പാക്ക് ഹണിട്രാപ്പില്‍ നിര്‍ണായക രേഖകള്‍ വെളിപ്പെടുത്തി: ഇന്ത്യന്‍ വ്യോമസേന ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍

single-img
9 February 2018

ന്യൂഡല്‍ഹി: പാക്ക് ചാരസംഘടനയുടെ ഹണിട്രാപ്പില്‍ കുടുങ്ങിയ ഇന്ത്യന്‍ എയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍. ഗ്രൂപ്പ് ക്യാപ്റ്റന്‍ അരുണ്‍ മര്‍വഹയെ വ്യാഴാഴ്ചയാണ് ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്തത്. ഇന്ത്യന്‍ വ്യോമസേനയുടെ നിര്‍ണായക രേഖകളും, വിവരങ്ങളും പാക്കിസ്ഥാന്റെ ചാര സംഘടനയായ ഐഎസ്‌ഐയ്ക്ക് ചോര്‍ത്തിനല്‍കിയെന്നാണ് ഇയാള്‍ക്കെതിരെ ചുമത്തിയിരിക്കുന്ന കുറ്റം.

വാട്‌സ്ആപ്പില്‍ സ്ത്രീയെന്ന് പരിചയപ്പെടുത്തിയ ആളുമായുള്ള സെക്‌സ് ചാറ്റിങ്ങിനിടെയാണ് വിവരങ്ങള്‍ 51 കാരനായ ഉദ്യോഗസ്ഥന്‍ ചോര്‍ത്തി നല്‍കിയത്. ഏഴുവര്‍ഷം തടവു ലഭിക്കാവുന്ന കുറ്റമാണ് ഇയാള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. മാസങ്ങള്‍ക്കു മുന്‍പാണ് ഐഎസ്‌ഐ ഏജന്റുമാരുടെ പെണ്‍കെണിയില്‍ അരുണ്‍ കുടുങ്ങിയത്.

ഫെയ്‌സ്ബുക്കില്‍ പെണ്‍കുട്ടിയുടെ പ്രൊഫൈല്‍ ചിത്രം നല്‍കിയ അക്കൗണ്ടിലൂടെയാണ് അവര്‍ വിവരങ്ങള്‍ ചോര്‍ത്തിയത്. ചാറ്റിങ്ങിലൂടെയും വാട്ട്‌സാപ്പിലൂടെയും അരുണിന്റെ വിശ്വാസം നേടിയെടുത്തതിനുശേഷമായിരുന്നു ഇത്. വ്യോമസേനയുടെ ഔദ്യോഗിക രഹസ്യങ്ങള്‍ ദിവസേന ചോദിക്കുമ്പോള്‍ അവ കൈമാറുകയുമായിരുന്നു അരുണ്‍.

ഇന്ത്യയുടെ സൈബര്‍, സ്‌പേസ്, സ്‌പെഷല്‍ ഓപ്പറേഷന്‍സ് വിഭാഗത്തിന്റെ രഹസ്യങ്ങളാണ് ഇത്തരത്തില്‍ ചോര്‍ത്തിയതെന്നാണു വിവരം. ആഴ്ചകള്‍ക്കു മുന്‍പ് വ്യോമസേനയിലെ ഉയര്‍ന്ന ഉദ്യോഗസ്ഥനാണു വിവരം കണ്ടെത്തിയത്. തുടര്‍ന്ന് അരുണിനെ കസ്റ്റഡിയിലെടുക്കുകയും അന്വേഷണം നടത്തുകയുമായിരുന്നു.