ടാക്‌സി വിളിച്ച് നടന്‍ ജയറാമിനെ കാണാന്‍ പോയ യുവതി പണം നല്‍കാതെ മുങ്ങി

single-img
26 January 2018

കോഴിക്കോട് നിന്നും എറണാകുളത്തേക്ക് ഓട്ടം വിളിച്ച് വാടക നല്‍കാതെ ടാക്‌സി ഡ്രൈവറെ കബളിപ്പിച്ച് മുങ്ങിയ യാത്രക്കാരിയെ കാത്ത് പോലീസ്. ടൗണ്‍ പോലീസ് സ്‌റ്റേഷനില്‍ ഹാജരാകുമെന്നാണ് അറിയിച്ചിരുന്നതെങ്കിലും യുവതി ഹാജരായില്ല. യുവതിക്കെതിരേ തുടര്‍ നടപടി സ്വീകരിക്കുമെന്ന് ടൗണ്‍ പോലീസ് അറിയിച്ചു.

റെയില്‍വേ സ്‌റ്റേഷനിലെ ടാക്‌സി ഡ്രൈവര്‍ കോഴിക്കോട് പറമ്പില്‍ ബസാര്‍ സ്വദേശി ഷിനോജിനെ കബളിപ്പിച്ചാണ് യുവതി മുങ്ങിയത്. യുവതി കാറില്‍ മറന്നുവച്ച ബാഗ് ഷിനോജ് പോലീസിന് കൈമാറിയിരുന്നു. ഇതില്‍ നിന്നുമാണ് യുവതിയുടെ വിലാസവും മൊബൈല്‍ നമ്പറും പോലീസിന് ലഭിച്ചത്.

ഞായറാഴ്ച രാത്രി എട്ടോടെ കോഴിക്കോട് റെയില്‍വേ സ്‌റ്റേഷനുമുന്നിലെ ടാക്‌സി സ്റ്റാന്‍ഡില്‍ നിന്ന് യുവതി എറണാകുളത്തേക്ക് ഓട്ടം വിളിക്കുകയായിരുന്നു. അഞ്ചും നാലും വയസുതോന്നിക്കുന്ന കുട്ടികളും ഇവരോടൊപ്പം ഉണ്ടായിരുന്നു.

തിങ്കളാഴ്ച പുലര്‍ച്ചെ എറണാകുളത്തെത്തിയപ്പോള്‍ നടന്‍ ജയറാമിന്റെ പാലാരിവട്ടത്തെ വീട്ടിലേക്ക് പോകണമെന്ന് യുവതി ആവശ്യപ്പെട്ടു. ജയറാം ഗേറ്റിനു മുന്നിലേക്ക് വന്ന് ഇവരുമായി സംസാരിച്ചു. തിരികെ കാറില്‍ കയറിയ യുവതി പാലാരിവട്ടത്തെ പിഒസിയിലേക്ക് പോകാന്‍ ആവശ്യപ്പെട്ടു.

രണ്ടുമിനിട്ടുകൊണ്ട് തിരികേ വരാമെന്ന് പറഞ്ഞുപോയ യുവതിയെ പിന്നീട് കണ്ടില്ലെന്ന് ഷിനോജ് നല്‍കിയ പരാതിയില്‍ പറയുന്നു. 290 കിലോമീറ്ററാണ് ടാക്‌സി ഓടിയത്. എകദേശം എട്ടായിരം രൂപയാണ് വാടകയായി നല്‍കേണ്ടിവരിക. കൈവശം പണമില്ലാതിരുന്ന ഡ്രൈവറെ കോഴിക്കോട്ടെ ഡ്രൈവര്‍മാരുടെ വാട്‌സ്ആപ് ഗ്രൂപ്പ് മുഖേന എറണാകുളത്തെ ടാക്‌സിക്കാരാണ് സഹായിച്ചത്.

ഭക്ഷണത്തിനും തിരികെവരുവാനുള്ള ഡീസലിനുമുള്ള പണം അവര്‍ സംഘടിപ്പിച്ച് നല്‍കുകയായിരുന്നു. യുവതിയുടെ ഫോണ്‍ നമ്പറില്‍ പോലീസ് വിളിച്ചപ്പോള്‍ ആദ്യം എടുത്തെങ്കിലും പിന്നീട് വിളിച്ചപ്പോഴൊന്നും പ്രതികരണമില്ലന്ന് പോലീസ് പറയുന്നു.