നവമാധ്യമങ്ങളില്‍ വരുന്ന പ്രചാരണങ്ങള്‍ അടിസ്ഥാന വിരുദ്ധം;’കുട്ടികളെ പിടിക്കൽ’ പ്രചാരണത്തിൽ കുഴങ്ങി പോലീസ്
കുട്ടികളെ പിടിത്തക്കാരെന്ന് ആരോപണത്തെ തുടര്‍ന്ന് പിടികൂടുന്നവരെക്കൊണ്ട് വെട്ടിലായത് പയ്യന്നൂര്‍ പോലീസ്. നവമാധ്യമങ്ങളില്‍ വരുന്ന പ്രചാരണങ്ങള്‍ അടിസ്ഥാന വിരുദ്ധമാണെന്ന് മുഖ്യമന്ത്രിയും പോലീസ് മേധാവിയും അറിയിച്ചിട്ടും അത് ഉള്‍ക്കൊള്ളാതെ കുട്ടികളെ പിടിക്കുന്നവരെ തെരഞ്ഞ് നടക്കുന്നവര്‍ നല്കുന്ന വിവരങ്ങളാണ് പോലീസിന് തലവേദനയാകുന്നത്.
ദിവസങ്ങള്‍ക്കു മുമ്പ് ഏഴിലോട് നിന്ന് തമിഴ്നാട്ടുകാരായ ചിലരെപ്പറ്റി നാട്ടുകാര്‍ സംശയം പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് ഇവരെ പിടികൂടി ചോദ്യം ചെയ്തപ്പോള്‍ പഴനിയില്‍ നിന്നും കൊട്ടത്തോണിയില്‍ മീന്‍ പിടിക്കാന്‍ വന്നവരാണെന്ന് മനസിലാക്കിയ പോലീസ് ഇവരെ നാട്ടിലേക്ക് ട്രെയിന്‍ കയറ്റി അയയ്ക്കുകയായിരുന്നു. പിന്നീട് ആരോപണ വിധേയരായത് അമ്യൂസ്മെന്റ് പാര്‍ക്ക് നടത്താന്‍ കരാറടിസ്ഥാനത്തിലെത്തിയവരായിരുന്നു. ഇവരേയും ചോദ്യം ചെയ്ത് വിട്ടയച്ചു.
ചൊവ്വാഴ്ച മാനസിക വെല്ലുവിളി നേരിടുന്ന ഒരാള്‍ കീറിയ വസ്ത്രങ്ങളുമായി നടന്നുപോകുന്നത് കണ്ടപ്പോഴും പോലീസ് സ്റ്റേഷനിലേക്ക് വിളിവന്നു. ഇയാളെ സ്റ്റേഷനില്‍ കൊണ്ടുവന്ന് ചോദ്യം ചെയ്തപ്പോഴാണ് ദിവസങ്ങള്‍ക്ക് മുമ്പ് കുറ്റിപ്പുറത്തുനിന്നും ആരംഭിച്ച കാല്നടയാത്രക്കിടയിലാണ് ഇയാള്‍ പയ്യന്നൂരിലെത്തിയതെന്ന് മനസിലായത്. ഇന്നലെ രാവിലെ റെയില്‍വേ സ്റ്റേഷനിലെത്തിച്ച് ഇയാളെ പോലീസ് കുറ്റിപ്പുറത്തേക്ക് ട്രെയിന്‍ കയറ്റി വിട്ടു.അപ്പോഴാണ് അടുത്തവിളി വരുന്നത്. നാടോടികള്‍ പഴയസാധനങ്ങള്‍ ശേഖരിക്കാനായി കൊണ്ടുപോകുന്ന ഉന്തുവണ്ടിയില്‍നിന്നും ഒരു കുട്ടിയുടെ കരച്ചില് കേട്ടെന്ന സംശയമായിരുന്നു അത്. പോലീസ് അവിടെയുമെത്തി. നാടോടികളുടെ കുട്ടി തന്നെയാണെന്ന് ബോധ്യപ്പെട്ടതോടെ പോലീസ് മടങ്ങി. ജനലുകളിൽ സ്റ്റിക്കർ പതിച്ചതായുള്ള പരാതിയുയര്‍ന്നതോടെ തുടങ്ങിയ പയ്യന്നൂര്‍ പോലീസിന്റെ ഓട്ടം ഇപ്പോഴും തുടരുകയാണ്.