വിചാരണ നടക്കുമ്പോള്‍ കാശുള്ളവന്‍ രക്ഷപ്പെടും; ഞാന്‍ ഇവിടെക്കിടക്കുമെന്ന് പള്‍സര്‍ സുനി

single-img
7 February 2018

നടിയെ ആക്രമിച്ച കേസിന്റെ വിചാരണ നടക്കുമ്പോള്‍ കാശുള്ളവര്‍ രക്ഷപ്പെടുമെന്ന് ഒന്നാം പ്രതി പള്‍സര്‍ സുനി. ഇപ്പോള്‍ താന്‍ മാത്രം പ്രതിയായെന്നും സുനി പറഞ്ഞു. ഇന്ന് അങ്കമാലി മജിസ്‌ട്രേട്ട് കോടതിയില്‍ ഹാജരാക്കിയപ്പോഴായിരുന്നു മാദ്ധ്യമ പ്രവര്‍ത്തകരോട് സുനി ഇങ്ങനെ പ്രതികരിച്ചത്.

കേസില്‍ നീതിപൂര്‍വമായ വിചാരണ നടക്കുമോ എന്നാണ് സുനിലിനോട് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചത്. കാശുള്ളവന്‍ കേസില്‍ നിന്നും രക്ഷപെടുമെന്നും കേസില്‍ താന്‍ മാത്രമായത് കണ്ടില്ലേ എന്നും സുനി ചോദിച്ചു. അതേസമയം കേസിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട പ്രതികള്‍ ഒഴികെയുള്ളവരെ ഇന്ന് കോടതിയില്‍ ഹാജരാക്കി.

ഇവരുടെ റിമാന്‍ഡ് നീട്ടി അങ്കമാലി മജിസ്‌ട്രേറ്റ് കോടതി വീണ്ടും ജയിലിലേക്ക് അയച്ചു. അതിനിടെ നടിയെ ആക്രമിച്ച കേസില്‍ ദൃശ്യങ്ങള്‍ ദിലീപിന് നല്‍കില്ലെന്ന് അങ്കമാലി കോടതി ഉത്തരവിട്ടു. കേസ് വിചാരണനടപടിക്കായി സെഷന്‍സ് കോടതിയിലേക്ക് മാറ്റി.

നടിയെ ആക്രമിച്ച കേസിലെ ദൃശ്യങ്ങള്‍ അടക്കം തെളിവുകള്‍ ലഭിക്കണമെന്ന ദിലീപിന്റെ അപേക്ഷയിലാണ് തീരുമാനം. ദൃശ്യങ്ങള്‍ ദിലീപിന് നല്‍കരുതെന്ന് പോലീസ് ശക്തമായ നിലപാട് എടുത്തിരുന്നു. എന്നാല്‍ കേസിന്റെ നടത്തിപ്പിനായി തെളിവുകള്‍ ലഭിക്കാന്‍ തനിക്ക് അവകാശം ഉണ്ടെന്ന വാദമാണ് ദിലീപ് കോടതിയില്‍ ഉയര്‍ത്തിയത്.

അങ്കമാലി കോടതിയില്‍ നിന്ന് ദൃശ്യങ്ങള്‍ ലഭിക്കുന്നില്ലെങ്കില്‍ ഹൈക്കോടതിയെ സമീപിക്കാനാണ് പ്രതിഭാഗത്തിന്റെ തീരുമാനം. സാക്ഷിമൊഴികളും സിസിടിവി ദൃശ്യങ്ങളും അടക്കം തെളിവുകള്‍ കഴിഞ്ഞയാഴ്ച കോടതി വഴി ദിലീപിന് കൈമാറിയിരുന്നു.