സിനിമാ ചിത്രീകരണത്തിനിടെ ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ താരങ്ങളെ തല്ലി; ആസിഫ് അലിക്കും അപര്‍ണ ബാലമുരളിക്കും മര്‍ദനമേറ്റതായി റിപ്പോര്‍ട്ട്; ഷൂട്ടിംഗ് നിര്‍ത്തിവെച്ചു

single-img
8 February 2018

സിനിമാ ചിത്രീകരണത്തിനിടെ അഭിനേതാക്കള്‍ തമ്മില്‍ അടി. ആസിഫ് അലി നായകനായ ചിത്രത്തിന്റെ ലൊക്കേഷനിലാണ് സംഭവം. നവാഗതനായ മൃദുല്‍ നായര്‍ സംവിധാനം ചെയ്യുന്ന ബിടെക് എന്ന ചിത്രത്തിന്റെ ലൊക്കേഷനിലാണ് ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ താരങ്ങളെ മര്‍ദിച്ചത്. ഇതേ തുടര്‍ന്ന് ബിടെകിന്റെ ഷൂട്ടിംഗ് നിര്‍ത്തിവെച്ചു.

ആസിഫ് അലിയെ കൂടാതെ അപര്‍ണ ബാലമുരളി, സൈജു കുറുപ്പ്, ശ്രീനാഥ് ഭാസി, അലന്‍സിയര്‍ എന്നിവരും ലൊക്കേഷനിലുണ്ടായിരുന്നു. മര്‍ദനത്തില്‍ എല്ലാ താരങ്ങള്‍ക്കും പരിക്കേറ്റതായാണ് വിവരം.

ബംഗളൂരു ഫ്രീഡം പാര്‍ക്കില്‍ ഒരു സമരമായിരുന്നു ചിത്രീകരിച്ചിരുന്നത്. കര്‍ണടകയില്‍ നിന്നുള്ള 400ഓളം ജൂനിയര്‍ ആര്‍ടിസ്റ്റുകളാണ് ചിത്രീകരണത്തിനുണ്ടായിരുന്നത്. ഇതില്‍ കുറച്ച് പേര്‍ പോലീസ് വേഷത്തിലായിരുന്നു.

ഇവര്‍ യഥാര്‍ത്ഥ പൊലീസുകാരായി അഭിനയിച്ചതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമായത്. ലാത്തിച്ചാര്‍ജ് സീനില്‍ താരങ്ങളെ ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ ശരിക്കും തല്ലി. അടി കിട്ടിയതോടെ താരങ്ങള്‍ ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളോട് തട്ടിക്കയറിയതോടെ കാര്യങ്ങള്‍ കൂടുതല്‍ വഷളായി.

അന്യഭാഷക്കാരായ ആര്‍ടിസ്റ്റുകളായതിനാല്‍ സംഭവം നിയന്ത്രിക്കാന്‍ കഴിയാതെ വന്നു. ഇതോടെ ഷൂട്ടിങ് നിര്‍ത്തിവെക്കേണ്ടിയും വന്നു. സംഭവത്തിന് ശേഷം സംവിധായകന്‍ ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളോട് ദേഷ്യപ്പെട്ടതോടെ പ്രകോപിതരായ ഇവര്‍ ലൊക്കേഷനിലെ വാഹനങ്ങളുടെ ഗ്ലാസുകള്‍ അടിച്ചുതകര്‍ത്തു. സ്ഥലത്ത് പോലീസെത്തിയാണ് രംഗം ശാന്തമാക്കിയത്.