31 പന്തില്‍ 62 റണ്‍സ്: ഐസ് ക്രിക്കറ്റില്‍ സേവാഗിന്റെ വെടിക്കെട്ട്: വീഡിയോ കാണാം

single-img
9 February 2018

https://www.youtube.com/watch?v=gSP7d-r7szs

സ്വിറ്റ്‌സര്‍ലാന്റിലെ സെന്റ് മോറിസില്‍ നടക്കുന്ന ഐസ് ക്രിക്കറ്റിന് തുടക്കം കുറിച്ചത് മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ സേവാഗിന്റെ വെടിക്കെട്ടോടുകൂടിയാണ്. മത്സരത്തില്‍ വീരേന്ദര്‍ സേവാഗിന്റെ പാലസ് ഡയമണ്ട്‌സ് ടീമിനെതിരെ ഷാഹിദ് അഫ്രീദിയുടെ റോയല്‍സ് ടീം ആറു വിക്കറ്റിനു ജയിച്ചു.

ആദ്യം ബാറ്റ് ചെയ്ത പാലസ് ഡയമണ്ട്‌സ് ക്യാപ്റ്റന്‍ വീരേന്ദര്‍ സേവാഗിന്റെ അര്‍ധ സെഞ്ചുറിയുടെ (62) മികവില്‍ 20 ഓവറില്‍ ഒന്‍പതു വിക്കറ്റിന് 164 റണ്‍സെടുത്തു. റോയല്‍സ് 15.4 ഓവറില്‍ നാലു വിക്കറ്റിന് വിജയത്തിലെത്തി. 74 റണ്‍സെടുത്ത മുന്‍ ഇംഗ്ലണ്ട് താരം ഒവൈസ് ഷായാണ് ടോപ് സ്‌കോറര്‍.

31 പന്തുകളില്‍ നിന്നും 62 റണ്‍സാണ് വീരു നേടിയത്. നാല് ബൗണ്ടറികളും അഞ്ച് സിക്‌സറുകളും അടങ്ങിയതായിരുന്നു ഇന്നിങ്‌സ്. ആല്‍പ്‌സ് പര്‍വതനിരയിലുള്ള സെന്റ് മൊറിറ്റ്‌സ് റിസോര്‍ട്ടില്‍ ഐസ് മൈതാനത്താണ് മല്‍സരം. ഇന്ത്യ, ശ്രീലങ്ക, ഓസ്‌ട്രേലിയ താരങ്ങള്‍ അണിനിരക്കുന്നതാണ് ഡയമണ്ട്‌സ് ടീം. പാക്കിസ്ഥാന്‍, ഇംഗ്ലണ്ട്, ന്യൂസീലന്‍ഡ്, ദക്ഷിണാഫ്രിക്ക താരങ്ങള്‍ ഉള്‍പ്പെടുന്നതാണ് റോയല്‍സ്.

ഡയമണ്ട്‌സിനു വേണ്ടി വീരേന്ദര്‍ സേവാഗ്, സഹീര്‍ ഖാന്‍, അജിത് അഗാര്‍ക്കര്‍, മുഹമ്മദ് കൈഫ്, രമേഷ് പവാര്‍, ദില്‍ഷന്‍ തിലക്‌രത്‌ന, ലസിത് മലിംഗ, മഹേള ജയവര്‍ധന, ആന്‍ഡ്രു സൈമണ്ട്‌സ്, മൈക്കിള്‍ ഹസി എന്നിവരാണ് കളിച്ചത്.

റോയല്‍സ് ടീമിലുള്ളത് ശാഹിദ് അഫ്രീദി, ശുഐബ് അക്തര്‍, അബ്ദുല്‍ റസാഖ്, നേഥന്‍ മക്കല്ലം, ഡാനിയല്‍ വെട്ടോറി, ഗ്രാന്റ് എലിയറ്റ്, ജാക് കാലിസ്, ഗ്രെയിം സ്മിത്ത്, മാറ്റ് പ്രയര്‍, ഒവൈസ് ഷാ, മോണ്ടി പനേസര്‍ എന്നിവരുമാണ്.