കാബൂളില്‍ വിദേശ എംബസികള്‍ക്കു സമീപം സ്‌ഫോടനം; 40 മരണം

single-img
27 January 2018

അഫ്ഗാനിസ്ഥാന്‍ തലസ്ഥാനമായ കാബൂളിലുണ്ടായ ബോംബ് സ്‌ഫോടനത്തില്‍ മരിച്ചവരുടെ എണ്ണം 40 കടന്നു. 140–ലധികം പേര്‍ക്കു പരുക്കേല്‍ക്കുകയും ചെയ്തു. സര്‍ക്കാര്‍ ഓഫിസുകളും വിദേശ എംബസികളും ഏറെയുള്ള മേഖലയിലാണ് സ്‌ഫോടക വസ്തുക്കള്‍ നിറച്ച ആംബുലന്‍സ് പൊട്ടിത്തെറിച്ചത്.

ചെക്‌പോസ്റ്റിനു സമീപം വാഹനമെത്തിയപ്പോഴാണ് പൊട്ടിത്തെറിയുണ്ടായതെന്നു സംഭവസ്ഥലത്തുണ്ടായിരുന്ന അഫ്ഗാന്‍ പാര്‍ലമെന്റ് അംഗം മിര്‍വായിസ് യാസിനി പറഞ്ഞു. ആക്രമത്തിന്റെ ഉത്തരവാദിത്വം താലിബാന്‍ ഏറ്റെടുത്തു. ശനിയാഴ്ച ഉച്ച സമയത്താണ് നഗരത്തിലെ തിരക്കേറിയ പ്രദേശത്തു പൊട്ടിത്തെറി സംഭവിക്കുന്നത്.

പരുക്കേറ്റവരെ നഗരത്തിലെ വിവിധ ആശുപത്രികളിലെത്തിച്ച് പ്രാഥമിക ചികിത്സ നല്‍കി. ഒരാഴ്ച മുന്‍പ് ഇതേയിടത്ത് ഒരു ഹോട്ടല്‍ ലക്ഷ്യമാക്കിയും ഭീകരാക്രമണം നടന്നിരുന്നു. തുടര്‍ന്ന് മേഖലയിലെ സുരക്ഷയും ശക്തിപ്പെടുത്തിയിരുന്നു. 20 പേര്‍ കൊല്ലപ്പെട്ട അക്രമത്തിന്റെ ഉത്തരവാദിത്വം താലിബാന്‍ പിന്നീട് ഏറ്റെടുത്തു.