സംസ്ഥാനത്ത് വീണ്ടും രാഷ്ട്രീയ സംഘർഷങ്ങൾ വ്യാപകമാകുന്നു;വടകരയില്‍ ആര്‍.എം.പി പ്രവര്‍ത്തകരെ ലക്ഷ്യം വെച്ചെത്തിയ സംഘം ആശുപത്രിയും ആക്രമിച്ചു.
കണ്ണൂര്‍: സംസ്ഥാനത്ത് രാഷ്ട്രീയ സംഘർഷങ്ങൾ വീണ്ടും വ്യാപകമാകുന്നു. മട്ടന്നൂർ സ്റ്റേഷൻ പരിധിയിലെ എടയന്നൂർ തെരൂരിൽ ബോംബെറിഞ്ഞു ഭീതി പരത്തിയ ശേഷം യൂത്ത് കോൺഗ്രസ് നേതാവിനെ വെട്ടിക്കൊലപ്പെടുത്തിയത് കഴിഞ്ഞ ദിവസമാണു.യൂത്ത് കോൺഗ്രസ് കീഴല്ലൂർ മണ്ഡലം പ്രസിഡന്റായിരുന്ന എടയന്നൂർ സ്കൂൾ പറമ്പത്ത് ഹൗസിൽ ഷുഹൈബ് (30) ആണ് മരിച്ചത്. പ്രവർത്തകരായ രണ്ടു പേർക്കു പരുക്കേറ്റിരുന്നു.
ഇതിനിടെ മാവേലിക്കരയിലും മൂന്ന് സി.പി.ഐ.എം പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു. ഇവരെ ഉടന്‍ തന്നെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ല.ഇന്നലെ രാത്രി ആര്‍എസ്എസ്-സിപിഎം സംഘര്‍ഷം നടന്നിരുന്നു.
വടകരയിലും ആര്‍.എം.പി സി.പി.എം അക്രമം വ്യാപിക്കുകയാണു.തിങ്കളാഴ്ചയും തുടര്‍ന്ന ആക്രമണത്തില്‍ നിരവധി കടകള്‍ അടിച്ച് തകര്‍ക്കുകയും വാഹനങ്ങള്‍ക്ക് തീയിടുകയുമുണ്ടായി. ടി.പി ചന്ദ്രശേഖരന്റെ പേരിലുള്ള സ്തൂപവും നാദാപുരം റോഡിലുള്ള വായനശാലയും ആക്രമണത്തിനിരയാക്കുകയുണ്ടായി.ഒമ്പത് ആര്‍.എം.പി പ്രവര്‍ത്തകരും ആറ് സി.പി.എം പ്രവര്‍കരും ചികിത്സയിലാണു.
ഇതിനിടെ വടകര ഗവ. ജില്ലാ ആസ്പത്രിയിലും അക്രമം ഉണ്ടായി . ഓര്‍ക്കാട്ടേരിയില്‍ നടന്ന അക്രമത്തില്‍ പരിക്കേറ്റ ആര്‍.എം.പി പ്രവര്‍ത്തകരെ ലക്ഷ്യം വെച്ചെത്തിയ സംഘം കണ്ണില്‍ കണ്ടവരെയൊക്കെ അക്രമിക്കുകയായിരുന്നു. ട്യൂബ് ലൈറ്റും ഇരുമ്പുവടിയും ഉള്‍പ്പെടെയുള്ള ആയുധങ്ങളുമായാണ് മുഖംമൂടിസംഘം അത്യാഹിത വിഭാഗത്തില്‍ ഉള്‍പ്പെടെ അഴിഞ്ഞാടിയത്. ആസ്പത്രിയില്‍ വിവിധ ആവശ്യങ്ങള്‍ക്കായെത്തിയ നിരപരാധികളാണ് ആക്രമിക്കപ്പെട്ടത്.
കോട്ടയം കാഞ്ഞിരപ്പള്ളിയിലും അക്രമം ഉണ്ടായി .സിപിഎം ഏരിയാ കമ്മിറ്റി ഓഫീസിന്റെ ജനൽ ചില്ലുകൾ അജ്ഞാതർ തകർത്തു. സ്ഫോടക വസ്തു ഓഫീസിന് നേരെ എറിഞ്ഞെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിന് പിന്നിൽ ആർഎസ്എസ് എന്ന് സിപിഎം ആരോപിച്ചു.