ജസ്റ്റിസ് ലോയയുടെ മരണത്തിലെ ദുരൂഹതകള്‍ വിരല്‍ ചൂണ്ടുന്നത് ഉന്നതരിലേക്ക്
ജസ്റ്റിസ് ലോയയുടെ മരണത്തിലെ ദുരൂഹതകള്‍ക്ക് തെളിവുമായി കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്ത്. സൊഹ്‌റാബുദീന്‍ ഷെയ്ഖ് വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ പെട്ടെന്നു വിധി പറയാന്‍ ജസ്റ്റിസ് ലോയയ്ക്കുമേല്‍ ചില കേന്ദ്രങ്ങളില്‍ നിന്ന് സമ്മര്‍ദം ഉണ്ടായതായി രേഖകള്‍ പുറത്തു വരുന്നു.
വിധിയില്‍ ഒപ്പിടാന്‍ ‘കരടുവിധിന്യായം’ തന്നെ എത്തിച്ചുകൊടുത്തുവെന്നുള്ള ഗൗരവകരമായ തെളിവുകള്‍ ഹാജരാക്കിയാണ് കോണ്‍ഗ്രസ് രംഗത്ത് എത്തിയിരിക്കുന്നത്. തന്റെ ജീവന്‍ അപകടത്തിലാണെന്നു ഭയപ്പെട്ട ലോയയെ സഹായിക്കാന്‍ ശ്രമിച്ച രണ്ടുപേര്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ചതായും ഒരാള്‍ മരണത്തില്‍ നിന്നു കഷ്ടിച്ചു രക്ഷപ്പെട്ടതായും കോണ്‍ഗ്രസ് നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നു.
സൊഹ്‌റാബുദീന്‍ കേസില്‍ ബിജെപി അധ്യക്ഷന്‍ അമിത് ഷാ പ്രതിപ്പട്ടികയിലുള്ളതിനാല്‍ കേസില്‍ വിധി പറയാനിരിക്കുന്ന ജസ്റ്റിസ് ലോയയ്ക്ക് മേല്‍ സ്വാധീനവും ഭീഷണിയുമുണ്ടായതായി നേരത്തെ അരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. കോണ്‍ഗ്രസ് നേതാക്കളായ കപില്‍ സിബല്‍, സല്‍മാന്‍ ഖുര്‍ഷിദ്, എഐസിസി നിയമവിഭാഗം മേധാവി വിവേക് തന്‍ക, അഭിഭാഷകനും പൗരാവകാശ പ്രവര്‍ത്തകരുമായ സതീഷ് ഉക്കെ എന്നിവര്‍ ചേര്‍ന്നാണു ജസ്റ്റിസ് ലോയയുടെ മരണവുമായി ബന്ധപ്പെട്ട പുതിയ വെളിപ്പെടുത്തലുകള്‍ നടത്തിയത്. സിബിഐയെയും എന്‍ഐഎയെയും മാറ്റിനിര്‍ത്തി സ്വതന്ത്ര, ഉന്നതതല അന്വേഷണം വേണമെന്നാണു കോണ്‍ഗ്രസ് നേതാക്കടൈ ആവശ്യം.
കോണ്‍ഗ്രസ് നേതാക്കള്‍ നല്‍കിയ പ്രധാന തെളിവുകള്‍ ഇവയാണ്
സൊഹ്‌റാബുദീന്‍ ഷെയ്ഖ് വ്യാജ ഏറ്റുമുട്ടല്‍ കേസ് സുപ്രീം കോടതി നിര്‍ദേശപ്രകാരം ഗുജറാത്തില്‍ നിന്നു മുംബൈയിലേക്കു മാറ്റി. കേസ് കേള്‍ക്കാന്‍ പ്രത്യേക ജഡ്ജിയായി ജസ്റ്റിസ് ഉത്പതിനെ നിയോഗിച്ചു.
2014 ജൂലൈയില്‍ സുപ്രിം കോടതിയുടെ അനുമതിയില്ലാതെ ജസ്റ്റിസ് ഉത്പതിനെ സ്ഥലംമാറ്റി; പകരം ലോയയെ നിയമിച്ചു.
