ആര്‍എസ്എസ് ശാഖയില്‍ പോകാത്തവര്‍ ഹിന്ദുക്കളല്ലെന്ന് ബിജെപി നേതാവ്

single-img
6 February 2018


എല്ലാ ഹിന്ദുക്കളും ആര്‍എസ്എസ് ശാഖയില്‍ പോകണമെന്നും ശാഖയില്‍ പോകാത്തവര്‍ ഹിന്ദുക്കളല്ലെന്നും ബിജെപി എംഎല്‍എ ടി രാജ സിങ്. മധ്യപ്രദേശിലെ നീമുചില്‍ നടന്ന ഹിന്ദു ധര്‍മസഭയിലാണ് എംഎല്‍എ വിവാദ പരാമര്‍ശം നടത്തിയത്.

ഹൈദരാബാദിലെ ഗോഷമഹല്‍ എംഎല്‍എയാണ് രാജ സിങ്. ശാഖയില്‍ പോകാത്തവര്‍ ഹിന്ദുക്കളാണെന്ന് അവകാശപ്പെടരുത്. അത്തരക്കാര്‍ക്ക് മതത്തിനും രാജ്യത്തിനും വേണ്ടി ഒന്നും ചെയ്യാനാവില്ലെന്ന് രാജ സിങ് പറഞ്ഞു. പശുക്കളെ കൊല്ലുന്നവര്‍ക്കും ഇന്ത്യാ വിരുദ്ധ മുദ്രാവാക്യം വിളിക്കുന്നവര്‍ക്കുമെതിരെ മോദി സര്‍ക്കാര്‍ ശക്തമായ നടപടിയെടുക്കണമെന്നും എംഎല്‍എ ആവശ്യപ്പെട്ടു.

പ്രധാനമന്ത്രി നരേന്ദ്രമോദിയും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനേയും പോലെയുള്ള ‘മൂര്‍ത്തികളെ’ സൃഷ്ടിക്കുന്ന ഫാക്ടറിയാണ് രാഷ്ട്രീയ സ്വയം സേവക് സംഘം. ഏതു മതവിഭാഗത്തില്‍പെട്ടവനായാലും ‘ഭാരത് മാതാ കീ ജയ്, വന്ദേ മാതരം’, എന്നീ മുദ്രവാക്യങ്ങള്‍ വിളിച്ചിരിക്കണം.

അതിനു കഴിയാത്തവര്‍ക്ക് രാജ്യം വിട്ടുപോകാം. മറ്റൊരു രാജ്യത്ത് ചെന്ന് ‘ഭാരത് മാതാ കീ ജയ്’ എന്ന് വിളിക്കാന്‍ ആര്‍ക്കും കഴിയില്ല. എന്നാല്‍ ഇവിടെ ‘പാക്കിസ്ഥാന്‍ സിന്ദാബാദ്’ വിളിക്കുകയും അഫ്‌സല്‍ ഗുരുവിനെ പോലെയുള്ള ഭീകരരെ മഹത്വവത്കരിക്കുകയും ചെയ്യുന്നു.

ലൗ ജിഹാദ് പോലെയുള്ള തിന്മകള്‍ക്കെതിരെ ജനങ്ങള്‍ പോരാടണമെന്നും രാജ സിങ്ങ് ആഹ്വാനം ചെയ്തു. സമൂഹത്തിന് എന്തെങ്കിലും ചെയ്യാന്‍ ഹിന്ദുക്കള്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍, അവര്‍ ലൗ ജിഹാദിനെതിരെയും ആദിവാസികളുടെ ഇടയിലെ മതപരിവര്‍ത്തനത്തിനെതിരെയും ബോധവത്കരണം നടത്തുകയാണ് വേണ്ടതെന്നും രാജ സിംഗ് പറയുന്നു.