കുട്ടികളെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചുവെന്ന് ആരോപിച്ച് ബിഹാര്‍ സ്വദേശിക്ക് ക്രൂര മർദ്ദനം;നാല് പേർ കസ്റ്റഡിയിൽ.
കണ്ണൂർ: കൂത്തുപറമ്പിലെ മാനന്തേരിയിൽ ബീഹാർ സ്വദേശിയായ യുവാവിനെ ക്രൂരമായി മർദിച്ച നാല് പേരെ പോലീസ് കസ്റ്റഡിയിൽ എടുത്തു.സംഭവത്തിൽ 15 പേർക്കെതിരെ കേസെടുത്തു.
ഇന്നലെയായിരുന്നു ചോട്ടു എന്ന് പേരുള്ള ബിഹാർ സ്വദേശിയെ കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നുവെന്ന് ആരോപിച്ച് ഒരു സംഘം തടഞ്ഞുവച്ച് മര്‍ദിച്ചത്. മാനന്തേരി വൈദ്യര്‍പീടികയ്ക്ക് അടുത്തുവച്ചാണ് സംഭവം.
യുവാവിനെ അക്രമിക്കുന്ന ദൃശ്യങ്ങള്‍ പകര്‍ത്തി കുട്ടികളെ കടത്തുന്നയാളെ പിടികൂടി എന്ന തരത്തില്‍ സാമൂഹിക മാധ്യമങ്ങളില്‍ ഇന്നലെ രാവിലെ മുതല്‍ പ്രചരണം നടന്നിരുന്നു. ഒരു കുട്ടിക്ക് നാല് ലക്ഷം രൂപ വരെ വില ലഭിക്കും എന്ന തരത്തിലുള്ള വിവരങ്ങളാണ് ഇയാളെ നാട്ടുകാര്‍ ചോദ്യം ചെയ്തതില്‍ നിന്നും ലഭിച്ചതെന്നും ഇയാളുടെ തുണിക്കെട്ടില്‍ നിന്നും ബോധം കെടുത്തുന്ന സ്‌പ്രേകളും പൊടികളും പിടിച്ചെന്നുമാണ് സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചത്.
എന്നാൽ പോലീസ് അന്വേഷണത്തിൽ ഇതെല്ലാം വ്യാജമെന്ന് തെളിഞ്ഞു.യുവാവിന്റെ കയ്യില്‍ നിന്നും കണ്ണാടിപറമ്പ് സ്വദേശിയുടെ എ.ടി.എം കാര്‍ഡ്, ഒരു ആധാര്‍ കാര്‍ഡിന്റെ കോപ്പി എന്നിവ ലഭിച്ചതായും പൊലീസ് കൂട്ടിച്ചേര്‍ത്തു.ഇയാൾക്ക് മാനസിക രോഗമുണ്ടെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞിരുന്നു.
നവമാധ്യമങ്ങളില്‍ വരുന്ന പ്രചാരണങ്ങള്‍ അടിസ്ഥാന വിരുദ്ധമാണെന്ന് മുഖ്യമന്ത്രിയും പോലീസ് മേധാവിയും അറിയിച്ചിട്ടും അത് ഉള്‍ക്കൊള്ളാതെ കുട്ടികളെ പിടിക്കുന്നവരെ തെരഞ്ഞ് നടക്കുന്നവര്‍ നല്കുന്ന വിവരങ്ങൾ ഇപ്പോൾ പോലീസിന് തലവേദനയായി മാറിയിട്ടുണ്ട്.
ദിവസങ്ങള്‍ക്കു മുമ്പ് ഏഴിലോട് നിന്ന് തമിഴ്നാട്ടുകാരായ ചിലരെപ്പറ്റി നാട്ടുകാര്‍ സംശയം പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് ഇവരെ പിടികൂടി ചോദ്യം ചെയ്തപ്പോള്‍ പഴനിയില്‍ നിന്നും കൊട്ടത്തോണിയില്‍ മീന്‍ പിടിക്കാന്‍ വന്നവരാണെന്ന് മനസിലാക്കിയ പോലീസ് ഇവരെ നാട്ടിലേക്ക് ട്രെയിന്‍ കയറ്റി അയയ്ക്കുകയായിരുന്നു. പിന്നീട് ആരോപണ വിധേയരായത് അമ്യൂസ്മെന്റ് പാര്‍ക്ക് നടത്താന്‍ കരാറടിസ്ഥാനത്തിലെത്തിയവരായിരുന്നു. ഇവരേയും ചോദ്യം ചെയ്ത് വിട്ടയച്ചിരുന്നു.
ചൊവ്വാഴ്ച മാനസിക വെല്ലുവിളി നേരിടുന്ന ഒരാള്‍ കീറിയ വസ്ത്രങ്ങളുമായി നടന്നുപോകുന്നത് കണ്ടപ്പോഴും പോലീസ് സ്റ്റേഷനിലേക്ക് വിളിവന്നു. ഇയാളെ സ്റ്റേഷനില്‍ കൊണ്ടുവന്ന് ചോദ്യം ചെയ്തപ്പോഴാണ് ദിവസങ്ങള്‍ക്ക് മുമ്പ് കുറ്റിപ്പുറത്തുനിന്നും ആരംഭിച്ച കാല്നടയാത്രക്കിടയിലാണ് ഇയാള്‍ പയ്യന്നൂരിലെത്തിയതെന്ന് മനസിലായത്. ഇന്നലെ രാവിലെ റെയില്‍വേ സ്റ്റേഷനിലെത്തിച്ച് ഇയാളെ പോലീസ് കുറ്റിപ്പുറത്തേക്ക് ട്രെയിന്‍ കയറ്റി വിട്ടു.അപ്പോഴാണ് അടുത്തവിളി വരുന്നത്. നാടോടികള്‍ പഴയസാധനങ്ങള്‍ ശേഖരിക്കാനായി കൊണ്ടുപോകുന്ന ഉന്തുവണ്ടിയില്‍നിന്നും ഒരു കുട്ടിയുടെ കരച്ചില് കേട്ടെന്ന സംശയമായിരുന്നു അത്. പോലീസ് അവിടെയുമെത്തി. നാടോടികളുടെ കുട്ടി തന്നെയാണെന്ന് ബോധ്യപ്പെട്ടതോടെ പോലീസ് മടങ്ങി.