‘പേളിയുടെ പ്രഖ്യാപനം ശുദ്ധവിവരക്കേടും ബോധമില്ലായ്മയും’: ചാനല്‍ അവതാരക പേളി മാണിക്ക് തകര്‍പ്പന്‍ മറുപടിയുമായി ഒരു ഡോക്ടര്‍

single-img
6 February 2018

അക്ഷയ്കുമാറിന്റെ ഏറ്റവും പുതിയ ചിത്രം പാഡ്മാന്റെ പ്രചരണത്തിന്റെ ഭാഗമായി നടക്കുന്ന പാഡ്മാന്‍ ചലഞ്ചിനെ പരിഹസിച്ച് നടിയും അവതാരകയുമായ പേളി മാണി രംഗത്തുവന്നിരുന്നു. ‘മൂക്ക് ചീറ്റല്‍ ചലഞ്ച്’ എന്ന് പേരിട്ടിരിക്കുന്ന ഈ ചലഞ്ചില്‍ മൂക്ക് ചീറ്റിയ ടിഷ്യൂ കയ്യില്‍പ്പിടിച്ചായിരുന്നു പേളിയുടെ പരിഹാസം.

‘എനിക്ക് നല്ല ജലദോഷമുണ്ട്. ആ സമയത്ത് പൊതുവഴിയില്‍ ഞാന്‍ മൂക്ക് ചീറ്റുമ്പോള്‍ ആളുകള്‍ എന്ത് കരുതുമെന്ന് ചിന്തിക്കാറേയില്ല. ഈ ടിഷ്യു ഉപയോഗിച്ചാണ് മൂക്ക് ചീറ്റുന്നത്. ഇതൊരു വിചിത്ര കാര്യമൊന്നുമല്ല. ഈ ചലഞ്ച് നിങ്ങളും ഏറ്റെടുക്കൂ പേളി കുറിച്ചു.’

എന്നാല്‍ പേളി മാണിക്ക് മറുപടിയുമായി ഡോക്ടര്‍ നെല്‍സണ്‍ ജോസഫ് രംഗത്തെത്തി. തമാശയാണുദ്ദേശിച്ചതെങ്കില്‍ വലിയ കോമഡിയായിട്ട് തോന്നുന്നില്ലെന്ന് ഡോ. നെല്‍സണ്‍ പറഞ്ഞു. പേര്‍ളിയുടെ പ്രഖ്യാപനം ശുദ്ധവിവരക്കേടും ബോധമില്ലായ്മയും ആണ്. നേരിട്ട് കാണാന്‍ പറ്റിയിരുന്നെങ്കില്‍ പറഞ്ഞു മനസിലാക്കി കൊടുക്കാരുന്നെന്നും ഡോ. നെല്‍സണ്‍ കൂട്ടിച്ചേര്‍ത്തു.

ഡോ. നെല്‍സണ്‍ന്റെ ഫേസ്ബുക്ക് പോസ്റ്റ്

പേര്‍ളി മണിക്ക് ജലദോഷമാണത്രേ. പൊതുസ്ഥലത്ത് മൂക്ക് ചീറ്റാന്‍ തോന്നുന്നുണ്ടെന്ന്. മൂക്ക് ചീറ്റുമ്പൊ തന്നെ ആരും ജഡ്ജ് ചെയ്യാതിരിക്കാന്‍ മൂക്ക് ചീറ്റുന്ന ടിഷ്യുവുമായി ‘ മൂക്ക് ചീറ്റല്‍ ചലഞ്ച് ‘ തുടങ്ങിയിരിക്കുകയാണ് ടിയാള്‍…തമാശയാണുദ്ദേശിച്ചതെങ്കില്‍ വലിയ കോമഡിയായിട്ട് തോന്നുന്നില്ല.

ശുദ്ധ വിവരക്കേട്, അല്‍പം ബോധമില്ലായ്മ. നേരിട്ട് കാണാന്‍ പറ്റിയിരുന്നെങ്കില്‍ പറഞ്ഞ് മനസിലാക്കിച്ചുകൊടുക്കാര്‍ന്ന്

