ശ്രീശാന്ത് കോഴ വാങ്ങിയെന്ന് വീണ്ടും ബിസിസിഐ

single-img
5 February 2018

ഡല്‍ഹി: ഐപിഎല്‍ കോഴക്കേസുമായി ബന്ധപ്പെട്ട് ആജീവനാന്ത വിലക്കിനെതിരെ മലയാളി ക്രിക്കറ്റ് താരം ശ്രീശാന്ത് സമര്‍പ്പിച്ച ഹര്‍ജിയില്‍ ബിസിസിഐ ഇടക്കാല ഭരണസമിതി അധ്യക്ഷന്‍ വിനോദ് റായിക്കും കേരള ക്രിക്കറ്റ് അസോസിയേഷനും സുപ്രീംകോടതി നോട്ടിസ് അയയ്ക്കും.

വിലക്ക് നീക്കണമെന്ന ശ്രീശാന്തിന്റെ ആവശ്യത്തില്‍ നാലാഴ്ചയ്ക്കകം മറുപടി നല്‍കാനും സുപ്രീംകോടതി നിര്‍ദ്ദേശിച്ചു. ബിസിസിഐയുടെ വിലക്കു ശരിവച്ച കേരള ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ വിധി ചോദ്യം ചെയ്താണു ശ്രീശാന്ത് സുപ്രീം കോടതിയെ സമീപിച്ചത്.

അതേസമയം, ഒത്തുകളി വിവാദത്തില്‍ ശ്രീശാന്തിനെതിരെ തെളിവായി ഫോണ്‍ സംഭാഷണമുണ്ടെന്ന് ബിസിസിഐ സുപ്രീംകോടതിയെ അറിയിച്ചു. കോഴയായി കിട്ടിയ ഏഴ് ലക്ഷം രൂപയില്‍ മൂന്ന് ലക്ഷം തനിക്കും നാല് ലക്ഷം ജിജു ജനാര്‍ദ്ധനനെന്നും ശ്രീശാന്ത് പറയുന്ന ഓഡിയോ ശകലം കൈയിലുണ്ടെന്ന് ബി.സി.സി.ഐ കോടതിയെ അറിയിച്ചു. വാതുവെയ്പ്പ് നടന്നുവെന്നതിന്റെ തെളിവാണ് പാന്റില്‍ വച്ച വെളുത്ത തൂവാലയെന്നും ബി.സി.സി.ഐ കോടതിയെ അറിയിച്ചു.

ഐ.പി.എല്‍ 2013 സീസണില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ കളിയില്‍ ഒത്തുകളി ആരോപിച്ച് ഡല്‍ഹി പൊലീസ് ശ്രീശാന്തിനെ അറസ്റ്റ് ചെയ്തപ്പോഴാണ് ബി.സി.സി.ഐ നടപടിയെടുത്തത്. ആജീവനാന്ത വിലക്കിനെതിരെ ശ്രീശാന്ത് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. പിന്നീട് ആജീവനാന്ത വിലക്കും ശിക്ഷാ നടപടികളും ഹൈക്കോടതി റദ്ദാക്കുകയും ചെയ്തു. ഇതിനെതിരെ ബി.സി.സി.ഐ നല്‍കിയ ഹര്‍ജി പരിഗണിച്ച ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച്, സിംഗിള്‍ ബഞ്ചിന്റെ ഉത്തരവ് റദ്ദാക്കുകയായിരുന്നു. ഇതോടെയാണ് ശ്രീശാന്ത് സുപ്രീം കോടതിയെ സമീപിച്ചത്.