കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ആശ്വാസം

single-img
7 February 2018


തിരുവനന്തപുരം: കെഎസ്ആര്‍ടിസിയിലെ ജീവനക്കാരുടെ ജനുവരി മാസത്തെ ശമ്പള വിതരണത്തിനായി സര്‍ക്കാര്‍ 70 കോടി രൂപ അനുവദിച്ചു. ധനമന്ത്രി തോമസ് ഐസക് നിയമസഭയില്‍ അറിയിച്ചതാണ് ഇക്കാര്യം. ഫെബ്രുവരി ഏഴാം തീയതിയായിട്ടും കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ജനുവരി മാസത്തെ ശമ്പളം ലഭിച്ചിരുന്നില്ല.

ഇതോടെയാണ് കോര്‍പ്പറേഷന്‍ സര്‍ക്കാര്‍ സഹായം തേടിയത്. സര്‍ക്കാര്‍ സഹായം ലഭിക്കുന്നതോടെ ഉടന്‍ തന്നെ ശമ്പളം വിതരണം ചെയ്യാന്‍ കോര്‍പ്പറേഷന് കഴിയും. ഈ മാസത്തെ ശമ്പളത്തിനും പെന്‍ഷനുമായി 130 കോടി രൂപയാണ് സര്‍ക്കാരിനോട് ആവശ്യപ്പെട്ടത്.

ഇപ്പോള്‍ നാലു മാസത്തെ പെന്‍ഷന്‍ മുടങ്ങിക്കിടക്കുകയാണ്. ഇതിനായി 224 കോടി രൂപയാണ് വേണ്ടത്. ഫെബ്രുവരിയിലെ പെന്‍ഷന്‍ കൂടിയാകുമ്പോള്‍ 284 കോടിയാവും. ഈ തുക അടുത്തമാസം സഹകരണബാങ്കുകള്‍ നല്‍കാമെന്ന് സമ്മതിച്ചിട്ടുണ്ട്. അതാത് ജില്ലകളിലെ പ്രാഥമിക സഹകരണസംഘങ്ങളായിരിക്കും പെന്‍ഷനുള്ള തുക അനുവദിക്കുക.

അവശത അനുഭവിക്കുന്നവര്‍ക്ക് പെന്‍ഷന്‍ വീടുകളില്‍ എത്തിച്ച് നല്‍കും. സഹകരണസംഘങ്ങള്‍ നല്‍കുന്ന തുക ആറ് മാസത്തിനുള്ളില്‍ സര്‍ക്കാര്‍ തിരിച്ചുനല്‍കും. 38,000 പേര്‍ക്ക് ജൂലായ് വരെ പെന്‍ഷന്‍ കൊടുക്കാന്‍ 584 കോടി രൂപ വേണം. പത്ത് ശതമാനം പലിശയടക്കം 605.7 കോടി രൂപയാണ് സര്‍ക്കാര്‍ തിരിച്ചുകൊടുക്കുക. കെ.എസ്.ആര്‍.ടി.സി സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് കരകയറുന്നത് വരെ ഈ രീതി തുടരും.