ഷുഹൈബിന്റേത് ആസൂത്രിത കൊലപാതകം?കൊല്ലപ്പെട്ട യൂത്ത് കോൺ. നേതാവിനെതിരെയുള്ള സി.പി.എമ്മിന്റെ കൊലവിളി വീഡിയോ പുറത്ത്
കണ്ണൂർ :തിങ്കളാഴ്ച അർധരാത്രി മട്ടന്നൂരിനു സമീപം അക്രമികൾ വെട്ടിക്കൊലപ്പെടുത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകർ ഷുഹൈബിനെതിരെ സിപിഎം പ്രവർത്തകർ കൊലവിളി നടത്തുന്ന വിഡിയോ പുറത്ത്. രണ്ടാഴ്ച മുൻപ് എടയന്നൂരിൽ നടത്തിയ റാലിക്കിടെയാണ് ഷുഹൈബിനെതിരെ സിപിഎം പ്രവർത്തകർ കൊലവിളി നടത്തിയത്. ‘നിന്റെ നാളുകൾ എണ്ണപ്പെട്ടു’ എന്നാണു മുദ്രാവാക്യം വിളിക്കുന്നത്. വിഡിയോയിൽ ഇത് വ്യക്തമാണ്.
തിങ്കളാഴ്‌ച രാത്രിയോടെ വാഗൺ ആർ കാറിലെത്തിയ നാലംഗ സംഘമാണ് തട്ടുകടയിൽ ഇരുന്ന ശുഹൈബിനെ ബോംബെറിഞ്ഞ് വീഴ്‌ത്തിയ ശേഷം വെട്ടിക്കൊന്നത്. പ്രവർത്തകരായ രണ്ടു പേർക്കു പരുക്കേറ്റു. ബോംബേറിൽ പരുക്കേറ്റ പള്ളിപ്പറമ്പത്ത് ഹൗസിൽ നൗഷാദ്(27), റിയാസ് മൻസിലിൽ റിയാസ്(27) എന്നിവരെ കണ്ണൂർ കൊയിലി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അര്‍ധരാത്രിയോടെയുണ്ടായ അക്രമത്തില്‍ പരിക്കേറ്റ ഷുഹൈബിനെ കോഴിക്കോടെ ആസ്പത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയായിരുന്നു മരണം. കൊലപാതകത്തിനുപിന്നില്‍ സി.പി.എമ്മാണെന്ന് കോണ്‍ഗ്രസ് നേതൃത്വം ആരോപിച്ചു.
സുഹൃത്തിന്റെ തട്ടുകടയിൽ ചായ കുടിക്കുകയായിരുന്ന ഇവർക്കു നേരെ വാനിലെത്തിയ സംഘം ബോംബെറിഞ്ഞു ഭീതി പരത്തിയ ശേഷം വെട്ടി പരുക്കേൽപിക്കുകയായിരുന്നു. രാത്രി 11.30നാണു സംഭവം.
എടയന്നൂര്‍ സ്‌കൂളിന് സമീപത്തെ മുഹമ്മദിന്റെയും റംലയുടേയും മകനാണ് മരിച്ച ഷുഹൈബ്. മൂന്ന് സഹോദരിമാരുണ്ട്.
മട്ടന്നൂർ പൊലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി. അക്രമികളെ കണ്ടെത്താനായിട്ടില്ല.
കൊലപാതകത്തില്‍ പ്രതിഷേധിച്ച് ഇന്നു രാവിലെ ആറു മുതൽ വൈകിട്ട് ആറു വരെ ജില്ലയിൽ ഹർത്താൽ ആചരിക്കാൻ ജില്ലാ കോൺഗ്രസ് കമ്മിറ്റി ആഹ്വാനം ചെയ്തു. വാഹനങ്ങളെ ഒഴിവാക്കിയിട്ടുണ്ട്.