പേളി ട്രോള്‍ ചെയ്യാന്‍ ശ്രമിച്ചത് പാഡ് മാന്‍ ചലഞ്ചിനെയാണ്. അക്ഷയ് കുമാറിന്റെ ബിഗ് ബജറ്റ് സിനിമ ‘ പാഡ് മാന്‍ ‘ ന്റെ പ്രോമോയ്ക്കായി തുടങ്ങിയ ചലഞ്ചാണെങ്കിലും അല്പം ചരിത്രമറിഞ്ഞാല്‍ പേളി ചെയ്തതിലെ വിഡ്ഢിത്തം മനസിലാകും. സാനിട്ടറി പാഡുമായി ഫോട്ടോ പോസ്റ്റ് ചെയ്യുക. ഒപ്പം മൂന്ന് പേരെ ചാലഞ്ച് ചെയ്യുകയും നല്‍കിയിരിക്കുന്ന സന്ദേശം കോപ്പി പേസ്റ്റ് ചെയ്യുകയും ചെയ്യുക. ദീപിക പദുക്കോണും ആമിര്‍ ഖാനും അടക്കം ഒട്ടേറെപ്പേര്‍ ചലഞ്ചില്‍ പങ്കെടുത്തുകഴിഞ്ഞു

പാഡ് മാന്‍ ഒരു പെണ്ണിന്റെയല്ല ആണിന്റെ കഥയാണ്. സ്വന്തം ഭാര്യയുടെ ഒരു വാചകത്തില്‍ നിന്ന് യാത്ര തുടങ്ങിയ കോയമ്പത്തൂരുകാരന്‍ അരുണാചലം മുരുഗനാഥത്തിന്റെ കഥ.

പീര്യഡ്‌സിന്റെ സമയത്ത് തുണി പോലും വാങ്ങിക്കാന്‍ പണമില്ലാത്തതിനാല്‍ മണ്ണുപയോഗിക്കുന്ന സ്ത്രീകളെക്കുറിച്ച് അടുത്തിടെ എവിടെയോ വായിച്ചതായോര്‍ക്കുന്നു. കഞ്ഞി കുടിക്കാന്‍ കാശില്ലാത്തവര്‍ക്കെവിടെനിന്നാണ് സാനിട്ടറി പാഡിനു പണം… അരുണാചലത്തിന്റെ കഥയും തുടങ്ങുന്നത് സ്വന്തം വീട്ടില്‍ നിന്ന് തന്നെ. പീര്യഡ്‌സിനെക്കുറിച്ച് തുറന്ന് സംസാരിക്കുന്നത് പോയിട്ട് ആണുങ്ങളോട് മിണ്ടുന്നത് പോലും ചിന്തിച്ചു തുടങ്ങുന്ന ഒരു കാലത്താണ് അരുണാചലം ആ കാഴ്ച കണ്ടത്. തന്റെ ഭാര്യ ശാന്തി പഴയ തുണികളും പത്രക്കടലാസുകളുമൊക്കെ ശേഖരിക്കുന്നു.

സ്വഭാവികമായും അതെന്തിനാണെന്ന് അരുണാചലം ചോദിച്ചു. മാസമുറ സമയത്ത് ഉപയോഗിക്കാനാണെന്ന മറുപടി അയാളെ ഞെട്ടിച്ചു. വൃത്തിയില്ലാത്ത ആ തുണികളുണ്ടാക്കാവുന്ന ആരോഗ്യപ്രശ്‌നങ്ങള്‍ സാധാരണക്കാരനാണെങ്കിലും അയാള്‍ക്കറിയാമായിരുന്നു. സാനിട്ടറി പാഡിനെക്കുറിച്ച് ബോധവല്‍ക്കരിക്കാന്‍ ചെന്ന അയാളോട് ഭാര്യ പറഞ്ഞ മറുപടിയും അയാളെ ഞെട്ടിച്ചു. ‘ ഞാന്‍ ഒരു ദിവസം പാഡ് വച്ചാല്‍ നിങ്ങള്‍ രണ്ട് ദിവസം കഞ്ഞി കുടിക്കാതിരിക്കേണ്ടിവരും എന്നായിരുന്നു അത് ‘

അരുണാചലം വെറുതെയിരുന്നില്ല. ഒരു പാഡ് സംഘടിപ്പിച്ച് അതിനുള്ളില്‍ എന്താണെന്ന് അയാള്‍ പഠിക്കാന്‍ ശ്രമിച്ചു. തുണിയും പഞ്ഞിയും കൊണ്ട് ഉണ്ടാക്കുന്ന ഒരു പാഡിന്റെ അസംസ്‌കൃത വസ്തുക്കള്‍ക്ക് ഏതാണ്ട് 2030 പൈസയോളമേ ചിലവുള്ളുവെങ്കിലും മാര്‍ക്കറ്റില്‍ അതിന്റെ 3040 ഇരട്ടി വിലയാണീടാക്കുന്നതെന്ന് അയാള്‍ തിരിച്ചറിഞ്ഞു. താനുണ്ടാക്കിയ പാഡ് ആദ്യം സ്വന്തം ഭാര്യയ്ക്കും സഹോദരിമാര്‍ക്കും കൊടുത്തെങ്കിലും അവരത് മോശമെന്ന് പറഞ്ഞ് തള്ളിക്കളയുകയാണുണ്ടായത്.

