സ്വന്തം തട്ടകത്തില്‍ തകര്‍ന്നു തരിപ്പണമായി ബിജെപി; രാജസ്ഥാനില്‍ മൂന്നു സീറ്റുകളും ബിജെപിയില്‍ നിന്ന് കോണ്‍ഗ്രസ് പിടിച്ചെടുത്തു

single-img
1 February 2018


ന്യൂഡല്‍ഹി: രാജസ്ഥാനിലും പശ്ചിമ ബംഗാളിലുമായി നടന്ന ഉപതിരഞ്ഞെടുപ്പുകളില്‍ ബിജെപിക്ക് കനത്ത തിരിച്ചടി. രാജസ്ഥാനില്‍ ഉപതിരഞ്ഞെടുപ്പ് നടന്ന മൂന്നു സീറ്റുകളും ബിജെപിയില്‍ നിന്ന് കോണ്‍ഗ്രസ് പിടിച്ചെടുത്തു. ബിജെപി സ്ഥാനാര്‍ഥികളുടെ മരണത്തെ തുടര്‍ന്നാണ് ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നത്.

രാജസ്ഥാനില്‍ ഈ വര്‍ഷം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനാരിക്കെ ബിജെപിക്ക് ഈ തോല്‍വി വലിയ തിരിച്ചടിയാണ്. മണ്ഡല്‍ഗഡ് നിയമസഭാ സീറ്റിലേക്ക് നടന്ന വോട്ടെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി വിവേക് ധാക്കഡ് 12,976 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്.

ഇതോടൊപ്പം വോട്ടെടുപ്പ് നടന്ന ആള്‍വാര്‍, അജ്മീര്‍ ലോക്‌സഭാ സീറ്റുകളിലും കോണ്‍ഗ്രസ് വന്‍ ഭൂരിപക്ഷത്തോടെ വിജയം ഉറപ്പാക്കി. ഏറ്റവും ഒടുവിലത്തെ സൂചനപ്രകാരം അജ്മീറില്‍ കോണ്‍ഗ്രസിന്റെ രഘു ശര്‍മ്മ 45,000 വോട്ടിനും ആള്‍വാറില്‍ കരണ്‍ സിങ് യാദവ് 72,000 വോട്ടിനും ലീഡ് ചെയ്യുകയാണ്.

മണ്ഡല്‍ഗഡ് സീറ്റില്‍ ആദ്യ സൂചനകള്‍ ബിജെപിക്ക് അനുകൂലമായിരുന്നെങ്കില്‍ ക്രമേണ കോണ്‍ഗ്രസ് ലീഡ് പിടിച്ചെടുക്കുകയും വിജയിക്കുകയും ചെയ്യുകയായിരുന്നു. പശ്ചിമ ബംഗാളിലെ നാവോപര നിയമസഭാ സീറ്റിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി സുനില്‍ സിങ് വന്‍ വിജയം നേടി.

62,000 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് ബിജെപി സ്ഥാനാര്‍ഥിയെ തോല്‍പിച്ചത്. സിപിഎം മൂന്നാമതും കോണ്‍ഗ്രസ് നാലാം സ്ഥാനത്തുമാണ്. ബംഗാളിലെ ഉലുബെറിയ ലോക്‌സഭാ മണ്ഡലത്തിലും തൃണമൂല്‍ സ്ഥാനാര്‍ഥി വിജയത്തിലേക്ക് നീങ്ങുകയാണ്. ഏറ്റവും ഒടുവില്‍ വിവരം കിട്ടുമ്പോള്‍ 95,229 വോട്ടിന് തൃണമൂല്‍ സ്ഥാനാര്‍ഥി മുന്നിലാണ്