തിരുവനന്തപുരത്ത് 11 മാസമായ കുഞ്ഞിനെ കടവരാന്തയില്‍ ഉപേക്ഷിച്ച് അമ്മ കാമുകനൊപ്പം ഒളിച്ചോടി

single-img
9 February 2018

പതിനൊന്നു മാസം പ്രായമുള്ള കുഞ്ഞിനെ രാത്രി കടവരാന്തയില്‍ ഉപേക്ഷിച്ചു കാമുകനൊപ്പം കടന്ന മാതാവിനെ പൊലീസ് പിന്തുടര്‍ന്നു പിടികൂടി. ഇരുവരെയും പൊലീസ് അറസ്റ്റ് ചെയ്തു. പുതിയതുറ ചെക്കിട്ടവിളാകം പുരയിടത്തില്‍ സാജന്‍ (27), പുതിയതുറ സ്വദേശിനി റോസ്‌മേരി (23) എന്നിവരെയാണു കാഞ്ഞിരംകുളം എസ്‌ഐ: സി.സി.പ്രതാപചന്ദ്രന്റെ നേതൃത്വത്തിലുള്ള പൊലീസ് പിടികൂടിയത്. കോടതി ഇരുവരെയും റിമാന്‍ഡ് ചെയ്തു.

കുഞ്ഞിനെ റോസ്‌മേരി നെയ്യാറ്റിന്‍കര അക്ഷയ കോംപ്ലക്‌സിലെ കടവരാന്തയിലാണു പുലര്‍ച്ചെ നാലരയോടെ ഉപേക്ഷിച്ചത്. പിന്നീട് വീട്ടുകാരെ ഫോണില്‍ ബന്ധപ്പെട്ടു കുഞ്ഞിനെ ഉപേക്ഷിച്ച സ്ഥലവും കാമുകനൊപ്പം പോവുകയാണെന്ന വിവരവും അറിയിച്ചു.

വീട്ടുകാര്‍ തിടുക്കത്തില്‍ അക്ഷയ കോംപ്ലക്‌സിലെത്തി കുഞ്ഞിനെ വീണ്ടെടുക്കുകയായിരുന്നു. പൊലീസ് രേഖകളനുസരിച്ച്, രാവിലെ 5.50ന് അക്ഷയ കോംപ്ലക്‌സിലെ പടിക്കെട്ടില്‍നിന്നു കുഞ്ഞിനെ ബന്ധുക്കള്‍ക്കു ലഭിച്ചുവെന്നാണ്. രാവിലെ മുതല്‍ പൊലീസ് കമിതാക്കള്‍ക്കു പിന്നാലെയായിരുന്നെങ്കിലും വൈകിട്ട് അഞ്ചരയോടെ വിഴിഞ്ഞം രാജ്യാന്തര തുറമുഖത്തിനു സമീപം ആഴിമല ഭാഗത്തുനിന്നാണ് ഇവരെ കസ്റ്റഡിയിലെടുത്തത്.

കാമുകന്‍ നിര്‍ബന്ധിച്ചതിനെ തുടര്‍ന്നാണു കുട്ടിയെ ഉപേക്ഷിക്കാന്‍ തയാറായതെന്നു യുവതി പൊലീസിനു മൊഴിനല്‍കിയിട്ടുണ്ട്. റോസ്‌മേരിയുടെ ഭര്‍ത്താവ് വിദേശത്താണ്. പ്രണയവിവാഹമായിരുന്നു. നാലുമാസം മുന്‍പാണ് ഭര്‍ത്താവ് നാട്ടില്‍നിന്നു മടങ്ങിയത്.

കുട്ടിയെ ഉപേക്ഷിച്ച സംഭവം അറിഞ്ഞ് ഇന്നലെ നാട്ടിലെത്തി. കുഞ്ഞിനെ സ്വീകരിച്ചു വീട്ടുകാര്‍ക്കൊപ്പം പോകാന്‍ പൊലീസ് അവസരം നല്‍കിയെങ്കിലും കുട്ടിയെ വേണ്ട, വീട്ടുകാര്‍ക്കൊപ്പം പോകില്ല എന്ന നിലപാടിലായിരുന്നു യുവതി. റോസ്‌മേരിക്കൊപ്പം പിടിയിലായ സാജന്‍ അടിപിടി, മോഷണം, പിടിച്ചുപറി, കഞ്ചാവുവില്‍പന തുടങ്ങി ഒട്ടേറെ ക്രിമിനല്‍കേസുകളിലെ പ്രതിയാണെന്നു പൊലീസ് അറിയിച്ചു.

ഇയാളുടെ പേരില്‍ പൂവാര്‍, കാഞ്ഞിരംകുളം, വിഴിഞ്ഞം സ്റ്റേഷനുകളില്‍ കേസുകള്‍ നിലവിലുണ്ട്. യുവതിക്കെതിരെ ഇന്ത്യന്‍ പീനല്‍ കോഡിലെ 317, 34 എന്നീ വകുപ്പുകളും ജുവനൈല്‍ ജസ്റ്റിസ് ആക്ടിലെ (2015) 75 എന്ന വകുപ്പുമാണു ചുമത്തിയിട്ടുള്ളത്. ഈ വകുപ്പുകള്‍ പ്രകാരം, കുട്ടിയെ സംരക്ഷിക്കാന്‍ ബാധ്യതയുള്ള വ്യക്തി മനഃപൂര്‍വം ഉപേക്ഷിക്കാന്‍ ശ്രമിച്ചതിലൂടെ മൂന്നു മുതല്‍ ഏഴുവര്‍ഷം വരെ തടവുശിക്ഷ അനുഭവിക്കേണ്ടി വരും. ജാമ്യം ലഭിക്കാത്ത വകുപ്പുകളാണിവ.