അരുണാചലം നിരാശനായില്ല. ഒരു ഫുട്‌ബോള്‍ ബ്ലാഡറില്‍ കശാപ്പുശാലയില്‍ നിന്ന് രക്തം നിറച്ച് അയാള്‍ സ്വയം പരീക്ഷണത്തിലേര്‍പ്പെട്ടു. ഇടയ്ക്ക് ഗ്രാമത്തിലെ മറ്റ് സ്ത്രീകളെ പരീക്ഷണത്തിനു പങ്കാളികളാക്കാന്‍ ശ്രമിച്ചെങ്കിലും അവരാരും അതിനു തയാറായില്ല. മെന്‍സസിനെ ചുറ്റിപ്പറ്റി നില്‍ക്കുന്ന സമൂഹത്തിന്റെ ധാരണകള്‍ തന്നെ കാരണം.

അതിനിടയിലെപ്പൊഴോ അരുണാചലം സ്വയം സാനിട്ടറി പാഡ് വച്ച് നടക്കുന്നെന്ന് നാട്ടുകാര്‍ കണ്ടുപിടിച്ചു. അയാള്‍ക്ക് മനസുഖമില്ലെന്ന് ചിലര്‍ കരുതിയിട്ടുണ്ടാകണം. അയാള്‍ പക്ഷേ അടുത്തുള്ള മെഡിക്കല്‍ കോളജിലെ വിദ്യാര്‍ഥിനികളെ തന്റെ പരീക്ഷണത്തിനായി സമീപിച്ചു. അവര്‍ ഉപയോഗിക്കുന്ന പാഡുകള്‍ അയാള്‍ക്ക് തിരിച്ച് നല്‍കിക്കൊള്ളാമെന്ന വ്യവസ്ഥയില്‍. തിരിച്ച് കിട്ടുന്ന പാഡുകള്‍ ഓരോന്നും അയാള്‍ കീറിമുറിച്ച് പഠിച്ചു. ഇത് കണ്ട നാട്ടുകാര്‍ അയാള്‍ക്ക് മനോരോഗമാണെന്ന് ഉറപ്പിച്ചു. വീട്ടുകാരും നാട്ടുകാരും അയാളെ ഒറ്റപ്പെടുത്തി. പക്ഷേ അയാളുടെ പ്രവൃത്തികളില്‍ വിശ്വാസമുണ്ടായിരുന്ന ഒന്നോ രണ്ടോ വിദ്യാര്‍ഥിനികള്‍ അയാള്‍ക്ക് പിന്തുണ നല്‍കി.

രണ്ട് വര്‍ഷത്തിനു മേലെ എടുത്തു അരുണാചലത്തിന് പാഡുകളില്‍ ഉപയോഗിക്കുന്ന പഞ്ഞി ഒരു തരം പൈന്‍ മരത്തിന്റെ ഫൈബറാണെന്ന് മനസിലാക്കാന്‍. അയാള്‍ ഇംഗ്ലീഷ് പഠിച്ചു. ഒരു കമ്പനിയുടെ എക്‌സ്‌പോര്‍ട്ടറാണെന്ന് സ്വയം പരിചയപ്പെടുത്തി അയാള്‍ അതിന്റെ സാമ്പിള്‍ വരുത്തിച്ചു. അതില്‍ നിന്നും പള്‍പ് വേര്‍തിരിച്ച് ഫൈബറാക്കുന്ന മെഷീന് 35 മില്യണ്‍ ഡോളറിനു മുകളിലാണ് വില. പക്ഷേ അരുണാചലം ആ മെഷീന്‍ 60,000 ഇന്ത്യന്‍ രൂപയില്‍ താഴെ ചിലവില്‍ ഉണ്ടാക്കിയെടുത്തു.

ഐ.ഐ.ടി മദ്രാസിന്റെ സഹായത്തോടെ നാഷണല്‍ ഇന്നവേഷന്‍ ഫൗണ്ടേഷനില്‍ നിന്ന് അവാര്‍ഡ് നേടിയ ഫണ്ട് കൊണ്ട് അരുണാചലം തന്റെ കമ്പനി ആരംഭിച്ചു. ഇത് കച്ചവടവല്‍ക്കരിക്കാന്‍ ഓഫറുകള്‍ വന്നെങ്കിലും തന്റെ കണ്ടുപിടിത്തം അദ്ദേഹം സ്ത്രീകളുടെ സെല്‍ഫ് ഹെല്പ് ഗ്രൂപ്പുകള്‍ വഴി വിതരണം ചെയ്യാനാണിഷ്ടപ്പെട്ടത്. ഇന്ന് ഇന്ത്യയിലെ 23 സംസ്ഥാനങ്ങളില്‍ അരുണാചലത്തിന്റെ മെഷീന്‍ ഒരേ സമയം സ്ത്രീകള്‍ക്ക് ജോലിയും ആരോഗ്യകരമായ പീര്യഡും ധനനേട്ടവും ഉണ്ടാക്കിക്കൊടുക്കുന്നു..

