സ്‌കൂള്‍ ശുചിമുറിയില്‍ അവശനിലയില്‍ കണ്ടെത്തിയ ഒമ്പതാം ക്‌ളാസ് വിദ്യാര്‍ഥി മരിച്ചു; കൊലപാതകമെന്ന് കുടുംബം

single-img
2 February 2018

ന്യൂഡല്‍ഹി: വടക്കുകിഴക്കന്‍ ഡല്‍ഹിയിലെ കരവാള്‍ നഗറില്‍ സ്‌കൂളിന്റെ ശുചിമുറിയില്‍ അവശനിലയില്‍ കണ്ടെത്തിയ ഒമ്പതാം ക്‌ളാസ് വിദ്യാര്‍ഥി ആശുപത്രിയില്‍ ചികിത്സയിലിരിക്കെ വ്യാഴാഴ്ച മരിച്ചു. തുഷാര്‍ കുമാര്‍ എന്ന 16കാരനാണ് മരിച്ചത്. ചില വിദ്യാര്‍ഥികള്‍ മകനെ മര്‍ദിച്ച് കൊലപ്പെടുത്തിയതാണെന്ന് മാതാപിതാക്കള്‍ ആരോപിച്ചു.

കഴിഞ്ഞ സെപ്റ്റംബറില്‍ സ്‌കൂള്‍ ശുചിമുറിയില്‍ കഴുത്തറുത്ത് കൊല്ലപ്പെട്ട പ്രത്യുമ്‌നന്‍ താക്കൂര്‍ എന്ന രണ്ടാം ക്‌ളാസ് വിദ്യാര്‍ഥിയുടെ കേസിനെ അനുസ്മരിപ്പിക്കുന്നതാണ് പുതിയ സംഭവം. അതേസമയം, തുഷാര്‍ കുമാറിന്റെ ശരീരത്തില്‍ മുറിവുകളോ മര്‍ദനമേറ്റ പാടുകളോ ഇല്ലെന്നാണ് പോലീസ് പറയുന്നത്.

മരണകാരണം പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് കിട്ടിയശേഷമേ വ്യക്തമാകുകയുള്ളു. കേസ് രജിസ്റ്റര്‍ ചെയ്ത പോലീസ് സഹപാഠികളെയും ശുചിമുറിയില്‍ വിദ്യാര്‍ഥിയെ അവശനിലയില്‍ കണ്ടത്തെിയ കുട്ടികളെയും ചോദ്യം ചെയ്ത് വരികയാണ്.

തുഷാറിന് വയറുവേദനയായിരുന്നു എന്ന വിശദീകരണം മാത്രമാണ് സ്‌കൂള്‍ അധികൃതര്‍ നല്‍കിയത്. തങ്ങളുടെ മകനെ കൊന്നവരെ സംരക്ഷിക്കാനാണ് സ്‌കൂള്‍ അധികൃതര്‍ ശ്രമിക്കുന്നതെന്ന് മാതാപിതാക്കള്‍ കുറ്റപ്പെടുത്തി.

സ്‌കൂള്‍ സ്ഥിതി ചെയ്യുന്ന കരവാള്‍ നഗറില്‍ തന്നെയാണ് തുഷാറും കുടുംബവും താമസിക്കുന്നത്. അന്വേഷണം നടത്തി യഥാര്‍ഥ കുറ്റവാളികളെ കണ്ടത്തെണമെന്നാവശ്യപ്പെട്ട് വിദ്യാര്‍ഥിയുടെ ബന്ധുക്കള്‍ തെരുവിലിറങ്ങി.