കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസ്: നടന്‍ ദിലീപിന് തിരിച്ചടി

single-img
7 February 2018

നടിയെ ആക്രമിച്ച ദൃശ്യങ്ങളുടെ പകര്‍പ്പ് ആവശ്യപ്പെട്ട് കേസിലെ പ്രതിയായ നടന്‍ ദിലീപ് സമര്‍പ്പിച്ച ഹര്‍ജി കോടതി തള്ളി. അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയാണ് ഹര്‍ജി തള്ളിയത്. ദൃശ്യങ്ങള്‍ ദിലീപിന് കൈമാറിയാല്‍ പ്രചരിക്കാന്‍ സാധ്യതയുണ്ടെന്നും ഇരയായ നടിക്ക് ഭീഷണിയാണെന്നുമുള്ള പ്രോസിക്യൂഷന്റെ ശക്തമായ വാദം അംഗീകരിച്ചാണ് കോടതി ഹര്‍ജി തള്ളിയത്.

അതേസമയം കേസ് വിചാരണയ്ക്കായി ജില്ലാ സെഷന്‍സ് കോടതിയിലേക്ക് മാറ്റുകയാണെന്നും അങ്കമാലി മജിസ്‌ട്രേറ്റ് കോടതി അറിയിച്ചു. വിചാരണ വളരെ വേഗത്തില്‍ പൂര്‍ത്തിയാക്കേണ്ടതുണ്ട്. അതിനാല്‍ കേസിന്റെ നടപടിക്രമങ്ങളെല്ലാം ജില്ലാ സെഷന്‍സ് കോടതിയിലേക്ക് മാറ്റുകയാണെന്നായിരുന്നു കോടതി ഉത്തരവ്.

കേസുമായി ബന്ധപ്പെട്ട് 290 ഓളം തെളിവുകളും രേഖകളുമാണ് പ്രോസിക്യൂഷന്‍ സമര്‍പ്പിച്ചിരുന്നത്. കേസിന്റെ നടത്തിപ്പിനായി തെളിവുകള്‍ ലഭിക്കാന്‍ തനിക്ക് അവകാശം ഉണ്ടെന്ന വാദമാണ് ദിലീപ് കോടതിയില്‍ ഉയര്‍ത്തിയത്. ദൃശ്യങ്ങള്‍ക്കായി ഹൈക്കോടതിയെ സമീപിക്കാനാണ് പ്രതിഭാഗത്തിന്റെ തീരുമാനം.

കേസിലെ സുപ്രധാന തെളിവുകളില്‍ ഒന്നാണ് നടിയെ ആക്രമിച്ചതിന്റെ ദൃശ്യങ്ങള്‍. ഇതൊഴികെ ദിലീപ് ആവശ്യപ്പെട്ട ഒട്ടുമിക്ക രേഖകളും തെളിവുകളും കോടതി വിട്ടുനല്‍കിയിരുന്നു. കഴിഞ്ഞ വര്‍ഷം ഫെബ്രുവരി 17നാണ് നടി കൊച്ചിയില്‍ ആക്രമിക്കപ്പെട്ടത്. കേസില്‍ രണ്ടു കുറ്റപത്രങ്ങളിലായി ദിലീപ് ഉള്‍പ്പെടെ 12 ഓളം പ്രതികളാണുള്ളത്.