കോണ്‍ഗ്രസ് വരുത്തിയ തെറ്റുകള്‍ ബിജെപി സര്‍ക്കാര്‍ തിരുത്തുകയാണെന്ന് മോദി

single-img
7 February 2018

ലോക്‌സഭയില്‍ കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തെ വിഭജിച്ചത് കോണ്‍ഗ്രസിന്റെ നയങ്ങളാണെന്നും കോണ്‍ഗ്രസ് സംരക്ഷിച്ചത് ഒരു കുടുംബത്തിന്റെ മാത്രം താത്പര്യങ്ങളാണെന്നും പ്രധാനമന്ത്രി വിമര്‍ശിച്ചു. കോണ്‍ഗ്രസിന്റേത് വിഭജനത്തിന്റെ രാഷ്ട്രീയമാണെന്നും കോണ്‍ഗ്രസ് വരുത്തിയ തെറ്റുകള്‍ ബിജെപി സര്‍ക്കാര്‍ തിരുത്തുകയാണെന്നും മോദി പറഞ്ഞു.

രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തിനുള്ള നന്ദിപ്രമേയ ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ആന്ധ്രാപ്രദേശിനെ വിഭജിച്ചതു രാഷ്ട്രീയ ലക്ഷ്യത്തോടെയാണ്. മുന്‍ പ്രധാനമന്ത്രി വാജ്‌പേയിയുടെ കാലത്തു മൂന്നു സംസ്ഥാനങ്ങള്‍ വിഭജിച്ചപ്പോള്‍ ഒരു പ്രശ്‌നവുമുണ്ടായിരുന്നില്ല.

രാജ്യത്തെ വിഭജിച്ചതിന്റെ ഫലം വര്‍ഷങ്ങളായിട്ടും ഇന്ത്യ അനുഭവിച്ചു കൊണ്ടിരിക്കുകയാണെന്നും മോദി പറഞ്ഞു. ‘ഭരിച്ചിരുന്നപ്പോഴത്തെ ‘സുവര്‍ണകാല’ത്തെക്കുറിച്ച് ഓര്‍മിപ്പിക്കുകയാണു കോണ്‍ഗ്രസ് ഇപ്പോഴും. എന്നാല്‍ അന്നു റേഡിയോ, ടെലിവിഷന്‍, പ്രതിപക്ഷം എല്ലാം അവരുടെ വശത്തായിരുന്നു എന്നതാണു സത്യം.

ഹര്‍ജികളോ എന്‍ജിഒകളോ ഒന്നും അന്നുണ്ടായിരുന്നില്ല. യാഥാര്‍ഥ്യബോധത്തോടെ, സത്യസന്ധമായ പദ്ധതികള്‍ കൊണ്ടുവന്നിരുന്നെങ്കില്‍ ഇന്നുള്ളതിലും ഏറെ ദൂരം രാജ്യം മുന്നേറിയേനെ. വര്‍ഷങ്ങളോളം ഒരു കുടുംബത്തെ സേവിക്കുന്നതിനായി പാര്‍ട്ടി തങ്ങളുടെ എല്ലാ കഴിവും ഉപയോഗിച്ചു. ഒരു കുടുംബത്തിന്റെ താല്‍പര്യം മാത്രമായിരുന്നു രാജ്യത്തിന്റെ താല്‍പര്യം’ – മോദി പറഞ്ഞു.

‘പണ്ഡിറ്റ് നെഹ്‌റുവും കോണ്‍ഗ്രസുമാണു ജനാധിപത്യം കൊണ്ടുവന്നതെന്നാണ് അവര്‍ പറയുന്നത്. അതിനെങ്ങനെയാണു സാധിക്കുക. ഇന്ത്യയുടെ ചരിത്രത്തെക്കുറിച്ച് അവര്‍ വായിച്ചിരിക്കുന്നതും പഠിച്ചിരിക്കുന്നതും ഇങ്ങനെയാണോ? എന്തൊരു അഹങ്കാരമാണിത്.

നെഹ്‌റുവോ കോണ്‍ഗ്രസോ അല്ല ഇന്ത്യക്ക് ജനാധിപത്യം നല്‍കിയത്. ലിച്ഛ്വി സാമ്രാജ്യത്തിന്റെയും ഗൗതമബുദ്ധന്റെയും സമയം മുതല്‍ രാജ്യത്ത് ജനാധിപത്യമുണ്ടായിരുന്നു. എന്ത് ജനാധിപത്യത്തെ കുറിച്ചാണ് കോണ്‍ഗ്രസ് സംസാരിക്കുന്നതെന്നും മോദി ആരാഞ്ഞു.

ജനാധിപത്യത്തെക്കുറിച്ചുള്ള പാഠങ്ങള്‍ ഒരിക്കലും കോണ്‍ഗ്രസില്‍നിന്നു പഠിക്കാന്‍ സാധിക്കില്ല, സര്‍ദാര്‍ പട്ടേലായിരുന്നു ഇന്ത്യയുടെ ആദ്യ നേതാവെങ്കില്‍ ജമ്മു കശ്മീര്‍ വിഭജിക്കപ്പെടുമായിരുന്നില്ലെന്നും മോദി അഭിപ്രായപ്പെട്ടു. വോട്ട് ലഭിച്ചിട്ടും പ്രധാനമന്ത്രിയാകുന്നതില്‍നിന്ന് സര്‍ദാര്‍ വല്ലഭ് ഭായി പട്ടേലിനെ തടഞ്ഞത് എന്ത് ജനാധിപത്യമായിരുന്നെന്ന് പ്രധാനമന്ത്രി ചോദിച്ചു.