സെന്‍സര്‍ ബോര്‍ഡ് : പാഡ് മാനു മുന്‍പ് ഫുല്ലു എന്ന ഒരു ചെറിയ സിനിമ ഉണ്ടായിരുന്നു. അതിന്റെയും പ്രതിപാദ്യ വിഷയം പീര്യഡ്‌സ് തന്നെ. എന്നാല്‍ പീര്യഡ്‌സിനെക്കുറിച്ച് പറയുന്നുവെന്ന് പറഞ്ഞ് ഫുല്ലുവിനു കിട്ടിയത് ‘ എ ‘ സര്‍ട്ടിഫിക്കറ്റായിരുന്നു.

ഇതിനെക്കുറിച്ച് വലിയ പിടിയില്ലാത്തവര്‍ക്കായിട്ട് പറയാം. പീര്യഡ്‌സ് എന്ന സ്ത്രീയുടെ ശരീരത്തിലെ ബയോളജിക്കല്‍ പ്രോസസില്‍ അഡള്‍ട്ട്‌സിന് മാത്രം അറിയാവുന്നതായി ഒന്നുമില്ല. ഒരു പെണ്‍കുട്ടി ഋതുമതിയാകുന്നത് 1213 വയസിലാണ്. ഇപ്പോള്‍ ശാരീരിക പ്രത്യേകതകള്‍ മൂലം ചിലപ്പോള്‍ അതിനു മുന്‍പ് മെനാര്‍ക്കി (ഋതുമതിയാകല്‍) സംഭവിക്കുന്നവരുമുണ്ട്. അതായത് അഡള്‍ട്ട് 18 വയസ് ആകുന്നതിനു മുന്‍പ് തന്നെ അറിഞ്ഞു തുടങ്ങുന്ന ഒരു ശാരീരിക ജൈവ പ്രക്രിയയാണ് മെന്‍സസ്.

കോണ്ടവും അതിന്റെ ബോധവല്‍ക്കരണവും (എ) ആകുന്ന രാജ്യത്തെ സെന്‍സര്‍ ബോര്‍ഡ് പീര്യഡ്‌സിനെ അഡള്‍ട്ടായി കാണുന്നതില്‍ വല്യ അദ്ഭുതമൊന്നുമില്ല. പാഡ് മാന്റെ അണിയറക്കാര്‍ ഫുല്ലുവിനെക്കുറിച്ച് പറയുന്നേയില്ലെങ്കിലും അക്ഷയ് കുമാറിന്റെ പടമായതുകൊണ്ട് U/A സര്‍ട്ടിഫിക്കറ്റാണു കിട്ടാന്‍ സാദ്ധ്യതയെങ്കിലും മെന്‍സ്‌റ്റ്രേഷനെക്കുറിച്ച് തുറന്ന് പറയാനും സമൂഹം അതിനു കല്പിച്ചുനല്‍കുന്ന അശ്ലീലവും അസ്വഭാവികതയും മാറ്റിയെടുക്കാനും കൂടി ഈ ബോളിവുഡ് പാഡ് മാന്‍ ചലഞ്ച് ഒരുപരിധിവരെ സഹായിച്ചേക്കാം.

അതിനെയാണ് പേളി മണി പുച്ഛിക്കുന്നത്.

ചിലപ്പൊഴെങ്കിലും ചതിക്കുന്ന, നേരം തെറ്റിവരുന്ന പീര്യഡ്‌സിന് കരുതിവയ്ക്കാന്‍ മറന്നാല്‍ ആള്‍ക്കൂട്ടത്തിനിടയിലൂടെ മെഡിക്കല്‍ സ്റ്റോറിലെത്തി പെണ്ണായ ഫാര്‍മസിസ്റ്റിനെ തിരഞ്ഞുപിടിച്ച് ആരും കാണാതെ ഒരു പാഡ് പൊതിഞ്ഞുവാങ്ങി തിരിച്ചെത്തി ഒരുപിടി ചിരികള്‍ക്കിടയിലൂടെ ചൂളി നടന്നുപോയി തിരിച്ചുവന്ന് തല താഴ്ത്തിയിരുന്നവരാരും ചിരിക്കില്ല…പുച്ഛിക്കുകയുമില്ല..