കാൻസറിന് കീമോയേക്കാൾ നല്ലത് ചെറുനാരങ്ങയാണെന്ന് വ്യാജ സന്ദേശം;തന്റെപേരിൽ പ്രചരിക്കുന്ന വ്യാജസന്ദേശത്തിനെതിരെ ഡോ.വി.പി ഗംഗാധരൻ പരാതി നൽകി
സമൂഹമാധ്യമങ്ങളിൽ തന്റെപേരിൽ പ്രചരിക്കുന്ന വ്യാജസന്ദേശത്തിനെതിരെ കാൻസർ രോഗ വിദഗ്ധൻ ഡോക്ടർ വി.പി.ഗംഗാധരൻ പൊലീസിൽ പരാതി നൽകി. കാൻസർ പ്രതിരോധത്തിനുള്ള നിർദേശങ്ങൾ എന്ന പേരിൽ വി.പി.ഗംഗാധരന്റെ ചിത്രംവെച്ച് ക്യാൻസറിനു വ്യാജ ചികിത്സ നിർദ്ദേശിക്കുന്നതാണ് പോസ്റ്റർ. വ്യാജ സന്ദേശം സൃഷ്ടിച്ചവർക്കെതിരെ നടപടി ആവശ്യപ്പെട്ടാണ് പരാതി. കാൻസർ രോഗ വിദഗ്ധൻ ഡോ.വി.പി.ഗംഗാധരന്റേതായി വാട്സാപ്, ഫെയ്സ്ബുക്ക് തുടങ്ങിയ സമൂഹമാധ്യമങ്ങളിലാണ് വ്യാജ സന്ദേശം പ്രചരിക്കുന്നത്
ക്യാൻസറിന് കീമോതെറാപ്പിയേക്കാൾ നല്ലത് ചെറുനാരങ്ങയാണെന്നും പഞ്ചസാരയില്ലെങ്കിൽ ക്യാൻസർ വരില്ലെന്നും ഒക്കെയാണു വ്യാജസന്ദേശത്തിൽ ഉള്ളത്. ഇത്തരം വ്യാജ സന്ദേശങ്ങളിൽ ആരും വീണുപോകരുതെന്നും ഡോ.വി.പി.ഗംഗാധരൻ മുന്നറിയിപ്പ് നൽകുന്നു.പരാതിയുടെ അടിസ്ഥാനത്തിൽ ഇതുമായി ബന്ധപ്പെട്ടു പ്രചരിക്കുന്ന സന്ദേശത്തിന്റെ വിവരങ്ങളും സന്ദേശം കൈമാറി വന്ന അക്കൗണ്ടുകളുടെ വിവരങ്ങളും ശേഖരിച്ചുവരുകയാണെന്ന് സൈബർ സെൽ എസ്ഐ പ്രമോദ് പറഞ്ഞു.
രണ്ട് വർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണ് ഇത്തരം വ്യാജസന്ദേശങ്ങൾ പ്രചരിപ്പിച്ചവർക്ക് ലഭിക്കുകയെന്ന് ഹൈക്കോടതി അഭിഭാഷകനായ അഡ്വ ഹരീഷ് വാസുദേവൻ പറയുന്നു.
ഡോക്ടർ അങ്ങനെ പറഞ്ഞിട്ടില്ല എന്നറിയുന്ന ഏതോ ഒരാൾ, മറ്റുള്ളവരെ തെറ്റിദ്ധരിപ്പിക്കുക എന്ന ദുരുദ്ദേശത്തോടെ ഡോക്ടറുടെ ഫോട്ടോയും പേരും ഉപയോഗിച്ച് ഇലക്ട്രോണിക് ഫോമിലുള്ള ഒരു പോസ്റ്റർ നിർമ്മിക്കുകയാണ്. ഇത് ഇന്ത്യൻ പീനൽ കോഡിൽ 464 ആം വകുപ്പ് പ്രകാരം ‘ഫോർജറി’ എന്ന കുറ്റകൃത്യമാണെന്നും അഡ്വ ഹരീഷ് പറയുന്നു.