ഇന്ത്യക്ക് 217 റണ്‍സ് വിജയ ലക്ഷ്യം

single-img
3 February 2018

ന്യൂസിലൻഡ്: കൗമാര ലോകകപ്പ് ഫൈനലില്‍ ഓസ്ട്രേലിയക്കെതിരെ ഇന്ത്യക്ക് 217 റണ്‍സ് വിജയലക്ഷ്യം. ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഓസീസ് നിര 47.2 ഓവറില്‍ 216 റണ്‍സെടുത്ത് എല്ലാവരും പുറത്തായി. മധ്യനിരയില്‍ അര്‍ധസെഞ്ച്വറി നേടിയ ജോനഥന്‍ മെര്‍ലോയുടെ മികവാണ് ആസ്ട്രേലിയയന്‍ ഇന്നിങ്സിനെ താങ്ങിനിര്‍ത്തിയത്. 102 പന്തില്‍ 76 റണ്‍സാണ് മെര്‍ലോ എടുത്തത്. 12 ഓവര്‍ തികയുന്നതിന് മുമ്പ് മൂന്നു വിക്കറ്റിന് 59 എന്ന നിലയില്‍ നിന്നാണ് ഓസ്ട്രേലിയ കരകയറിയത്. നാലാം വിക്കറ്റില്‍ പരം ഉപ്പലും(34) അഞ്ചാം വിക്കറ്റില്‍ നഥാന്‍ മക്സ്വീനിയും(23) മെര്‍ലോക്ക് പിന്തുണയേകി. ഇന്ത്യക്കായി ഇശാന്‍ പൊരല്‍, ശിവ സിങ്, കമലേഷ് നാഗര്‍കോട്ടി, അഭിഷേക് ശര്‍മ എന്നിവര്‍ രണ്ടുവിക്കറ്റ് വീതം വീഴ്ത്തിയാണ് ഓസ്ട്രേലിയയെ പിടിച്ചുകെട്ടിയത്. ശിവം മവി ഒരു വിക്കറ്റെടുത്തു.

രാഹുൽ ദ്രാവിഡിൻറെ ശിക്ഷണത്തിൽ ഇറങ്ങുന്ന ഇന്ത്യൻ പടയ്ക്ക് കിരീടത്തിൽ കുറഞ്ഞൊരു ലക്ഷ്യമില്ല. അണ്ടർ 19 ലോക കിരീടത്തിൽ മൂന്നു തവണ വീതം വെന്നിക്കൊടിപാറിച്ച ടീമുകളാണ് ഇന്ത്യയും ഓസ്ട്രേലിയയും. ഇന്ന് ജയിക്കുന്നവർ കിരീട നേട്ടത്തിൽ റെക്കോർഡുമായി മുന്നിലെത്തും. നിലവിലെ ഫോമിൽ ഇന്ത്യ തന്നെയാണ് ഫേവറിറ്റുകൾ. ടൂർണമെന്റിലെ തങ്ങളുടെ അഞ്ച് മത്സരങ്ങളും ജയിച്ചാണ് നീലപ്പട ഫൈനലിലേക്ക് കുതിച്ചത്.

ഉദ്ഘാടന മത്സരത്തിൽ ഇതേ ഓസ്ട്രേലിയയെ 100 റൺസിനാണ് തകർത്തത്. മുഹമ്മദ് കൈഫ്(2002), വിരാട് കോലി (2008),ഉൻമുക്ത് ചന്ദ് (2012)എന്നീ മുൻ ക്യാപ്റ്റൻമാരുടെ പിൻഗാമിയായി കിരീടത്തിൽ മുത്തംവയ്ക്കാനാണ് പൃഥ്വി ഷാ ടീമിനെ നയിക്കുന്നത്. ടീമിലെ ഓരോ അംഗവും മികവുറ്റ പ്രകടനം കാഴ്ചവച്ചാണ് കിരീടപ്പോരാട്ടത്തിലേക്ക് ഇന്ത്യ കുതിച്ചത്. സ്റ്റാർ സ്പോർട്സ് 2, സ്റ്റാർ സ്പോർട്സ് 2 എച്ച് ഡി ചാനലുകളിൽ കളി തത്സമയം കാണാം.