ഫിഡല്‍ കാസ്‌ട്രോയുടെ മകന്‍ ജീവനൊടുക്കി 

single-img
2 February 2018
ഹവാന: ക്യൂബന്‍ കമ്മ്യൂണിസ്റ്റ് നേതാവ് ഫിഡല്‍ കാസ്‌ട്രോയുടെ മകന്‍ ആത്മഹത്യ ചെയ്തു. മൂത്ത മകന്‍ ഫിഡല്‍ ഏയ്ഞ്ചല്‍ കാസ്‌ട്രോ ഡിയാസ് ബലാര്‍ട്ട് (68) ആണ് ജീവനൊടുക്കിയത്. ക്യൂബന്‍ ദേശീയ മാധ്യമമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
വിഷാദരോഗത്തെ തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്ന ബലാര്‍ട്ട്  വ്യാഴാഴ്ച രാവിലെ ഹവാനയില്‍ വെച്ചാണ് ജീവനൊടുക്കിയത്.
ഫിഡാലിറ്റോ എന്നാണ് ബലാര്‍ട്ടിനെ വിളിച്ചിരുന്നു. പിതാവ് ഫിഡല്‍ കാസ്‌ട്രോയുമായുള്ള രൂപ സാദൃശ്യമായിരുന്നു ഇങ്ങനെ വിളിക്കാന്‍ കാരണം. കാസ്‌ട്രോയുടെ മക്കളില്‍ ഏറ്റവുമധികം വിദ്യാഭ്യാസം നേടിയ ആളായിരുന്നു ബലാര്‍ട്ട്. മോസ്‌കോയിലായിരുന്നു ബലാര്‍ട്ട് ഉന്നതവിദ്യാഭ്യാസം നേടിയത്. പിന്നീട് രാജ്യത്തിന്റെ ഉന്നത ആണവ ശാസ്ത്രജ്ഞനാകുകയും ചെയ്തു. ക്യൂബന്‍ കൗണ്‍സില്‍ ഓഫ് സ്റ്റേറ്റിന്റെ ശാസ്ത്രവിഭാഗം ഉപദേഷ്ടാവായിരുന്നു ബലാര്‍ട്ട്. ക്യൂബ അക്കാദമി ഓഫ് സയന്‍സിന്റെ ഉപാധ്യക്ഷനുമായിരുന്നു അദ്ദേഹം.
കാസ്‌ട്രോയുടെ ആദ്യ ഭാര്യ മിര്‍ത ഡിയാസ് ബലാര്‍ട്ട് ഗുട്ടറസിലാണ് ബലാര്‍ട്ട് ജനിച്ചത്. നിയമവിദ്യാര്‍ഥിയായിരിക്കുമ്പോഴാണ് കാസ്‌ട്രോ മിര്‍തയെ വിവാഹം ചെയ്യുന്നത്. പിന്നീട് ഇരുവരും പിരിയുകയായിരുന്നു.