുണ്ട്. 18 ബോയിങ് 747 വിമാനങ്ങള്‍ക്ക് തുല്യമായ 2500 ടണ്‍ ഊര്‍ജമാണ് റോക്കറ്റിന്റെ വിക്ഷേപണത്തിനായി എരിഞ്ഞു തീര്‍ന്നത്.