കോലിക്ക് സെഞ്ചുറി: ഇന്ത്യക്ക് ആറു വിക്കറ്റ് ജയം

single-img
2 February 2018

ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഏകദിന പരന്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യക്കു മിന്നും ജയം. നായകൻ വിരാട് കോഹ്‌ലിയുടെ സെഞ്ചുറി മികവിൽ ആറ് വിക്കറ്റിന് ഇന്ത്യ ആതിഥേയരേ പരാജയപ്പെടുത്തി.

ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ 270 റൺസിന്റെ വിജയലക്ഷ്യം തേടിയിറങ്ങിയ ഇന്ത്യ 27 പന്തുകൾ ബാക്കിയിരിക്കെ നാല് വിക്കറ്റ് നഷ്ടത്തിൽ ജയിച്ചു കയറി. 119 പന്തിൽ 112 റൺസെടുത്ത വിരാട് കൊഹ്‌ലി‌യുടെ ബാറ്റിംഗാണ് ഇന്ത്യയ്‌ക്ക് തുണയായത്.

86 പന്തിൽ 79 റണ്‍സുമായി അജിങ്ക്യ രഹാന നായകനു മികച്ച പിന്തുണ നൽകി. ഓപ്പണറുമാരായ രോഹിത് ശർമ 20 റണ്‍സും ശിഖർ ധവാൻ 35 റണ്‍സും നേടി പുറത്തായി. ഹാർദിക് പാണ്ഡ്യ മൂന്ന് റൺസും എം.എസ്. ധോണി നാല് റൺസും നേടി പുറത്താകാതെ നിന്നു.

നേരത്തെ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ദക്ഷിണാഫ്രിക്കയ്ക്ക്  ക്യാപ്റ്റന്‍ ഡുപ്ലെസിസിന്റെ ഒറ്റയാള്‍ പോരാട്ടത്തിന്റെ മികവില്‍ മാത്രമാണ് ഭേദപ്പെട്ട സ്‌കോര്‍ നേടാനായത്.  ഒരു ഭാഗത്ത് വിക്കറ്റുകള്‍ നഷ്ടപ്പെടുമ്പോഴും ക്ഷമയോടെ പിടിച്ചുനിന്ന് 112 പന്തില്‍ നിന്ന് 120 റണ്‍സടിച്ച് കൂട്ടി ക്യാപ്റ്റന്റെ കളി പുറത്തെടുത്ത ഡുപ്ലെസിസിസാണ് ദക്ഷിണാഫ്രിക്കയെ 269 റണ്‍സില്‍ എത്തിച്ചത്. ഇന്ത്യക്കായി കുല്‍ദീപ് യാദവ് മൂന്നും ചഹല്‍ രണ്ടും വിക്കറ്റ് നേടി.

അടുത്ത ഏകദിന ലോകകപ്പിന് 14 മാസം മാത്രം അവശേഷിക്കെ അതിന്റെ മുന്നൊരുക്കങ്ങൾക്ക് കൂടി തുടക്കമിടുകയാണ് ഈ പരമ്പര.ഒരു മാസത്തോളമായി ദക്ഷിണാഫ്രിക്കയിലുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീം ടെസ്റ്റ് പരമ്പരയിൽ 2-1ന് തോറ്റ ശേഷമാണ് ഏകദിന പരമ്പരയ്ക്ക് ഇറങ്ങുന്നത്. ടെസ്റ്റിൽ പരമ്പര തോറ്റെങ്കിലും ജോഹന്നാസ്ബർഗിലെ വിജയം ഇന്ത്യൻ ടീമിന്റെ ആത്മവിശ്വാസം ഇരട്ടിയാക്കിയിട്ടുണ്ട്.