‘മാണിക്യമലരായ’ പാട്ട് 40 വര്‍ഷം മുമ്പ് ജബ്ബാര്‍ എഴുതിയത്: സൗദിയിലെ സൂപ്പര്‍മാര്‍ക്കറ്റ് ജീവനക്കാരനായ ജബ്ബാറിനെ ‘സത്യത്തിലാരും തിരിച്ചറിഞ്ഞില്ല’

single-img
15 February 2018


ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ ഒരു അഡാറ് ലവിലെ ‘മാണിക്യ മലരായ പൂവി’ എന്ന ഗാനം തരംഗമാകുകയാണ്. യൂട്യൂബ് ട്രെന്‍ഡിംഗ് പട്ടികയില്‍ ഒന്നാം സ്ഥാനത്താണ് ഗാനം. ഫെബ്രുവരി ഒമ്പതിന് റിലീസ് ചെയ്ത ഗാനത്തിന് ഇതുവരെ 50 ലക്ഷത്തിലേറെ വ്യൂസ് ആണുള്ളത്.

വൈറലായതിനൊപ്പം വിവാദവും പിടികൂടിയ ‘മാണിക്യമലരായ പൂവി’ പാട്ടിന് 40 വര്‍ഷം പഴക്കമുണ്ട്. പി.എം.എ ജബ്ബാര്‍ രചിച്ച ‘മാണിക്യ മലരായ പൂവി’ എന്ന ഈ മാപ്പിള പാട്ടിന്റെ യഥാര്‍ഥ സംഗീത സംവിധായകന്‍ തലശ്ശേരി കെ. റഫീഖ് ആണ്. വര്‍ഷങ്ങള്‍ക്കിപ്പുറം ഈ പാട്ട് ലോകം മുഴുവനുമുള്ള മലയാളി ഏറ്റെടുത്തപ്പോള്‍ ഏറ്റവും കൂടുതല്‍ സന്തോഷിക്കുന്നത് പി.എം.എ ജബ്ബാറാണ്.

പതിനാറ് വയസ്സ് മുതല്‍ ജബ്ബാര്‍ പാട്ട് എഴുതുന്നുണ്ട്. മദ്രസയിലെ സാഹിത്യ പരിപാടികള്‍ക്ക് കുട്ടികള്‍ക്ക് പാട്ട് എഴുതിയായിരുന്നു തുടക്കം. ഇതിനോടകം അഞ്ഞൂറിലേറെ ഗാനങ്ങള്‍ രചിച്ചിട്ടുണ്ട്. മാപ്പിളപ്പാട്ട് രംഗത്ത് ഹിറ്റായ ഈ ഗാനം 29 വര്‍ഷം മുമ്പ് ഒരു ചെറിയ പെരുന്നാള്‍ ദിനത്തില്‍ ദൂരദര്‍ശനില്‍ അവതരിപ്പിക്കപ്പെട്ടു.

1992 ല്‍ ‘ഏഴാം ബഹര്‍’ എന്ന ഓഡിയോ ആല്‍ബത്തില്‍ ‘മാണിക്യ മലരായ’ ഇടം പിടിച്ചു. പിന്നീട് ഒട്ടനവധി പ്രമുഖ ഗായകര്‍ ഈ ഗാനം പാടി. വര്‍ഷങ്ങള്‍ കഴിഞ്ഞും പുതു തലമുറ ഏറ്റു പാടുമ്പോള്‍ താന്‍ അനുഭവിക്കുന്ന ആഹ്ലാദം പറഞ്ഞറിയിക്കാന്‍ പറ്റാത്ത അത്രയുമാണെന്ന് ജബ്ബാര്‍ പറയുന്നു.

ഇപ്പോള്‍ സൗദിയിലെ റിയാദിലെ മലസ് ഏരിയയിലെ സൂപ്പര്‍ മാര്‍ക്കറ്റ് ജീവനക്കാരനാണ് ജബ്ബാര്‍. അഞ്ചുവര്‍ഷമായി ഇവിടെയാണ് ജോലി ചെയ്യുന്നത്. പ്രത്യേക പുരസ്‌കാരങ്ങളോ പ്രതിഫലമോ ഒന്നും ജബ്ബാറിനെ തേടി എത്തിയിട്ടില്ല. പക്ഷെ വര്‍ഷങ്ങള്‍ക്കിപ്പുറം ആ പാട്ട് ലോകം മുഴുവനുമുള്ള മലയാളി ഏറ്റെടുത്തപ്പോള്‍ ഇതില്‍പ്പരം എന്ത് സന്തോഷമാണ് കിട്ടാനുള്ളതെന്ന് ജബ്ബാര്‍ ചോദിക്കുന്നു.