പ്രതിപ്പട്ടികയിലെ പ്രമുഖനെ ഒഴിവാക്കുന്നതിനു ലോയയ്ക്കു മേല്‍ സമ്മര്‍ദം. കരടുവിധിപ്പകര്‍പ്പ് ചിലര്‍ എത്തിച്ചുകൊടുത്തു. പ്രതിഫലമായി 100 കോടി രൂപയും ഫ്‌ലാറ്റും വാഗ്ദാനം ചെയ്യപ്പെട്ടു (തെളിവ് ജസ്റ്റിസ് ലോയയുടെ സഹോദരി വിഡിയോയില്‍ നല്‍കിയ മൊഴി)
മുംബൈയിലുള്ള സുഹൃത്തുക്കളില്‍ നിന്നു കാര്യമായ സഹായം കിട്ടാതെ വന്ന ലോയ, 2014 ഒക്ടോബറില്‍ നാഗ്പൂരിലെ അഭിഭാഷകനും പൗരാവകാശ പ്രവര്‍ത്തകനുമായ സതീഷ് ഉക്കെയെ സമീപിച്ചു. ഉക്കെയും സുഹൃത്തുക്കളായ റിട്ട. ജഡ്ജി പ്രകാശ് തോംബ്‌റെ, ശ്രീകാന്ത് ഖണ്ഡല്‍ക്കര്‍ എന്നിവരും ലോയയുമായി വിഡിയോ സംഭാഷണം നടത്തി.
ചീഫ് ജസ്റ്റിസ് മോഹിത് ഷാ, ജസ്റ്റിസ് ബി.ആര്‍. ഗവായ്, ദേവേന്ദ്ര ഫഡ്‌നാവിസ്, സുഭാംശു ജോഷി എന്നിവരാണു സമ്മര്‍ദം ചെലുത്തുന്നതെന്നു വെളിപ്പെടുത്തല്‍. ലോയ, കരടു വിധിന്യായം തോംബ്‌റെയ്ക്കു കൈമാറുന്നു.
നവംബര്‍ ആദ്യവാരം ഉക്കെ, തോംബ്‌റെ എന്നിവര്‍ ഡല്‍ഹിയിലെത്തി പ്രമുഖ അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണുമായി കൂടിക്കാഴ്ച നടത്തി. കോടതിയെ സമീപിക്കാന്‍ മതിയായ തെളിവില്ലെന്ന് അദ്ദേഹം വിലയിരുത്തിയതോടെ മടങ്ങി.
നവംബര്‍ 24: ജസ്റ്റിസ് ലോയയുടെ സുരക്ഷ സര്‍ക്കാര്‍ പിന്‍വലിച്ചു. ഡിസംബര്‍ ഒന്നിനു പുലര്‍ച്ചെ അദ്ദേഹത്തിന്റെ ദുരൂഹമരണം. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലെ നിഗമനങ്ങള്‍ പരസ്പരം യോജിക്കുന്നില്ല. പിന്നാലെ ഖണ്ഡല്‍ക്കര്‍ക്കും തോംബ്‌റെയ്ക്കും ഭീഷണി സന്ദേശങ്ങള്‍.
2015 നവംബര്‍ 29: ഖണ്ഡല്‍ക്കര്‍ ജില്ലാ കോടതി പരിസരത്തു മരിച്ച നിലയില്‍. മൃതദേഹം കണ്ടെത്തിയതു രണ്ടു ദിവസത്തെ അവധിക്കു ശേഷം കോടതി തുറന്നപ്പോള്‍.
2016 മേയ് 16നു നാഗ്പൂരില്‍ നിന്നു ബെംഗളൂരുവിലേക്കുള്ള ട്രെയിന്‍ യാത്രയ്ക്കിടെ തോംബ്‌റെ ബര്‍ത്തില്‍ നിന്നു വീണു മരിച്ചു. ഈ കേസില്‍ ഇതുവരെ എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്തിട്ടില്ല.