കണ്ണൂരില്‍ ലോറിയിടിച്ച് യുവാവ് മരിച്ച സംഭവം: അന്വേഷണ സംഘം ഹരിയാനയിലേക്ക്

single-img
7 February 2018

കണ്ണൂരില്‍ ലോറിയിടിച്ച് യുവാവ് മരണമടഞ്ഞ സംഭവത്തില്‍ ഇടിച്ച ലോറി കണ്ടെത്താന്‍ അന്വേഷണ സംഘം തോക്ക് ഉള്‍പ്പെടെയുള്ള പ്രതിരോധ സംവിധാനവുമായി ഹരിയാനയിലേക്ക് പുറപ്പെട്ടു. കഴിഞ്ഞ ഡിസംബര്‍ 23ന് പുലര്‍ച്ചെ 2.30ന് തെക്കിബസാറിലെ കോഫി ഹൗസിന് മുന്നില്‍ വച്ച് പാലക്കാട് ചെര്‍പ്പുളശേരി സ്വദേശി ഉണ്ണി വാഹനമിടിച്ച് മരിച്ചത്.

സിഐ രത്‌നകുമാറിന്റെ നിര്‍ദേശപ്രകാരം പോലീസുകാരായ അനീഷ്, സ്‌നേഹേഷ്, രഞ്ജിത്ത് എന്നിവരാണ് ഇന്നലെ രാവിലെ ഹരിയാനയിലേക്ക് പുറപ്പെട്ടത്. തലപ്പാടി വരെയുള്ള വിവിധ സ്ഥലങ്ങളിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചശേഷമാണ് ഉണ്ണിയെ ഇടിച്ച വാഹനം പോലീസ് തിരിച്ചറിഞ്ഞത്.

കോഫി ഹൗസില്‍ ഭക്ഷണം കഴിച്ച് ലോറി പിന്നോട്ടെടുക്കുമ്പോഴാണ് ബസ് സ്റ്റോപ്പില്‍ ഉറങ്ങികിടക്കുകയായിരുന്ന ഉണ്ണിയുടെ ദേഹത്ത് ലോറി കയറിയത്. ലോറിയില്‍ എന്തോ തട്ടിയെന്ന സംശയത്തില്‍ വീണ്ടും വാതില്‍തുറന്ന് പുറകോട്ട് നോക്കുന്നതായും ദൃശ്യത്തില്‍ വ്യക്തമായിട്ടുണ്ട്.

എന്നാല്‍ ഇവര്‍ ലോറി എടുത്ത് രക്ഷപ്പെടുകയായിരുന്നു. തുടര്‍ന്ന് ലോറി തിരിച്ചറിഞ്ഞ പോലീസ് ഈ ലോറി മറ്റൊരാള്‍ക്ക് മറിച്ച് വിറ്റതായി മനസിലാക്കി. ഇടിച്ച ഡ്രൈവറെയും കണ്ടെത്താന്‍ വേണ്ടിയാണ് പോലീസ് ഹരിയാനയിലേക്ക് പുറപ്പെട്ടത്.