സംസ്ഥാനത്ത് ബസ് നിരക്ക് കൂട്ടാൻ എൽഡിഎഫ് യോഗം അനുമതി നൽകി

single-img
13 February 2018

തിരുവനന്തപുരം: സംസ്ഥാനത്ത് മിനിമം ബസ് നിരക്ക് എട്ട് രൂപയാക്കി വർധിപ്പിക്കാൻ ഇന്നു ചേര്‍ന്ന എൽഡിഎഫ് യോഗം അനുമതി നൽകി. ബുധനാഴ്ച ചേരുന്ന മന്ത്രിസഭായോഗത്തിൽ നിരക്ക് വര്‍ധന സംബന്ധിച്ച അന്തിമ തീരുമാനമെടുക്കും. ജനങ്ങള്‍ക്ക് അമിതഭാരം ഉണ്ടാവാത്ത രീതിയില്‍ ചാര്‍ജ് വര്‍ധന നടപ്പാക്കാനാണ് നിര്‍ദ്ദേശം.

ചാര്‍ജ് വര്‍ധനയുടെ എല്ലാ വശങ്ങളും പരിശോധിച്ച് അന്തിമതീരുമാനം സര്‍ക്കാര്‍ സ്വീകരിക്കുമെന്ന് എല്‍ഡിഎഫ് യോഗത്തിനു ശേഷം ഗതാഗതമന്ത്രി എകെ ശശീന്ദ്രന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. നിരക്ക് വര്‍ധന പ്രാബല്യത്തില്‍ വന്നാല്‍ ഓര്‍ഡിനറി ബസ്സുകളില്‍ മിനിമം നിരക്ക് ഏഴ് രൂപയില്‍ നിന്നും എട്ട് രൂപയാവും. ഫാസ്റ്റ് പാസഞ്ചറുകളില്‍ മിനിമം ചാര്‍ജ് പത്ത് രൂപയില്‍ നിന്നും 11 രൂപയാവും.

ചാർജ് വർധിപ്പിക്കുന്നില്ലെങ്കിൽ ഈ മാസം 16 മുതൽ അനിശ്ചിതകാല പണിമുടക്ക് തുടങ്ങുമെന്ന് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ പ്രഖ്യാപിച്ചിരുന്ന സാഹചര്യത്തിലാണ് അടിയന്തര ഇടതുമുന്നണി ഇന്ന് യോഗം ചേർന്നത്. മാത്രമല്ല, അടിയ്ക്കടിയുള്ള ഇന്ധനവില വർധനവിന്‍റെ പേരിൽ കെ.എസ്.ആ ർ.ടി.സിയും വലിയ പ്രതിസന്ധിയിലായ സാഹചര്യത്തിലാണ് ചാർജ് വർധിപ്പിക്കാൻ സർക്കാർ ആലോചിച്ചത്.