കള്ളനും കള്ളനെ പിടിക്കുന്നവരും തമ്മിൽ ഏറെനാൾ സൗഹൃദം പറ്റില്ലെന്ന് ജേക്കബ് തോമസ്;നടപടി അഴിമതി ചൂണ്ടിക്കാട്ടിയതിനല്ലെന്ന് സര്‍ക്കാര്‍
ന്യൂഡൽഹി: അഴിമതി പുറത്തുകൊണ്ടുവരുന്നവരെ സംരക്ഷിക്കുന്ന വിസിൽ ബ്ലോവർ നിയമപ്രകാരം സംരക്ഷണം ആവശ്യപ്പെട്ടു കോടതിയിൽ സമീപിച്ചതിൽ വിശദീകരണവുമായി മുൻ വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസ്. രാഷ്ട്രീയ അഴിമതിക്കാരുടെ ഭാഗത്തുനിന്നാണ് തനിക്കെതിരേ ഭീഷണിയുണ്ടായതെന്നും കള്ളനും കള്ളനെ പിടിക്കുന്നവരും തമ്മിൽ ഏറെനാൾ സൗഹൃദം പറ്റില്ലെന്നും ജേക്കബ് തോമസ് പറഞ്ഞു.
അഴിമതി നടത്തുന്നവർക്ക് അതിനെ എതിർക്കുന്നവരുമായി ഒന്നിച്ചുപോകാൻ കഴിയില്ല. രാഷ്ട്രീയ അഴിമതിക്കാരുടെ ഭാഗത്തുനിന്നാണ് എനിക്കെതിരേ ഭീഷണിയുണ്ടായത്. അഴിമതിയെകുറിച്ച് പറയുന്നവർക്കു സംരക്ഷണം ലഭിക്കുന്നതിനാണ് കോടതിയെ സമീപിച്ചതെന്ന് അദ്ദേഹം പറഞ്ഞു.
അതേസമയം ജേക്കബ് തോമസിനെതിരായ നടപടി അഴിമതി ചൂണ്ടിക്കാട്ടിയതിനല്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍. ഡിജിപി സ്ഥാനത്തിരുന്ന് ജേക്കബ് തോമസ് സര്‍ക്കാര്‍ വിരുദ്ധ നിലപാടെടുത്തുവെന്നുമാണ് സര്‍ക്കാരിന്റെ വാദം.
ഓഖി ദുരന്തം സംബന്ധിച്ച് നടത്തിയ പ്രസംഗത്തിന്റെ പേരില്‍ സര്‍ക്കാര്‍ നല്കിയ കുറ്റാരോപണ മെമ്മോയ്ക്ക്, പ്രസംഗത്തില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന മറുപടിയാണ് ജേക്കബ് തോമസ് നല്‍കിയത്.